Showing posts with label കുട്ടിക്കാലം. Show all posts
Showing posts with label കുട്ടിക്കാലം. Show all posts

October 8, 2022

ഒരു മാമ്പഴക്കാലത്ത് പട പേടിച്ച്


മാമ്പഴക്കാലം പൊതുവേ എല്ലാവർക്കും സുഖകരമായ ഓർമ്മയായിരിക്കും. എനിക്കാണെങ്കിൽ പേടിസ്വപ്നം. പാലക്കുഴപ്പറമ്പിൽ ആവോളം കായ്ക്കുന്ന മാവുകൾ അഞ്ച്. മാമ്പഴം പാകമാകുമ്പോഴേയ്ക്കും അമ്മയുടെ കൈ മാമ്പഴപ്പുളിശ്ശേരി വയ്ക്കാൻ തരിച്ചുതുടങ്ങും. ലോകത്ത് വേറെ ഒരു പച്ചക്കറിയും കിട്ടാത്തതുപോലെയാണ് പിന്നത്തെക്കാര്യം. രാവിലെ പുട്ടിനുതൊട്ട് രാത്രി ഊണിനു വരെ മാമ്പഴപ്പുളിശ്ശേരി തന്നെ. ഇതുകൂടാതെ പിഴിഞ്ഞുകൂട്ടാൻ, 'ഫ്രെഷ്' മാമ്പഴം വേറെയും.

ഒരു ദിവസം ഞാൻ സഹികെട്ട് പ്രഘ്യാപിച്ചു, "ഞാൻ വാഴക്കുളത്തിനു പോകുന്നു". അവിടെയാണെങ്കിൽ വല്ല്യമ്മ എനിക്കിഷ്ടമുള്ളത് വച്ചു തരും.  പതിനൊന്നുമണിയാകുമ്പോൾ നെയ്യ് കൂട്ടി കുഴച്ച് ഒരാളോളം പോന്ന ഒരു ചോറുരുള വല്യച്ചൻ്റെ വക. ഇടയ്ക്കിടക്ക് എടുത്ത് തിന്നാൻ പാത്രങ്ങളിലെല്ലാം പലഹാരങ്ങളും.

വരുന്ന കാര്യം വിളിച്ചറിയിച്ചിട്ട് യാത്ര തുടങ്ങി. പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽപ്പ് തുടങ്ങിയപ്പോഴേയ്ക്കും എനിക്കു വേണ്ടി സ്പെഷ്യലായി മാമ്പഴപ്പുളിശ്ശേരി വല്യമ്മ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. 

ശേഷം ചിന്ത്യം!






അരുൺ കെ

(2006) 

November 19, 2012

ബുദ്ധിരാക്ഷസൻ


ഞാൻ രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കാലം.
എനിക്ക് ബുദ്ധിരാക്ഷസൻ എന്നു പേരുവീണിരുന്നു! കാരണം എല്ലാത്തിനും ഞാൻ ഒന്നാമൻ. കായികത്തിൽ മാത്രമല്ല, പഠനത്തിലും.
എല്ലാവരും എന്നെ പൊക്കിപ്പറയും. ഹാ! അങ്ങനെയുമൊരു കാലം...

