Showing posts with label ഓർമ്മ. Show all posts
Showing posts with label ഓർമ്മ. Show all posts

October 8, 2022

ഒരു മാമ്പഴക്കാലത്ത് പട പേടിച്ച്


മാമ്പഴക്കാലം പൊതുവേ എല്ലാവർക്കും സുഖകരമായ ഓർമ്മയായിരിക്കും. എനിക്കാണെങ്കിൽ പേടിസ്വപ്നം. പാലക്കുഴപ്പറമ്പിൽ ആവോളം കായ്ക്കുന്ന മാവുകൾ അഞ്ച്. മാമ്പഴം പാകമാകുമ്പോഴേയ്ക്കും അമ്മയുടെ കൈ മാമ്പഴപ്പുളിശ്ശേരി വയ്ക്കാൻ തരിച്ചുതുടങ്ങും. ലോകത്ത് വേറെ ഒരു പച്ചക്കറിയും കിട്ടാത്തതുപോലെയാണ് പിന്നത്തെക്കാര്യം. രാവിലെ പുട്ടിനുതൊട്ട് രാത്രി ഊണിനു വരെ മാമ്പഴപ്പുളിശ്ശേരി തന്നെ. ഇതുകൂടാതെ പിഴിഞ്ഞുകൂട്ടാൻ, 'ഫ്രെഷ്' മാമ്പഴം വേറെയും.

ഒരു ദിവസം ഞാൻ സഹികെട്ട് പ്രഘ്യാപിച്ചു, "ഞാൻ വാഴക്കുളത്തിനു പോകുന്നു". അവിടെയാണെങ്കിൽ വല്ല്യമ്മ എനിക്കിഷ്ടമുള്ളത് വച്ചു തരും.  പതിനൊന്നുമണിയാകുമ്പോൾ നെയ്യ് കൂട്ടി കുഴച്ച് ഒരാളോളം പോന്ന ഒരു ചോറുരുള വല്യച്ചൻ്റെ വക. ഇടയ്ക്കിടക്ക് എടുത്ത് തിന്നാൻ പാത്രങ്ങളിലെല്ലാം പലഹാരങ്ങളും.

വരുന്ന കാര്യം വിളിച്ചറിയിച്ചിട്ട് യാത്ര തുടങ്ങി. പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽപ്പ് തുടങ്ങിയപ്പോഴേയ്ക്കും എനിക്കു വേണ്ടി സ്പെഷ്യലായി മാമ്പഴപ്പുളിശ്ശേരി വല്യമ്മ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. 

ശേഷം ചിന്ത്യം!






അരുൺ കെ

(2006) 

February 20, 2014

റിയാലിറ്റി ലീവ്



ഗൾഫിൽ പതിമൂന്ന് വർഷം കഴിഞ്ഞു. കുടുംബം കൂടെയില്ല.
ആണ്ടിലോരോ ഓട്ടപ്രദക്ഷിണം നടത്തും. അതാണു പതിവ്.
സഹോദരങ്ങൾ, അമ്മാവൻമാർ, മറ്റു ബന്ധുക്കൾ ഇവരെയൊക്കെ വഴിപാടായി കണ്ടുമടങ്ങുമ്പോൾ ഭാര്യയുടെയും മക്കളുടെയും മുഖം ഓർമ്മയുണ്ടോ എന്നു സംശയം.
ഭാര്യ എല്ലാം നോക്കിക്കോളും. മക്കൾക്ക് അച്ഛന്റെ മുഖച്ഛായ ഓർമ്മകിട്ടുന്നില്ലെന്ന് പരാതി. ഫോട്ടോകൾ ഇഷ്ടം പോലെയുണ്ടല്ലോ!
80ശതമാനം ഗൾഫുകാരും ഇങ്ങനെതന്നെ.

