October 27, 2009

വെള്ളിടി

പൊഴിഞ്ഞ കുരുമുളകു പെറുക്കിയത് ഉണക്കി പേറ്റി ശേഖരിച്ചുവച്ചത് കുറച്ചുണ്ട്.
ഇന്ന് ശനിയാഴ്ച്ച ചന്തയാണ്.
കൊച്ചച്ചന്റെ കൂടെ പോയിട്ടുവേണം വില്‍ക്കാന്‍. തന്നെ ചെന്നാല്‍ കച്ചവടക്കാര്‍ പറ്റിക്കും.
അരഞ്ഞാണിപ്പീടികയില്‍ ഒരു തരം സോപ്പുപെട്ടി വന്നിട്ടുണ്ട്, അതിലൊന്നും ഒരു മലബാര്‍ ഗ്ലോറി സോപ്പും മേടിക്കണം.

പൊതിയെന്നതാ...
    കൊടിമൊളകാ

കൊണ്ടുവാ നോക്കട്ടെ...


അര റാത്തല്‍ കഷ്ടിച്ച് - എന്നാ വേണം?
    ചേട്ടന്‍ പറ

എന്നാവെലയ്ക്കാണെക്കൊടുക്കും?
    ഒള്ള വെല പറ ചേട്ടാ...

ഇങ്ങോട്ടുപറ...
    ഇങ്ങോട്ടുപറഞ്ഞാമതി.ചേട്ടനു വേണ്ടെങ്കിപ്പറ...

രണ്ടര രൂപാ തരാം
    അഞ്ചര രൂപായ്ക്കൊണ്ട്

ഓ... അതിനുമാത്രമില്ല. എന്നാണേക്കൊടുക്കും? കൊടുക്കാനുള്ള വെല പറ
     എന്നാ വെലയ്ക്കൊണ്ട് ഇങ്ങോട്ടു പറഞ്ഞാമതി

ഞാനിപ്പം ഇതിനൊരു മൂന്നു രൂപാ തരും. പോരെങ്കി വേറെ ആര്‍ക്കെങ്കിലും കൊടുത്തോ.
    ആട്ടെ കൊടുത്തോളാം. 

ഇങ്ങുകൊണ്ടുവാ പിള്ളേച്ചാ.

ഇന്നാ.. ഒള്ളവെല കൊടുക്ക്.


ദേ കിറുകിറുത്യം ഒന്നര റാത്തല്‍.  നോക്ക് രണ്ടണയെങ്കിലും എനിക്കും കിട്ടണ്ടേ? ഇത് ഒന്നാന്തരമൊന്നുമല്ല...
    പിന്നേ! നല്ല പാസ് ഒണക്കാ... പേറ്റിയാ ഒന്നും പോകാനില്ല...
    എന്റെ പിള്ളേച്ചാ ഈ ഇച്ചിരി മുളകും വച്ച്... അയ്യോ... പോലീസ്!


‘വെള്ളിക്കോലു‘കാരെല്ലാം പോയ വഴി കണ്ടില്ല...

എന്റെ മൊളക്, സോപ്പുപെട്ടി, മലബാര്‍ ഗ്ലോറി എല്ലാം വെള്ളിക്കോലില്‍ തൂങ്ങി അങ്ങേ പറമ്പില്‍!







എഴുതിയത്
ശാരദ
റിട്ടയേഡ് മലയാളം അദ്ധ്യാപിക
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത് മുത്തലപുരം

കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും...

കുടുംബഗൃഹം സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ
മുത്തലപുരമെന്ന ഗ്രാമം മുതല്‍ ഭൂലോകത്തിന്റെ എതിര്‍വശത്തുള്ള
ഷിക്കാഗോ നഗരം വരെ പലയിടങ്ങളിലായി ജീവിക്കുമ്പോളും,
പരസ്പ്പരബന്ധം കാത്തുസൂക്ഷിച്ചുപോരുന്ന 88 പേര്‍ - മൂന്നു തലമുറയിലുള്ളവര്‍. കുടുംബയോഗമെന്നപേരില്‍ വിളിക്കപ്പെടുന്നുണ്ടെങ്കിലും,
വാസ്തവത്തില്‍ പല കുടുംബങ്ങളില്‍പ്പെട്ടവര്‍.
എണ്‍പതിനോടടുത്തവര്‍ മുതല്‍ എണ്ണുവാന്‍ പത്തിക്കാത്തവര്‍ വരെ.