അന്ന് ഒരു ദിവസം മത്സരങ്ങൾ നടക്കുകയായിരുന്നു. ഓർമ്മപരിശോധനാമത്സരവും നടക്കുന്നുണ്ട്. ആരൊക്കെ പങ്കെടുക്കുന്നുണ്ട് എന്നുചോദിച്ചു. പതിവുപോലെ ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ എഴുന്നേറ്റതുകണ്ട് പലരും ഇരുന്നെന്നു തോന്നുന്നു!
മത്സരത്തിൽ പങ്കെടുക്കുന്നവർ കുറവായിരുന്നു. ഞങ്ങളെ ഒരു മുറിയിലേയ്ക്ക് വരിവരിയായി കൊണ്ടുപോയി. ആ സമയത്ത് പലരും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. മത്സരത്തിനായി നിരത്തിവച്ചിരുന്ന സാധനങ്ങൾ വിസ്തരിച്ചു നോക്കിക്കണ്ടു. തിരിച്ചുവന്ന് വരാന്തയിലിരുന്ന് എഴുതാൻ തുടങ്ങി. എല്ലാവരും തിരക്കുപിടിച്ച് എഴുതുന്നു. ഞാനും ഓർത്തോർത്ത് എണ്ണമിട്ട് എഴുതി. സമയം കഴിഞ്ഞപ്പോൾ പേപ്പർ തിരികെക്കൊടുത്തു.
ഓരോരുത്തരും എത്രയെണ്ണം എഴുതിയെന്ന് പരസ്പരം ചോദിച്ചു. പലരും പറഞ്ഞത് പലതരത്തിൽ. 10, 12, 13, 15, 16, 17...
 എന്നോടുചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 22. എല്ലാവരും ഞെട്ടി!
സമ്മാനം എനിക്കാണെന്നുറപ്പിച്ചു!!
ഞങ്ങൾ ക്ലാസ്സിൽ അക്ഷമരായിരുന്നു. പലരും പ്രാർത്ഥിക്കുന്നു. ഞാൻ 'സിമ്പിൾ' എന്നരീതിയിൽ ഇരിക്കുന്നു. പെട്ടെന്ന് ഒരു സാറുവന്ന് എന്റെ പേരുവിളിച്ചു. സ്റ്റാഫ്റൂമിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. അപ്പോൾ ക്ലാസ്സിലെ ശബ്ദമുയർന്നു. എനിക്കാണ് സമ്മാനമെന്ന് പറയാനാണ് വിളിക്കുന്നതെന്ന് എല്ലാവരും പറഞ്ഞു. കൂട്ടുകാർ വീണ്ടും എന്നെ അഭിനന്ദിക്കാൻ തുടങ്ങി. ഇതുകേട്ട് എനിക്കു രോമാഞ്ചമുണ്ടായി! ഞാൻ ഗമയിൽ സാറിന്റെയടുത്തേയ്ക്ക് പോയി.
എന്റെ മനസ്സുപറഞ്ഞു, "നിനക്കുതന്നെ സമ്മാനം".
സാറിന്റെയടുത്തെത്തി...
സാറന്മാർ എന്നെ നോക്കി ചിരിച്ചു...
ഞാനും ചിരിച്ചു...
കണക്കുസാർ എന്നെ അടുത്തുവിളിച്ചു; എന്നിട്ടുചോദിച്ചു, "നീ എത്രയെണ്ണം എഴുതി?"
ഞാൻ അഭിമാനത്തോടെ പറഞ്ഞു, "22 എണ്ണം"
സാർ എന്റെ പേപ്പർ എടുത്ത് കാണിച്ചിട്ട് ചോദിച്ചു, "11 കഴിഞ്ഞ് എത്രയാണ്?"
ഞാൻ വളരെ പെട്ടെന്നുപറഞ്ഞു, "12" എന്നിട്ടു പേപ്പറിലേയ്ക്കു നോക്കി...

11 കഴിഞ്ഞ് 22 എന്നാണ് എഴുതിയിരിക്കുന്നത്...!!!

അപ്പോഴാണ് സാറന്മാരുടെ ചിരിയുടെ ഗുട്ടൻസ് പിടികിട്ടിയത്!
ബുദ്ധിരാക്ഷസൻ എന്ന എന്റെ പേരിന്റെ ആദ്യഭാഗം മായ്ഞ്ഞ് രാക്ഷസൻ എന്നാകുമോ എന്ന് ഞാൻ ഭയന്നു! എനിക്ക് വല്ലാത്ത ദാഹം തോന്നിയതുകൊണ്ട് മെല്ലെ പൈപ്പിനടുത്തേക്ക് നടന്നു...






എഴുതിയത്...   ശങ്കർ ഗംഗാധരൻ
എഞ്ജിനീയറിങ്ങ് വിദ്യാർത്ഥി
സ്വദേശം എറണാകുളം

November 14, 2012

അശ്വമേധം


മക്കളിൽ ചെറിയവർ ചേർന്ന് അന്താക്ഷരി കളിക്കുന്നു. തർക്കങ്ങൾ, ബഹളങ്ങൾ, വിഢിത്തങ്ങൾ, ഒച്ചയുടെ പിച്ച്.
റിമോട്ട് കൺട്രോളർ അന്നില്ല.
അച്ഛൻ!
"വഴിക്ക് ആളുപോണേ"
"ചെവി കേപ്പിക്കിയേലല്ലോ!"
"മിണ്ടാണ്ട് പൊക്കോണം"
"മിണ്ടാ--- മിൺ"
ഏതുനമ്പർ ചാനലായാലും അച്ഛനൊന്നു തൊട്ടാൽ കുറച്ചുനേരത്തേക്ക് ശാന്തമാകുന്ന ദൂരദർശനം
തെളിഞ്ഞുമിന്നി.

അന്താക്ഷരി ഞങ്ങൾ കളിക്കുമ്പോൾ 'അക്ഷരസിനിമാപ്പാട്ട്' എന്നായിരുന്നു വിളിപ്പേര്. അമ്മയ്ക്കും അച്ഛനും അത് ദേഷ്യമായിരുന്നു. അക്ഷരശ്ലോകമാണെങ്കിൽ ഇഷ്ടപ്പെടും.
കൈരളിയിലെ അശ്വമേധം പോലെയാണെങ്കിൽ എല്ലാവരും പങ്കെടുക്കും. ഒരാൾ ഒരാളെ മനസ്സിൽ കാണുന്നു. മറ്റുള്ളവരെല്ലാവരും ചോദ്യങ്ങൾ നിരത്തും. 'അതെ/ അല്ല' മാത്രം ഉത്തരം. കുറേയങ്ങുചെന്നാൽ ഇനി അഞ്ച് ചോദ്യം മാത്രം
എന്നു തീരുമാനിക്കും.
എന്റെ ഊഴമായി. യജ്ഞം, യാഗം... അശ്വമേധം തുടങ്ങി.
വളരെയെല്ലാം പറഞ്ഞിട്ടും എത്തും പിടിയുമില്ല. അവസാനഘട്ടം, രാജസൂയം. ഒന്ന്, രണ്ട്, മൂന്ന്, നാല്... ഇനിയൊരു ചോദ്യം കൂടിയേയുള്ളൂ. ഞാൻ ജയത്തിന്റെ വക്കിലെത്തിയതായിരുന്നു.
ചായിപ്പിലെ കട്ടിലിൽ കിടന്നിരുന്ന അച്ഛൻ ചിരിച്ച് ചിരിച്ച് ചുമച്ച് തുപ്പാൻ എഴുന്നേറ്റുവന്നു.
"കുഞ്ഞാറ... പാച്ചേരി" - അച്ഛൻ യാഗാശ്വത്തെ തളച്ചു!