അൽപ്പം കാശുപോയാലും ഇത്തവണ ഒരു Extra Leave നേരത്തേതന്നെ ഉറപ്പിച്ചതായിരുന്നു.
പത്തു ദിവസം അവധികിട്ടി. പല പല പരിപാടികളുണ്ട്.
പെണ്ണിന് 25 ആയി. മൂന്നു നല്ല ആലോചനകളുണ്ട്. മൂന്നിടത്തും പോയി ആലോചിക്കണം.
പല്ല്, കാല് ചികിത്സയും നടത്തണം.
സമയം കിട്ടിയില്ലെങ്കിലും എങ്ങിനെയെങ്കിലും തലശ്ശേരിയിൽ പോയി അർശ്ശസ്സു കീറണം. അതിനു ചുരുങ്ങിയത് നാലു ദിവസം വേണം.
'ജാലകം' തുറക്കുമ്പോഴെത്തി ചെക്കനൊരു പ്ലസ് വൺ അഡ്മിഷനും തരപ്പെടുത്തണം.
അൽപ്പം സ്ഥലം വിൽക്കാൻ ഏർപ്പാടാക്കണം. നല്ല വിലയുള്ള സമയമാണ്.

ആരോടും അവധിക്കാര്യം പറഞ്ഞില്ലെങ്കിലും അഞ്ചാറു കിലോ കത്തുകളും ബൈഹാൻഡ് എത്തിക്കാൻ മൂന്ന് പൊതികളും കൃത്യസമയത്ത് എത്തി.
കയ്യും വീശി പോകുന്നതെങ്ങനെ! മക്കൾക്കും ഭാര്യക്കും കുറച്ചു തുണി, ഒന്നു രണ്ട് ടോർച്ച്, ഒരു എമർജൻസി ലൈറ്റ്.
എത്തിയാലുടനെ ചെറുക്കനെ വൈദ്യനെക്കാണിക്കണം. പഠിക്കാനൊരുത്സാഹക്കുറവ്. ഞാൻ കൂടെയുണ്ടായാൽ പ്രശ്നം തീരുമെന്നാണ് ഭാര്യ പറയുന്നത്.
ഈ തുണിക്കൊക്കെ എന്തു വെയ്റ്റാ! പതിനെട്ട് കിലോയുണ്ട്. ഇരുപത് കിലോ വരെ കൊണ്ടുപോകാം.

4:55 ആയപ്പോളേക്കും സ്നേഹിതനെന്നു വിളിക്കാവുന്ന Mr. X എത്തി.
"നീ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ! എന്റെ ഒരു മ്യൂസിക് സെറ്റ് കൊണ്ടുപോകണം. എയർപോർട്ടിൽ ആളുവന്ന് കളക്ടുചെയ്തോളും."
എല്ലാം അയാൾ തീരുമാനിച്ചതുപോലെ കാറിലയാൾ എയർപോർട്ടിലെത്തിച്ചു.
എല്ലാ ലഗേജും കൂടിയായപ്പോൾ എന്റെ തുണികൾ അടുത്ത ലീവിനു കൊണ്ടുപോകാനായി സുഹൃത്തിനെ ഏൽപ്പിച്ചു. റൂമിൽ സുരക്ഷിതമായി വച്ചേക്കാൻ ഏർപ്പാടാക്കി.

ഫ്ലൈറ്റ് കൃത്യസമയത്ത് നെടുമ്പാശേരിയിൽ. പക്ഷെ ഒരു ബാഗ് എത്തിയില്ല. അടുത്ത ഫ്ലൈറ്റിൽ എത്തുമായിരിക്കും.  ബോംബേയിൽ മാറിക്കേറിയപ്പോൾ ലോഡുചെയ്യാൻ വിട്ടുപോയത്രെ!
മൂന്നു മണിക്കൂർ കഴിഞ്ഞു വന്ന ഫ്ലൈറ്റിലും മ്യൂസിക് സെറ്റ് ലഗേജ് എത്തിയില്ല.
സുഹൃത്തിന്റെ കുടുംബം മൊത്തം അതു കളക്ടുചെയ്യാനെത്തിയിരുന്നു. ഞാനെന്തോ മഹാപരാധം ചെയ്ത മട്ടാണവർക്ക്. ഒരു ചിരി പോലുമില്ല.
ലഗേജ് എത്തുമ്പോൾ അറിയിക്കാമെന്ന് വിമാനക്കാർ.