വര്‍ഷത്തിലൊരിക്കല്‍ ഇവര്‍ ഒത്തുകൂടുമ്പോള്‍ മിക്കവരും
തങ്ങളുടെ സര്‍ഗ്ഗവൈഭവം അക്ഷരങ്ങളില്‍ പകര്‍ത്തുന്നു...
ഒരു കൈയ്യെഴുത്തുമാസികയ്ക്കു വേണ്ടി!
ഇവയില്‍ ഓര്‍മ്മക്കുറിപ്പുകളും - നൊമ്പരങ്ങളുടെ കഥകളും - സുഖാനുഭൂതികളും - യാത്രാവിവരണങ്ങളും - അത്യന്താധുനിക കവിതകളും - കഥകളും - നര്‍മ്മഭാവനകളുമൊക്കെയുണ്ട്.
അവയില്‍ നിന്നും തിരഞ്ഞെടുത്ത ചില രചനകള്‍ പകര്‍ത്തുന്നു ഈ പംക്തിയില്‍.



ഈ കൈയ്യെഴുത്തുമാസികയുടെ ഉത്ഭവത്തിലും നിലനില്‍പ്പിലും മേന്മ അവകാശപ്പെടാന്‍ അര്‍ഹതയുള്ള ഒരേയൊരാളായ,
എല്ലാവരും ‘കൊച്ചേട്ടനെ‘ന്നു വിളിക്കുന്ന
ശ്രീ കെ. ശശികുമാറിന്
ഈ സംരംഭം സമര്‍പ്പിക്കുന്നു...









ലോഗോയുടെ ‘ലോജിക്കും‘ ‘മാജിക്കും‘!!!
അനു                                     


കൂരാപ്പിള്ളില്‍ കൃഷ്ണന്‍ നായര്‍-ജാനകിയമ്മ (എന്റെ പ്രിയ മുത്തച്ഛനും മുത്തശ്ശിയും)
ദമ്പതിമാരും, അവര്‍ക്ക് ഈശ്വരകാരുണ്യത്താല്‍ കൈവന്ന സന്താനപരമ്പരയും.
ഈ കുടുംബചിത്രം വെറുമൊരു “ഫാമിലി ട്രീ”യിലൊതുക്കുന്നതെങ്ങനെ?
അതിനൊരു വടവൃക്ഷം-ആല്‍മരം തന്നെ വേണമെന്നു തോന്നി.
മാനം മുട്ടെ ശിരസ്സുയര്‍ത്തിനിന്ന്,
ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനൊപ്പം
അകലങ്ങളിലേയ്ക്ക് നീണ്ടുകിടക്കുന്ന വേരുപടലങ്ങളാല്‍ നില്‍ക്കുന്ന ഭൂമിയേയും ചേര്‍ത്തു പിടിയ്ക്കുന്ന ആല്‍മരം...


എന്തിനുമേതിനും ഉല്‍ക്കണ്ത്താകുലരായി ജീവിതം ദുഷ്ക്കരമാക്കുന്ന
പുതിയ തലമുറയുടെ വക്താവായ എനിയ്ക്ക്, പതിനൊന്നു മക്കളെ വളര്‍ത്തി ജീവിത വിജയത്തിനു പ്രാപ്തരാക്കിയ മുത്തശ്ശനും വല്ല്യമ്മച്ചിയും നിത്യവിസ്മയങ്ങളാണ്! ആല്‍മരം അസംഖ്യം പക്ഷിമൃഗാദികള്‍ക്ക് സുരക്ഷയും ആശ്രയവും പ്രദാനം ചെയ്യുന്നു. ഒരു നാടിനു മുഴുവനും അമ്മാവനും അമ്മായിയുമായിരുന്നവരുടെ ധന്യമായ ജീവിതവുമായി ഈ വടവൃക്ഷമെന്ന ആശയം സര്‍വ്വഥാ യോജിക്കുമെന്നാണ് എന്റെ വിശ്വാസം.അതുതന്നെയായിരുന്നു ഈ സൃഷ്ടിയുടെ പശ്ച്ചാത്തലവും.


ഈ മഹദ് വൃക്ഷത്തിലെ ഒരു ചെറുശാഖയായി ജനിച്ചതാണ് ഞങ്ങളോരോരുത്തരുടെയും പുണ്യം!


ക്രെഡിറ്റ്സ്

കൈയ്യെഴുത്തുമാസികകളുടെ എഡിറ്റിങ്ങ് - ശശി, ബാലേന്ദു                      


‘കൊച്ചേട്ടനും കൂട്ടരും’സാങ്കേതിക സഹായം - രഘു