അര നൂറ്റാണ്ടുമുമ്പ് കറങ്ങുന്ന കസേരയും കണ്ണഞ്ചിക്കുന്ന വെളിച്ചവുമില്ലാതെ ഞങ്ങൾ നടത്താറുള്ള അശ്വമേധം!




എഴുതിയത് ശാരദ
അദ്ധ്യാപികയായിരുന്നു, ഉദ്യോഗത്തിൽനിന്നും  വിരമിച്ചു.
മുത്തലപുരം സ്വദേശിനി

October 6, 2012

എന്തുകൊണ്ടെന്നാൽ


മുത്തശ്ശന്റെ മരണാനന്തരകർമ്മങ്ങൾ നടക്കുന്ന സമയം.
ഞാനും ചന്തുവും രണ്ടാംക്ലാസ്സിലാണ് പഠിക്കുന്നത്.
ഞങ്ങൾ രണ്ടുപേരും അന്ന് കരഞ്ഞുകൊണ്ടാണ് വീട്ടിലേയ്ക്കു വന്നത്.
മുത്തശ്ശൻ മരിച്ചതിന്റെ സങ്കടമാവും കാരണമെന്ന് കരുതി എല്ലാവരും ആശ്വസിപ്പിക്കാൻ ഓരോന്നു പറഞ്ഞുതുടങ്ങി.
പക്ഷെ, കാരണം കേട്ടപ്പോൾ എല്ലാവരും ചിരിച്ചുപോയി!
അന്ന് കണക്കിന്റെ പരീക്ഷയായിരുന്നു. എനിക്ക് 24/25; ചന്തുവിന് 23/25.
ഞാൻ കരഞ്ഞത് ഒരു മാർക്ക് കുറഞ്ഞതിനും, ചന്തു കരഞ്ഞത് എനിക്ക് ചന്തുവിനേക്കാൾ ഒരു മാർക്ക് കൂടിയതിനും!





എഴുതിയത് ജാനുകൃഷ്ണ
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം
വിദ്യാർത്ഥിനി






September 16, 2012

ശ്രീമഹാഭാഗവതം പ്രഥമസ്കന്ധം


ഞാൻ വൈക്കത്തമ്പലത്തിൽ രണ്ടാമത്തെ പ്രാവശ്യം പോകുന്നത് ഇളയ അനുജൻ- മോഹനന്റെ കല്യാണത്തിനാണ്.
എന്നാൽ ആദ്യം പോയതോ? അവിടെയാണ് സംഭവത്തിന്റെ മർമ്മം.

പതിനൊന്ന് മക്കളിൽ ഞങ്ങൾ മൂത്തവർ അഞ്ചുപേർക്കും SSLC കഴിഞ്ഞ് TTCയ്ക്കു മുമ്പ് ഒരു വർഷം അജ്ഞാതവാസം നിർബ്ബന്ധമായിരുന്നു.
SSLC വരെ ഞാൻ വൈക്കത്തമ്പലത്തിൽ പോയിരുന്നില്ല.
അന്നൊക്കെ എന്റെ 'അന്തിമാഭിലാഷം' വൈക്കത്തമ്പലത്തിൽ പോവുക എന്നതായിരുന്നു. അതു സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷ ഉണ്ടായിരുന്നുമില്ല.
ഈ അജ്ഞാതവാസക്കാലത്തെ ഞങ്ങളുടെ ട്യൂഷൻ, വീട്ടുജോലികൾ തുടങ്ങി ഒരുപാടുകഥകൾ പറയുവാനുണ്ട്.
അതിനിടെ ചില അഡീഷണൽ പണികൾ ചെയ്ത് അമ്മയുടെ കൈയ്യിൽനിന്ന് പ്രതിഫലം വാങ്ങുന്ന പതിവ് എനിക്കുണ്ടായിരുന്നു.
അന്നും എനിക്ക് പണത്തിനോട് താത്പര്യമായിരുന്നു. അമ്മ തുണി പുഴുങ്ങിത്തരും. ഒരു പുഴുക്കുതുണി തോട്ടിൽ കൊണ്ടുപോയി അലക്കിക്കൊടുത്താൽ പത്ത് പൈസാ തരും. അങ്ങനെ ഒരു കൊല്ലക്കാലം കൊണ്ട് നല്ലൊരു തുക സമ്പാദിക്കാൻ സാധിച്ചു. തുക രണ്ടക്കസംഖ്യയിലെത്തി. ഇടയ്ക്കിടെ തുട്ടുകൾ മാറ്റി കാൽ രൂപയും അര രൂപയുമാക്കി വയ്ക്കാൻവേണ്ടി കുടുക്ക തുറന്ന് എണ്ണി നോക്കി അഭിമാനം കൊണ്ടിരുന്ന കാലം!