രണ്ടു ദിവസം കഴിഞ്ഞ് അറിയിപ്പെത്തി.
മ്യൂസിക് സെറ്റ് കളക്ട് ചെയ്ത് ഡ്യൂട്ടി അടച്ച് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു ദിവസം പോയിക്കിട്ടി.
അന്നു കേറിക്കിടന്നിട്ട് തിരിച്ചുപോകേണ്ടതിന്റെ തലേന്ന് പനി വിട്ടു.
തിരിച്ചുപോകാതെ പറ്റില്ല.
വല്ലാത്ത ക്ഷീണം.

തിരിച്ചെത്തിയപ്പോൾ മ്യൂസിക് സെറ്റുകാരന് തീർത്തും സന്തോഷമില്ല.
"കത്തു" തന്നു വിട്ട മറ്റൊരു വിദ്വാന്റെ കത്തിൽ അഞ്ചു ആയിരം രൂപാ കറൻസി ഉണ്ടായിരുന്നതിൽ നാലെണ്ണം കുറവായിരുന്നുവത്രെ! 4000 ഞാനെടുത്ത മട്ടാണയാൾക്ക്. പിന്നീടിതുവരെ അങ്ങേര് മിണ്ടിയിട്ടില്ല.

സംഗതികൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അവധി കലക്കനായിരുന്നു.




എഴുതിയത് രവീന്ദ്രനാഥ്
മുത്തലപുരം സ്വദേശി
നാവികസേനയിൽ സേവനം, തുടർന്ന് പ്രവാസജീവിതം

November 19, 2012

ബുദ്ധിരാക്ഷസൻ


ഞാൻ രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കാലം.
എനിക്ക് ബുദ്ധിരാക്ഷസൻ എന്നു പേരുവീണിരുന്നു! കാരണം എല്ലാത്തിനും ഞാൻ ഒന്നാമൻ. കായികത്തിൽ മാത്രമല്ല, പഠനത്തിലും.
എല്ലാവരും എന്നെ പൊക്കിപ്പറയും. ഹാ! അങ്ങനെയുമൊരു കാലം...

