November 19, 2012

ബുദ്ധിരാക്ഷസൻ


ഞാൻ രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കാലം.
എനിക്ക് ബുദ്ധിരാക്ഷസൻ എന്നു പേരുവീണിരുന്നു! കാരണം എല്ലാത്തിനും ഞാൻ ഒന്നാമൻ. കായികത്തിൽ മാത്രമല്ല, പഠനത്തിലും.
എല്ലാവരും എന്നെ പൊക്കിപ്പറയും. ഹാ! അങ്ങനെയുമൊരു കാലം...

അന്ന് ഒരു ദിവസം മത്സരങ്ങൾ നടക്കുകയായിരുന്നു. ഓർമ്മപരിശോധനാമത്സരവും നടക്കുന്നുണ്ട്. ആരൊക്കെ പങ്കെടുക്കുന്നുണ്ട് എന്നുചോദിച്ചു. പതിവുപോലെ ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ എഴുന്നേറ്റതുകണ്ട് പലരും ഇരുന്നെന്നു തോന്നുന്നു!
മത്സരത്തിൽ പങ്കെടുക്കുന്നവർ കുറവായിരുന്നു. ഞങ്ങളെ ഒരു മുറിയിലേയ്ക്ക് വരിവരിയായി കൊണ്ടുപോയി. ആ സമയത്ത് പലരും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. മത്സരത്തിനായി നിരത്തിവച്ചിരുന്ന സാധനങ്ങൾ വിസ്തരിച്ചു നോക്കിക്കണ്ടു. തിരിച്ചുവന്ന് വരാന്തയിലിരുന്ന് എഴുതാൻ തുടങ്ങി. എല്ലാവരും തിരക്കുപിടിച്ച് എഴുതുന്നു. ഞാനും ഓർത്തോർത്ത് എണ്ണമിട്ട് എഴുതി. സമയം കഴിഞ്ഞപ്പോൾ പേപ്പർ തിരികെക്കൊടുത്തു.
ഓരോരുത്തരും എത്രയെണ്ണം എഴുതിയെന്ന് പരസ്പരം ചോദിച്ചു. പലരും പറഞ്ഞത് പലതരത്തിൽ. 10, 12, 13, 15, 16, 17...
 എന്നോടുചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 22. എല്ലാവരും ഞെട്ടി!
സമ്മാനം എനിക്കാണെന്നുറപ്പിച്ചു!!
ഞങ്ങൾ ക്ലാസ്സിൽ അക്ഷമരായിരുന്നു. പലരും പ്രാർത്ഥിക്കുന്നു. ഞാൻ 'സിമ്പിൾ' എന്നരീതിയിൽ ഇരിക്കുന്നു. പെട്ടെന്ന് ഒരു സാറുവന്ന് എന്റെ പേരുവിളിച്ചു. സ്റ്റാഫ്റൂമിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. അപ്പോൾ ക്ലാസ്സിലെ ശബ്ദമുയർന്നു. എനിക്കാണ് സമ്മാനമെന്ന് പറയാനാണ് വിളിക്കുന്നതെന്ന് എല്ലാവരും പറഞ്ഞു. കൂട്ടുകാർ വീണ്ടും എന്നെ അഭിനന്ദിക്കാൻ തുടങ്ങി. ഇതുകേട്ട് എനിക്കു രോമാഞ്ചമുണ്ടായി! ഞാൻ ഗമയിൽ സാറിന്റെയടുത്തേയ്ക്ക് പോയി.
എന്റെ മനസ്സുപറഞ്ഞു, "നിനക്കുതന്നെ സമ്മാനം".
സാറിന്റെയടുത്തെത്തി...
സാറന്മാർ എന്നെ നോക്കി ചിരിച്ചു...
ഞാനും ചിരിച്ചു...
കണക്കുസാർ എന്നെ അടുത്തുവിളിച്ചു; എന്നിട്ടുചോദിച്ചു, "നീ എത്രയെണ്ണം എഴുതി?"
ഞാൻ അഭിമാനത്തോടെ പറഞ്ഞു, "22 എണ്ണം"
സാർ എന്റെ പേപ്പർ എടുത്ത് കാണിച്ചിട്ട് ചോദിച്ചു, "11 കഴിഞ്ഞ് എത്രയാണ്?"
ഞാൻ വളരെ പെട്ടെന്നുപറഞ്ഞു, "12" എന്നിട്ടു പേപ്പറിലേയ്ക്കു നോക്കി...