വൈക്കത്തമ്പലത്തിൽ ഉത്സവം തുടങ്ങി. അഷ്ടമിയുടെ തലേന്ന് സന്ധ്യക്ക് ഒരു ചാറ്റൽമഴ തൂകി.
കവലയിലെ അച്ഛന്റെ ചായക്കട വീട്ടിൽനിന്നും നോക്കിയാൽ കാണാവുന്ന ദൂരത്താണ്. 
ഞാൻ മുരിങ്ങച്ചുവട്ടിൽ നിൽക്കുകയായിരുന്നു.
കവലയിൽനിന്ന് റേഡിയോ കേൾക്കാൻവേണ്ടി മഴയത്ത് ഓടി ഇറയത്തു കയറിയ ഉടനെ ഇറയത്തുനിന്ന് കാലിൽ എന്തോ കടിച്ചു.
പെട്ടെന്നു വിളക്കെടുത്തു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. അതിഭയങ്കര വേദന.
ഇതിനുമുമ്പ് രണ്ടുതവണ പഴുതാര കടിച്ചിട്ടുണ്ട്. അനുഭവംകൊണ്ട് ഇതും പഴുതാരതന്നെയാണെന്ന് നിശ്ചയമുണ്ടെങ്കിലും ആരെയും അറിയിക്കാതിരിക്കാൻ ധൈര്യം പോരാ. വിവരം ഫ്ലാഷായി.
എന്നെ ചായക്കടയിൽ എത്തിച്ചു. അച്ഛന്റെയടുത്ത് വാണിയൻ മൂപ്പരുണ്ടായിരുന്നു. പുള്ളി പരിശോധിച്ചു.
കടിയേറ്റ ഭാഗം ചോദിച്ചറിഞ്ഞ് അവിടെ ഒരു ഓട്ടുഗ്ലാസ്സമർത്തി എന്റെ മുഖത്തേയ്ക്കു നോക്കി താഴെയിരുന്നു.
"വേഗം കൊണ്ടുപോകണം" എന്നു പറഞ്ഞു.
പിന്നെ ആഘോഷപൂർവ്വം പച്ചപ്പാലുമൊക്കെയായി, ഇമ്മാതിരി കേസുകൾക്ക് സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന 'എടിച്ചിലാത്ത്' എത്തിച്ചു. അന്ന് എടിച്ചിലാത്ത് വീട് മലമുകളിലായിരുന്നു. അന്നുരാത്രി അത്താഴവും ഉറക്കവും പാടില്ല. അവിടെ ചെല്ലുമ്പോൾ പത്രക്കാരൻ ചാക്കോ ചേട്ടനും ഇന്ത അവസ്ഥയിൽ അവിടുണ്ട്.
എന്റെ കാലിൽ കല്ലുപിടിപ്പിച്ചു. ചില മരുന്നുകൾ തന്നു. വൈദ്യന്റെ ഭാര്യയാണ് ചികിത്സിക്കുന്നത്.
കല്ലുതള്ളിത്താഴെയിട്ടു. ഉറക്കംതൂങ്ങി നേരംവെളുപ്പിച്ചു. കടിച്ചത് പാമ്പല്ലെന്നറിയാവുന്നതുകൊണ്ട് എനിക്കു പേടിയുണ്ടായിരുന്നില്ല.
പിറ്റേന്ന് ഉച്ചകഴിഞ്ഞു. എന്റെ തലയിൽ ജലധാരയെടുക്കാൻ കൊണ്ടുപോയി. അതുകഴിഞ്ഞാൽ വീട്ടിൽ വിടും.
ചാച്ചിയും(ഏറ്റവും മൂത്ത ചേച്ചി) അച്ഛനും കൊണ്ടുപോകാൻ വന്നു.
പോകുമ്പോൾ വൈദ്യനും ഞങ്ങളുടെ കൂടെ ഷാപ്പുംപടി വരെ അനുഗമിച്ചു!
കുട്ടപ്പൻ മൂപ്പരുടെ അടുത്തെത്തിയപ്പോൾ അച്ഛൻ വൈദ്യനോടു ചോദിച്ചു, "ആട്ടെ, സാധനം ഏതെനമാ?"
വൈദ്യൻ ആക്ഷൻ കൊണ്ടു പറഞ്ഞു, "മറ്റവൻ തന്നെ".
എന്നെ മരണത്തിൽനിന്നു രക്ഷിച്ചതിലെ വൈദ്യന്റെ അഭിമാനവും, മകൾ രക്ഷപെട്ടതിലെ അച്ഛന്റെ ആശ്വാസവും ഉറങ്ങിക്കൊണ്ടുനടക്കുന്ന എനിക്ക് കാണാൻ പറ്റില്ലല്ലോ!
വീട്ടിലെത്തിയാലുടൻ കിടക്കണമെന്നല്ലാതെ മറ്റൊരു മോഹവും അപ്പോഴില്ല. അന്നും സന്ധ്യവരെ ഉറങ്ങരുതെന്നാണ് വൈദ്യന്റെ കൽപ്പന.