അന്ന് ഒരു ദിവസം മത്സരങ്ങൾ നടക്കുകയായിരുന്നു. ഓർമ്മപരിശോധനാമത്സരവും നടക്കുന്നുണ്ട്. ആരൊക്കെ പങ്കെടുക്കുന്നുണ്ട് എന്നുചോദിച്ചു. പതിവുപോലെ ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ എഴുന്നേറ്റതുകണ്ട് പലരും ഇരുന്നെന്നു തോന്നുന്നു!
മത്സരത്തിൽ പങ്കെടുക്കുന്നവർ കുറവായിരുന്നു. ഞങ്ങളെ ഒരു മുറിയിലേയ്ക്ക് വരിവരിയായി കൊണ്ടുപോയി. ആ സമയത്ത് പലരും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. മത്സരത്തിനായി നിരത്തിവച്ചിരുന്ന സാധനങ്ങൾ വിസ്തരിച്ചു നോക്കിക്കണ്ടു. തിരിച്ചുവന്ന് വരാന്തയിലിരുന്ന് എഴുതാൻ തുടങ്ങി. എല്ലാവരും തിരക്കുപിടിച്ച് എഴുതുന്നു. ഞാനും ഓർത്തോർത്ത് എണ്ണമിട്ട് എഴുതി. സമയം കഴിഞ്ഞപ്പോൾ പേപ്പർ തിരികെക്കൊടുത്തു.
ഓരോരുത്തരും എത്രയെണ്ണം എഴുതിയെന്ന് പരസ്പരം ചോദിച്ചു. പലരും പറഞ്ഞത് പലതരത്തിൽ. 10, 12, 13, 15, 16, 17...
 എന്നോടുചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 22. എല്ലാവരും ഞെട്ടി!
സമ്മാനം എനിക്കാണെന്നുറപ്പിച്ചു!!
ഞങ്ങൾ ക്ലാസ്സിൽ അക്ഷമരായിരുന്നു. പലരും പ്രാർത്ഥിക്കുന്നു. ഞാൻ 'സിമ്പിൾ' എന്നരീതിയിൽ ഇരിക്കുന്നു. പെട്ടെന്ന് ഒരു സാറുവന്ന് എന്റെ പേരുവിളിച്ചു. സ്റ്റാഫ്റൂമിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. അപ്പോൾ ക്ലാസ്സിലെ ശബ്ദമുയർന്നു. എനിക്കാണ് സമ്മാനമെന്ന് പറയാനാണ് വിളിക്കുന്നതെന്ന് എല്ലാവരും പറഞ്ഞു. കൂട്ടുകാർ വീണ്ടും എന്നെ അഭിനന്ദിക്കാൻ തുടങ്ങി. ഇതുകേട്ട് എനിക്കു രോമാഞ്ചമുണ്ടായി! ഞാൻ ഗമയിൽ സാറിന്റെയടുത്തേയ്ക്ക് പോയി.
എന്റെ മനസ്സുപറഞ്ഞു, "നിനക്കുതന്നെ സമ്മാനം".
സാറിന്റെയടുത്തെത്തി...
സാറന്മാർ എന്നെ നോക്കി ചിരിച്ചു...
ഞാനും ചിരിച്ചു...
കണക്കുസാർ എന്നെ അടുത്തുവിളിച്ചു; എന്നിട്ടുചോദിച്ചു, "നീ എത്രയെണ്ണം എഴുതി?"
ഞാൻ അഭിമാനത്തോടെ പറഞ്ഞു, "22 എണ്ണം"
സാർ എന്റെ പേപ്പർ എടുത്ത് കാണിച്ചിട്ട് ചോദിച്ചു, "11 കഴിഞ്ഞ് എത്രയാണ്?"
ഞാൻ വളരെ പെട്ടെന്നുപറഞ്ഞു, "12" എന്നിട്ടു പേപ്പറിലേയ്ക്കു നോക്കി...

11 കഴിഞ്ഞ് 22 എന്നാണ് എഴുതിയിരിക്കുന്നത്...!!!

അപ്പോഴാണ് സാറന്മാരുടെ ചിരിയുടെ ഗുട്ടൻസ് പിടികിട്ടിയത്!
ബുദ്ധിരാക്ഷസൻ എന്ന എന്റെ പേരിന്റെ ആദ്യഭാഗം മായ്ഞ്ഞ് രാക്ഷസൻ എന്നാകുമോ എന്ന് ഞാൻ ഭയന്നു! എനിക്ക് വല്ലാത്ത ദാഹം തോന്നിയതുകൊണ്ട് മെല്ലെ പൈപ്പിനടുത്തേക്ക് നടന്നു...






എഴുതിയത്...   ശങ്കർ ഗംഗാധരൻ
എഞ്ജിനീയറിങ്ങ് വിദ്യാർത്ഥി
സ്വദേശം എറണാകുളം

March 24, 2010

ബൈനക്കുഴൽ


വാഴക്കുളത്തു ഞാൻ ബീയാത്തുമ്മയ്ക്ക് - ലീച്ചർ
കാളിപ്പുലക്കള്ളിക്ക് - പീച്ചർ
കൊച്ചുപെണ്ണു വേലത്തിക്ക് - ഈച്ചർ
കുട്ടികൾക്ക് ഭസ്മതിസാർ

ഇബ്ടത്തെ ചില ബിശേയങ്ങൾ:
ഗംഗയുടെ നെറ്റിയിലെ ‘സിച്ചു’ വെട്ടിയിട്ടു രണ്ടുമൂന്നായി.
ചന്തുവിന്റെ ‘ബർത്തലാ‘ കഴിഞ്ഞോടാ? മിഠായി കിട്ടിയില്ല.