11 കഴിഞ്ഞ് 22 എന്നാണ് എഴുതിയിരിക്കുന്നത്...!!!

അപ്പോഴാണ് സാറന്മാരുടെ ചിരിയുടെ ഗുട്ടൻസ് പിടികിട്ടിയത്!
ബുദ്ധിരാക്ഷസൻ എന്ന എന്റെ പേരിന്റെ ആദ്യഭാഗം മായ്ഞ്ഞ് രാക്ഷസൻ എന്നാകുമോ എന്ന് ഞാൻ ഭയന്നു! എനിക്ക് വല്ലാത്ത ദാഹം തോന്നിയതുകൊണ്ട് മെല്ലെ പൈപ്പിനടുത്തേക്ക് നടന്നു...






എഴുതിയത്...   ശങ്കർ ഗംഗാധരൻ
എഞ്ജിനീയറിങ്ങ് വിദ്യാർത്ഥി
സ്വദേശം എറണാകുളം

November 14, 2012

അശ്വമേധം


മക്കളിൽ ചെറിയവർ ചേർന്ന് അന്താക്ഷരി കളിക്കുന്നു. തർക്കങ്ങൾ, ബഹളങ്ങൾ, വിഢിത്തങ്ങൾ, ഒച്ചയുടെ പിച്ച്.
റിമോട്ട് കൺട്രോളർ അന്നില്ല.
അച്ഛൻ!
"വഴിക്ക് ആളുപോണേ"
"ചെവി കേപ്പിക്കിയേലല്ലോ!"
"മിണ്ടാണ്ട് പൊക്കോണം"
"മിണ്ടാ--- മിൺ"
ഏതുനമ്പർ ചാനലായാലും അച്ഛനൊന്നു തൊട്ടാൽ കുറച്ചുനേരത്തേക്ക് ശാന്തമാകുന്ന ദൂരദർശനം
തെളിഞ്ഞുമിന്നി.

അന്താക്ഷരി ഞങ്ങൾ കളിക്കുമ്പോൾ 'അക്ഷരസിനിമാപ്പാട്ട്' എന്നായിരുന്നു വിളിപ്പേര്. അമ്മയ്ക്കും അച്ഛനും അത് ദേഷ്യമായിരുന്നു. അക്ഷരശ്ലോകമാണെങ്കിൽ ഇഷ്ടപ്പെടും.
കൈരളിയിലെ അശ്വമേധം പോലെയാണെങ്കിൽ എല്ലാവരും പങ്കെടുക്കും. ഒരാൾ ഒരാളെ മനസ്സിൽ കാണുന്നു. മറ്റുള്ളവരെല്ലാവരും ചോദ്യങ്ങൾ നിരത്തും. 'അതെ/ അല്ല' മാത്രം ഉത്തരം. കുറേയങ്ങുചെന്നാൽ ഇനി അഞ്ച് ചോദ്യം മാത്രം
എന്നു തീരുമാനിക്കും.
എന്റെ ഊഴമായി. യജ്ഞം, യാഗം... അശ്വമേധം തുടങ്ങി.
വളരെയെല്ലാം പറഞ്ഞിട്ടും എത്തും പിടിയുമില്ല. അവസാനഘട്ടം, രാജസൂയം. ഒന്ന്, രണ്ട്, മൂന്ന്, നാല്... ഇനിയൊരു ചോദ്യം കൂടിയേയുള്ളൂ. ഞാൻ ജയത്തിന്റെ വക്കിലെത്തിയതായിരുന്നു.
ചായിപ്പിലെ കട്ടിലിൽ കിടന്നിരുന്ന അച്ഛൻ ചിരിച്ച് ചിരിച്ച് ചുമച്ച് തുപ്പാൻ എഴുന്നേറ്റുവന്നു.
"കുഞ്ഞാറ... പാച്ചേരി" - അച്ഛൻ യാഗാശ്വത്തെ തളച്ചു!

അര നൂറ്റാണ്ടുമുമ്പ് കറങ്ങുന്ന കസേരയും കണ്ണഞ്ചിക്കുന്ന വെളിച്ചവുമില്ലാതെ ഞങ്ങൾ നടത്താറുള്ള അശ്വമേധം!




എഴുതിയത് ശാരദ
അദ്ധ്യാപികയായിരുന്നു, ഉദ്യോഗത്തിൽനിന്നും  വിരമിച്ചു.
മുത്തലപുരം സ്വദേശിനി