സന്ധ്യയോടെ അച്ഛൻ പതിവിലും നേരത്തെ കുളിച്ച് ഭസ്മചന്ദനാദികൾ പൂശുന്നതു കണ്ടെങ്കിലും ഉറക്കച്ചടവുമൂലം കാരണമന്വേഷിച്ചില്ല.
"മക്കളു വൈക്കത്തിനു പോയിട്ടില്ലല്ലോ! വെക്കം യാത്രയായിക്കോ. കയ്യിലുള്ള ചക്രവും എടുത്തോ. വേഗം വേണം, വണ്ടി പള്ളിത്താഴത്തെത്തി"
സ്പ്രിങ് ആക്ഷൻ പോലെ ഞാൻ റെഡി.
ഈ യാത്രയ്ക്കായിരിക്കാം ഞാൻ മറ്റവന്റെ കടിയിൽനിന്ന് രക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെയായിരിക്കണം അച്ഛൻ എന്നെ തൊഴീക്കാൻ തീരുമാനിച്ചതും. അഷ്ടമിദിനമായതുകൊണ്ട് ബസ്സിൽ ഇരിക്കാനും നിൽക്കാനും പോയിട്ട് ശ്വാസം വിടാൻ പോലും ഇടമില്ല.
നീണ്ട രണ്ടു മണിക്കൂർ യാത്ര. ആലോചിക്കാൻ പലതും. വൈക്കത്തമ്പലം എങ്ങനെയിരിക്കും? മമ്മിമുതലാളി അവിടെയുണ്ടായിരിക്കുമോ? ഞങ്ങളിൽ ഏറ്റവും ഇളയവൾ ബീനയ്ക്ക് ഓറഞ്ചു വാങ്ങണം. അമ്മയ്ക്കൊരു കൽച്ചട്ടി. മുത്തശ്ശിക്കൊരു വിശറി. ഇത്രയും എന്തായാലും വാങ്ങണം. മിച്ചമുള്ളത് തിരിച്ചു കൊണ്ടുപോരണം. കാണിക്കിടാനുള്ള തുട്ട് അച്ഛൻ തരുമായിരിക്കും.
"ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ആൾ ഞാനാണ്" എന്ന ചിന്തയോടെയാണ് ഞാൻ അമ്പലത്തിൽ എത്തിച്ചേർന്നത്.
സമയം എട്ടുമണി. രാത്രിയായതിനാൽ അമ്പലവും പരിസരവും കാണാൻ പറ്റുന്നില്ല. തൊഴീലെന്ന ചടങ്ങു നടന്നു.
അമ്പലം നാളെ രാവിലെ കാണാമല്ലോ.
ചെല്ലുമ്പോൾ വൈക്കം വാസുദേവൻ നായരുടെ പാട്ടുകച്ചേരി പൊടിപൊടിക്കുന്നുണ്ട്. പൈസ തൂവാലയിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
അച്ഛന്റെ തോർത്ത് വിരിച്ച് രണ്ടുപേരുമിരുന്നതുമാത്രം ഓർമ്മയുണ്ട്; പിറ്റേന്ന് രാവിലെ അച്ഛൻ വിളിച്ചുണർത്തിയതും.
"വേഗം എണീക്ക്, ഫസ്റ്റ് ബസ്സിനു പോകണം."
നേരേ എന്നേംകൊണ്ട് വച്ചുവാണിഭക്കാരുടെയടുത്തേയ്ക്ക് പോയി. എനിക്കദ്ഭുതം തോന്നി!
എന്തായിരിക്കും എനിക്ക് വാങ്ങിത്തരിക?
എന്തായാലും വളയായിരിക്കയില്ല. വളയിടീക്കുകയില്ല. അതു മറ്റൊരു കഥ!