ആ കാര്യത്തോടു ‘ജോയിപ്പി‘ല്ല.
എനിക്കു ഹൈ പ്ലഷറാണെന്നാ പറയുന്നെ.
രഞ്ജിനിയുടെ അമ്മയ്ക്ക് കണ്ണിലാ പ്ലഷറ്.
വേളാത്തീടെ ചന്ദ്രന്റെ കൊച്ചിനെ ‘ഇംഗ്ലീഷ് മിടുക്കി‘ ചേർത്തു.
ആയിരം രൂപ കെട്ടിവച്ചു. പിന്നെ മാസം തോറും ഫീസും.
ആ പെണ്ണിനെങ്ങും ഒരു പണീമില്ല.
പിന്നെ ഏതോ ചിട്ടിക്കമ്പനീല് ‘കണക്ഷനു‘ പോണൊണ്ട്.
പിരിച്ചാൽ നൂറ്റുക്ക് അഞ്ചു ശതമാനം ശമ്പളമായി കൊടുക്കും.

ഒരു ബൈനാക്കുഴലുണ്ടായിരുന്നേൽ ദൂരെയുള്ളതൊക്കെ അടുത്തു കാണാമായിരുന്നു.
എന്തു ചെയ്യാം... ആകെ ഒരു കൊളാബ്രേഷനായി.


എഴുതിയത്...
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി

November 3, 2009

കറുത്തസൂര്യന്‍



കറുത്ത സൂര്യനുദിച്ച ദിവസമായിരുന്നു അന്ന്!
കാലാനിമറ്റം തോട് നിറഞ്ഞുകവിഞ്ഞ് പുഴയായി ഒഴുകി. 
വേനല്‍ക്കാലത്ത് പുളച്ചുനടന്നിരുന്ന നീര്‍‌ക്കോലികള്‍ പൊന്തക്കാടുകളി അഭയം തേടി. ഇരുകരകളും കവിഞ്ഞൊഴുകിയ തോട് അത്യന്തം ഭയാനകമായിരുന്നു. 
പിറ്റേന്നാള്‍ ‘തോട്ടിൽ‘(പുഴയിൽ) കുളിയ്ക്കാനിറങ്ങിയ അമ്മയുടെ മാലയും കവര്‍‌ന്നെടുത്ത് പുഴ തോടായി ചുരുങ്ങി.പുഴ കവര്‍‌ന്നെടുത്ത മാലയ്ക്കുവേണ്ടി തോടുമുഴുവന്‍ അരിച്ചുപെറുക്കി!
മാലയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ വൃഥാവിലായപ്പോള്‍ അമ്മ പരദേവതമാരെ വിളിച്ചു കരഞ്ഞു.
വഴിപാടുകള്‍ നേര്‍ന്നു. 
പ്രാര്‍ത്ഥനകളുമായി ഒരു വര്‍ഷം കടന്നുപോയി...



വീണ്ടും കര്‍ക്കിടകത്തില്‍ കറുത്ത സൂര്യനുദിച്ചു.
കാലാനിമറ്റം തോട് പുഴയായി ഒഴുകി.
ഒരു വെളിപാടുപോലെ അമ്മ ‘പുഴ’യി(തോട്)ലേയ്ക്ക് നടന്നു. പരദേവതമാരെ വിളിച്ച് പുഴയുടെ മാറിലേയ്ക്ക് ഊളിയിട്ടു. മണലില്‍ നിന്നും എന്തോ കൈയ്യില്‍ തടഞ്ഞു. നീര്‍‌ക്കോലിയാണോ എന്നു ഭയന്ന് കൈ കുടഞ്ഞു. 
കൈയ്യില്‍ തടഞ്ഞത് മാലയാണെന്ന തിരിച്ചറിവ് യാഥാര്‍ത്ഥ്യമാണെന്നറിയാ അല്പം സമയമെടുത്തു!
 