എന്നെയും കൊണ്ട് നേരേ പോയത് പുരാണപുസ്തകങ്ങൾ വിൽക്കുന്ന സ്ഥലത്തേയ്ക്കാണ്. രാമായണം, ഭാരതം, ഭാഗവതം ഒക്കെ നിരന്നിരിക്കുന്നു.
അതിൽനിന്ന് അച്ഛൻ ഒരു ഭാഗവതം വലിച്ചെടുത്തു, വില ചോദിച്ചു. പിന്നെ നടന്നത് വിലപേശലാണ്.
കച്ചവടക്കാരന് ശുണ്ഠിവന്നു. "വേണെങ്കി മേടിച്ചാ മതി കാരണോരേ."
ഞാനീ സമയത്ത് എന്റെ കടകളൊക്കെ നോക്കിവൈക്കാനായി തിരിഞ്ഞു. അപ്പോഴാണ് അച്ഛന്റെ വിളി: "മക്കളേ ഇതിലെ അച്ചടിയൊക്കെ നോക്ക്. അക്ഷരത്തെറ്റ് വല്ലതുമുണ്ടോ എന്ന്".
ഞാൻ വഴിപാടുപോലെ ഒന്നു മറിച്ചുനോക്കി. എന്റെ ചിന്ത അപ്പൊഴും മറ്റെങ്ങോ ആണ്.
"ഒക്കെ പസ്റ്റല്ലേ? എന്നാ ഇതൊറപ്പിക്കാം അല്ലേ? ചക്രം ഒള്ളതിങ്ങെടുത്തോ." എന്നൊരു പറച്ചിൽ.
എന്റെ സപ്തനാഡികളും തളർന്നു. എന്റെ തലയാണോ വൈക്കത്തമ്പലമാണോ കറങ്ങുന്നത്? ഇന്നലെ പഴുതാര കടിച്ചതിനുപകരം മറ്റവനാകാതിരുന്നതിൽ എനിക്ക് വൈക്കത്തപ്പനോട് നീരസം തോന്നി.

ഉറക്കച്ചടവിനിടയിൽ പുസ്തകം ചുമടും!
വീട്ടിലെത്തിയപ്പോൾ അച്ഛന്റെ കമന്റ്, "കൈയ്യിലിരിക്കണ കാശും കൊടുത്ത് വൈക്കത്തുപോയി സുഖമായിട്ട് ഒറങ്ങീട്ടു വന്നിരിക്കുവാ. ദേ ഒരു ഭാഗവതം മേടിച്ചിട്ടൊണ്ട്. തീവെലയാ. എന്നാലും കുടുംബത്തൊരെണ്ണം വേണ്ടതാ."
അച്ഛന്റെ വർത്തമാനം കേട്ടാൽ അച്ഛൻ കാശുകൊടുത്തു മേടിച്ചതാണെന്നു തോന്നും. എന്റെ കാശുകൊടുത്ത കാര്യമേ അച്ഛൻ പറയുന്നില്ല.
ഇതുകൊണ്ടും എന്റെ ഗ്രഹപ്പിഴ തീർന്നില്ല! ആരംഭിച്ചിട്ടേയുള്ളൂ...
ദിവസവും രാത്രി ഭാഗവതപാരായണ പരിശീലനം. മക്കളെക്കൊണ്ട് മാറിമാറി വായിപ്പിക്കും. എനിക്കാണെങ്കിൽ അതൊന്നുറക്കെ വായിക്കാൻ ഇപ്പോൾപോലും  ആത്മവിശ്വാസമില്ല. പിന്നെ അന്നത്തെക്കാര്യം പറയാനുണ്ടോ?
വായനക്കിടയിൽ തെറ്റുതിരുത്തൽ, കളിയാക്കൽ, പൊട്ടിച്ചിരി എന്നുവേണ്ട...!
'മക്കളു പഠിച്ചോട്ടെ' എന്നുവിചാരിച്ചു മേടിച്ചതാണെന്നാണച്ഛന്റെ ഭാവം... എന്നാൽ എന്റെ തോന്നലോ? 'കൈയ്യിലിരുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെയാണല്ലോ വൈക്കത്തപ്പാ മേടിച്ചത്!"

വൈക്കത്തപ്പൻ ചെവിയിൽ മന്ത്രിക്കുന്നതായി തോന്നും,
"അച്ഛനെ അമ്മ പറ്റിച്ചു, നിന്നെ ഞാനും പറ്റിച്ചു."



എഴുതിയത്   കമലമ്മ
അദ്ധ്യാപികയായിരുന്നു, പ്രൈമറി സ്ക്കൂൾ പ്രഥമാദ്ധ്യാപികയായി വിരമിച്ചു
സ്വദേശം ആലുവ, ജന്മദേശം മുത്തലപുരം.
ഇപ്പോൾ ചെന്നൈയിൽ താമസം

September 5, 2012

ധ്യാനകേന്ദ്രം

ഞങ്ങൾ അന്ന് മുത്തലപുരത്താണ് താമസം.
അനുജൻ- ഹരി SSLC പരീക്ഷ എഴുതാൻ തയാറെടുക്കുന്ന കാലം.
അവന്റെ സ്കൂൾ പാലക്കുഴയാണ്- പേരമ്മയുടെയും വല്യച്ഛന്റെയും വീടിനടുത്ത്. ദിവസവും മുത്തലപുരം-പാലക്കുഴ-മുത്തലപുരം ട്രിപ്പ് നടത്തിയാണ് പഠനം. പരീക്ഷാദിവസങ്ങൾ അടുത്തപ്പോൾ ബസ്സ് യാത്ര ഒഴിവാക്കി അവൻ പാലക്കുഴയിൽ താമസമാക്കി. അങ്ങനെ പഠനം പൂർണ്ണമായും വല്യച്ഛന്റെയും പേരമ്മയുടെയും മേൽനോട്ടത്തിലായി.

ഹരിയുടെ ചില ദുഃശീലങ്ങളിൽ ഒന്ന്: രണ്ടിനുപോയാൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും അതിനകത്ത് ചിലവഴിക്കും എന്നതാണ്. മാത്രമല്ല, പുറത്ത് എന്തെല്ലാം സംഭവിച്ചാലും 'കമാ'ന്നൊരക്ഷരം മിണ്ടില്ല.
ഒന്ന് മൂളുകപോലുമില്ല! അത്രയ്ക്ക് ഏകാഗ്രതയാണ്.
പേരമ്മയ്ക്ക് ഇക്കാര്യം അറിയില്ലായിരുന്നു എന്നുവേണം കരുതാൻ.
അങ്ങനെ പരീക്ഷയുടെ ആദ്യദിവസം വന്നെത്തി. മലയാളം പരീക്ഷയാണ്.
നമ്മുടെ കഥാനായകൻ രാവിലെ ഉണർന്ന് തന്റെ സ്ഥിരം ധ്യാനകേന്ദ്രത്തിലേക്ക് പ്രവേശിച്ചു. പതിവുപോലെ സമയം കുറച്ച് കടന്നുപോയി.
"ഹരി പോയിട്ട് കുറേ നേരമായല്ലോ! ഒന്നു വിളിച്ചുനോക്കാം" പേരമ്മ വിചാരിച്ചു.
വിളിച്ചു, വിളികേട്ടില്ല.
വീണ്ടും വിളിച്ചു, നോ മറുപടി!
ഉറക്കെ വിളിച്ചു,
വീടിനു പുറത്തിറങ്ങി കക്കൂസിനടുത്തേക്ക് ചെന്നു. വാതിൽക്കൽ നിൽപ്പായി.
വിളി തുടർന്നു, "ഹരീ, മോനേ... ഹരിക്കുട്ടാ, പുറത്തുവാടാ..."
പേരമ്മയുടെ മനസ്സിൽ അശുഭചിന്തകൾ വന്നുതുടങ്ങി. ഇനി പരീക്ഷപ്പേടി ബാധിച്ചതാണോ? കൊച്ച് പേടിച്ചിരിക്കുവാണോ?
ഒരു സമാധാനവുമില്ല, വിളിയോടുവിളി.
അകത്തുനിന്നും ഒരനക്കം പോലുമില്ല. ഇനിയെന്തുചെയ്യും!
"ഹരീ... സമയം പോയി, ഇറങ്ങിവാടാ മോനേ..."
ഇല്ല. ഈശ്വരാ. ചേട്ടനെ വിളിച്ചുകൊണ്ടുവരാം.
പേരമ്മ വർദ്ധിച്ച നെഞ്ചിടിപ്പോടെ ഈവകയെല്ലാം ചിന്തിച്ച് പരവശയായി നിൽക്കുമ്പോൾ...
അതാ... നടതുറന്നു.
ഹരി പ്രത്യക്ഷനായി!
തന്റെ പതിവ് ധ്യാനത്തിന്റെ ഏകാഗ്രത നഷ്ടമാക്കിയതിലുള്ള ദേഷ്യത്തോടെ അവൻ വാതിൽ തുറന്നിറങ്ങിവന്നു, എന്നിട്ടൊരുചോദ്യം,
"പേരമ്മയ്ക്ക് പോകണമെങ്കിൽ ഇവിടെ വേറേ കക്കൂസില്ലായിരുന്നോ?"

ഇതിന് പേരമ്മ പറഞ്ഞ മറുപടി ഇതുവരെ രണ്ടാളും പുറത്തുവിട്ടിട്ടില്ല!


എഴുതിയത്   മീര
സ്വദേശം ആലുവ
ചെന്നൈയിൽ പേറ്റന്റ് അറ്റോണിയായി ജോലി നോക്കുന്നു

November 3, 2009

കറുത്തസൂര്യന്‍



കറുത്ത സൂര്യനുദിച്ച ദിവസമായിരുന്നു അന്ന്!
കാലാനിമറ്റം തോട് നിറഞ്ഞുകവിഞ്ഞ് പുഴയായി ഒഴുകി. 
വേനല്‍ക്കാലത്ത് പുളച്ചുനടന്നിരുന്ന നീര്‍‌ക്കോലികള്‍ പൊന്തക്കാടുകളി അഭയം തേടി. ഇരുകരകളും കവിഞ്ഞൊഴുകിയ തോട് അത്യന്തം ഭയാനകമായിരുന്നു. 
പിറ്റേന്നാള്‍ ‘തോട്ടിൽ‘(പുഴയിൽ) കുളിയ്ക്കാനിറങ്ങിയ അമ്മയുടെ മാലയും കവര്‍‌ന്നെടുത്ത് പുഴ തോടായി ചുരുങ്ങി.പുഴ കവര്‍‌ന്നെടുത്ത മാലയ്ക്കുവേണ്ടി തോടുമുഴുവന്‍ അരിച്ചുപെറുക്കി!
മാലയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ വൃഥാവിലായപ്പോള്‍ അമ്മ പരദേവതമാരെ വിളിച്ചു കരഞ്ഞു.
വഴിപാടുകള്‍ നേര്‍ന്നു. 
പ്രാര്‍ത്ഥനകളുമായി ഒരു വര്‍ഷം കടന്നുപോയി...