ജീവിതത്തില്‍ ആദ്യമായി കറുത്ത സൂര്യനെ മനസ്സില്‍ ധ്യാനിച്ചു!


എഴുതിയത്...
പവനന്‍
സ്പോര്‍ട്സ് കൌണ്‍സില്‍ ഉദ്യോഗസ്ഥന്‍
സ്വദേശം തൊടുപുഴ




October 27, 2009

വെള്ളിടി

പൊഴിഞ്ഞ കുരുമുളകു പെറുക്കിയത് ഉണക്കി പേറ്റി ശേഖരിച്ചുവച്ചത് കുറച്ചുണ്ട്.
ഇന്ന് ശനിയാഴ്ച്ച ചന്തയാണ്.
കൊച്ചച്ചന്റെ കൂടെ പോയിട്ടുവേണം വില്‍ക്കാന്‍. തന്നെ ചെന്നാല്‍ കച്ചവടക്കാര്‍ പറ്റിക്കും.
അരഞ്ഞാണിപ്പീടികയില്‍ ഒരു തരം സോപ്പുപെട്ടി വന്നിട്ടുണ്ട്, അതിലൊന്നും ഒരു മലബാര്‍ ഗ്ലോറി സോപ്പും മേടിക്കണം.

പൊതിയെന്നതാ...
    കൊടിമൊളകാ

കൊണ്ടുവാ നോക്കട്ടെ...


അര റാത്തല്‍ കഷ്ടിച്ച് - എന്നാ വേണം?
    ചേട്ടന്‍ പറ

എന്നാവെലയ്ക്കാണെക്കൊടുക്കും?
    ഒള്ള വെല പറ ചേട്ടാ...

ഇങ്ങോട്ടുപറ...
    ഇങ്ങോട്ടുപറഞ്ഞാമതി.ചേട്ടനു വേണ്ടെങ്കിപ്പറ...

രണ്ടര രൂപാ തരാം
    അഞ്ചര രൂപായ്ക്കൊണ്ട്

ഓ... അതിനുമാത്രമില്ല. എന്നാണേക്കൊടുക്കും? കൊടുക്കാനുള്ള വെല പറ
     എന്നാ വെലയ്ക്കൊണ്ട് ഇങ്ങോട്ടു പറഞ്ഞാമതി

ഞാനിപ്പം ഇതിനൊരു മൂന്നു രൂപാ തരും. പോരെങ്കി വേറെ ആര്‍ക്കെങ്കിലും കൊടുത്തോ.
    ആട്ടെ കൊടുത്തോളാം. 

ഇങ്ങുകൊണ്ടുവാ പിള്ളേച്ചാ.

ഇന്നാ.. ഒള്ളവെല കൊടുക്ക്.


ദേ കിറുകിറുത്യം ഒന്നര റാത്തല്‍.  നോക്ക് രണ്ടണയെങ്കിലും എനിക്കും കിട്ടണ്ടേ? ഇത് ഒന്നാന്തരമൊന്നുമല്ല...
    പിന്നേ! നല്ല പാസ് ഒണക്കാ... പേറ്റിയാ ഒന്നും പോകാനില്ല...
    എന്റെ പിള്ളേച്ചാ ഈ ഇച്ചിരി മുളകും വച്ച്... അയ്യോ... പോലീസ്!


‘വെള്ളിക്കോലു‘കാരെല്ലാം പോയ വഴി കണ്ടില്ല...

എന്റെ മൊളക്, സോപ്പുപെട്ടി, മലബാര്‍ ഗ്ലോറി എല്ലാം വെള്ളിക്കോലില്‍ തൂങ്ങി അങ്ങേ പറമ്പില്‍!







എഴുതിയത്
ശാരദ
റിട്ടയേഡ് മലയാളം അദ്ധ്യാപിക
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത് മുത്തലപുരം