വീണ്ടും കര്‍ക്കിടകത്തില്‍ കറുത്ത സൂര്യനുദിച്ചു.
കാലാനിമറ്റം തോട് പുഴയായി ഒഴുകി.
ഒരു വെളിപാടുപോലെ അമ്മ ‘പുഴ’യി(തോട്)ലേയ്ക്ക് നടന്നു. പരദേവതമാരെ വിളിച്ച് പുഴയുടെ മാറിലേയ്ക്ക് ഊളിയിട്ടു. മണലില്‍ നിന്നും എന്തോ കൈയ്യില്‍ തടഞ്ഞു. നീര്‍‌ക്കോലിയാണോ എന്നു ഭയന്ന് കൈ കുടഞ്ഞു. 
കൈയ്യില്‍ തടഞ്ഞത് മാലയാണെന്ന തിരിച്ചറിവ് യാഥാര്‍ത്ഥ്യമാണെന്നറിയാ അല്പം സമയമെടുത്തു!
 
ജീവിതത്തില്‍ ആദ്യമായി കറുത്ത സൂര്യനെ മനസ്സില്‍ ധ്യാനിച്ചു!


എഴുതിയത്...
പവനന്‍
സ്പോര്‍ട്സ് കൌണ്‍സില്‍ ഉദ്യോഗസ്ഥന്‍
സ്വദേശം തൊടുപുഴ




October 27, 2009

വെള്ളിടി

പൊഴിഞ്ഞ കുരുമുളകു പെറുക്കിയത് ഉണക്കി പേറ്റി ശേഖരിച്ചുവച്ചത് കുറച്ചുണ്ട്.
ഇന്ന് ശനിയാഴ്ച്ച ചന്തയാണ്.
കൊച്ചച്ചന്റെ കൂടെ പോയിട്ടുവേണം വില്‍ക്കാന്‍. തന്നെ ചെന്നാല്‍ കച്ചവടക്കാര്‍ പറ്റിക്കും.
അരഞ്ഞാണിപ്പീടികയില്‍ ഒരു തരം സോപ്പുപെട്ടി വന്നിട്ടുണ്ട്, അതിലൊന്നും ഒരു മലബാര്‍ ഗ്ലോറി സോപ്പും മേടിക്കണം.

പൊതിയെന്നതാ...
    കൊടിമൊളകാ

കൊണ്ടുവാ നോക്കട്ടെ...


അര റാത്തല്‍ കഷ്ടിച്ച് - എന്നാ വേണം?
    ചേട്ടന്‍ പറ

എന്നാവെലയ്ക്കാണെക്കൊടുക്കും?
    ഒള്ള വെല പറ ചേട്ടാ...

ഇങ്ങോട്ടുപറ...
    ഇങ്ങോട്ടുപറഞ്ഞാമതി.ചേട്ടനു വേണ്ടെങ്കിപ്പറ...

രണ്ടര രൂപാ തരാം
    അഞ്ചര രൂപായ്ക്കൊണ്ട്

ഓ... അതിനുമാത്രമില്ല. എന്നാണേക്കൊടുക്കും? കൊടുക്കാനുള്ള വെല പറ
     എന്നാ വെലയ്ക്കൊണ്ട് ഇങ്ങോട്ടു പറഞ്ഞാമതി

ഞാനിപ്പം ഇതിനൊരു മൂന്നു രൂപാ തരും. പോരെങ്കി വേറെ ആര്‍ക്കെങ്കിലും കൊടുത്തോ.
    ആട്ടെ കൊടുത്തോളാം. 

ഇങ്ങുകൊണ്ടുവാ പിള്ളേച്ചാ.

ഇന്നാ.. ഒള്ളവെല കൊടുക്ക്.


ദേ കിറുകിറുത്യം ഒന്നര റാത്തല്‍.  നോക്ക് രണ്ടണയെങ്കിലും എനിക്കും കിട്ടണ്ടേ? ഇത് ഒന്നാന്തരമൊന്നുമല്ല...
    പിന്നേ! നല്ല പാസ് ഒണക്കാ... പേറ്റിയാ ഒന്നും പോകാനില്ല...
    എന്റെ പിള്ളേച്ചാ ഈ ഇച്ചിരി മുളകും വച്ച്... അയ്യോ... പോലീസ്!


‘വെള്ളിക്കോലു‘കാരെല്ലാം പോയ വഴി കണ്ടില്ല...

എന്റെ മൊളക്, സോപ്പുപെട്ടി, മലബാര്‍ ഗ്ലോറി എല്ലാം വെള്ളിക്കോലില്‍ തൂങ്ങി അങ്ങേ പറമ്പില്‍!







എഴുതിയത്
ശാരദ
റിട്ടയേഡ് മലയാളം അദ്ധ്യാപിക
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത് മുത്തലപുരം