January 12, 2010

രക്ഷിക്കണേ ഭഗവതിയേ!!!



നാടൊട്ടുക്ക് പട്ടിണിയും മാറാരോഗങ്ങളുമായി.
ദേവീകോപം തന്നെ തീർച്ച.
നാട്ടുകാരുടെ സംശയം ദേവപ്രശ്നത്തിൽ സ്ഥിരീകരിച്ചു.
പൂജകളും വിശേഷാൽ‌പ്പൂജകളും ഹോമങ്ങളും യാഗങ്ങളും എന്നു വേണ്ട പരിഹാരക്രിയകൾ ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ല.
നിസ്സഹായരായവർ കരഞ്ഞുവിളിച്ചു. അമ്മേ രക്ഷിക്കണേ...

അകത്ത് ഭഗവതി എല്ലാം കാണുന്നുണ്ടായിരുന്നു; കേൾക്കുന്നുണ്ടായിരുന്നു.
മനസ്സു വിങ്ങുകയാണ്. തനിക്കാരോടും പകയില്ല. എല്ലാം സ്വന്തം മക്കളാണ്.
അവരുടെ ദുരിതം എങ്ങനെ സഹിയ്ക്കും!
നാട്ടുകാര്യങ്ങളിൽ ശ്രദ്ധവയ്ക്കാൻ പറ്റാതെയായിട്ട് നാളേറെയായി.
എല്ലാം ഇട്ടിറങ്ങിപ്പോരാമെന്നു വച്ചാൽ അതും വയ്യ. പണ്ടൊരു വില്വമംഗലത്തുകാരൻ സ്വാമിയാണ് ഇവിടെ പിടിച്ചിരുത്തിയത്. ഇരുത്തലിന്റെ ശക്തിവിശേഷം കൊണ്ട് അനങ്ങാൻ കൂടി കഷ്ടമാണ്.
സർവ്വശക്തയെന്നാണല്ലോ വയ്പ്പ്‌!
അതുകൊണ്ട് വിളിച്ചപേക്ഷിയ്ക്കാൻ കൂടി ആളില്ല.
ഹാ കഷ്ടം!

നമ്പൂരി മുങ്ങിക്കയറി. ഈറനോടെ ശ്രീകോവിലിലേയ്ക്കു നടന്നു.
നമ്പൂരിയുടെ പതിവിങ്ങനെയാണ്:
പല്ലുതേയ്ക്കാറില്ല - കാലത്തെഴുന്നേറ്റാൽ തലേന്നത്തെ കുപ്പിയിൽ ബാക്കിയിരിക്കുന്നത് ഫിനിഷ് ചെയ്യും - പിന്നെ നേരെ നടപ്പാണ് - അമ്പലക്കുളത്തിൽ മുങ്ങിപ്പൊങ്ങുമ്പോഴേയ്ക്ക് ഒന്നും രണ്ടും ശുദ്ധവും എല്ലാം കഴിയും - പിന്നെ പൂജയായി ശാന്തിയായി.
നമ്പൂരി നടന്നുവരുമ്പോൾ ജനം ഇരുവശവും മൂന്നടി പിന്നോട്ടുമാറിനിൽക്കും.
തീണ്ടാണ്ടെ നോക്കീട്ടല്ല. മണം സഹിയ്ക്കണ്ടേ!

അന്നും പതിവുപോലെ നമ്പൂരി നടന്നുകേറി, ശ്രീകോവിൽ നോക്കി നടന്നു.
അകത്ത് കാതോർത്തിരിയ്ക്കയാണ് ഭഗവതി.
ചിരപരിചിതമായ ആ കാലൊച്ച കേൾക്കാറായി.
നെഞ്ചിടിപ്പു ശക്തിയായി.
സിരകൾ ത്രസിച്ചു.
ശ്വാസോച്ഛ്വാസം ഉച്ചത്തിലായി.
ഭും...!!
ശ്രീകോവിൽ നട തുറന്നു.
പിന്നെയൊന്നും ഓർമ്മയില്ല. ചുറ്റും ഇരുട്ടുമാത്രം...
പാവം ഭഗവതി!


എഴുതിയത്...
ശ്രീഹരി
എഞ്ജിനീയര്‍
സ്വദേശം ആലുവ



വഴികൾ



മര്യാദരാമനും മര്യാദക്കൃഷ്ണനും
വഴിയിലൊരേടത്തു കണ്ടുമുട്ടി.
രണ്ടാളുമന്യനുവേണ്ടി വഴിയേകാൻ
രണ്ടുചുവടങ്ങിടത്തുമാറി.
തമ്മിൽക്കടക്കുമ്പോൾ സന്തോഷത്തോടവർ
തങ്ങളിൽപ്പുഞ്ചിരി വെച്ചുമാറി.

മര്യാദക്കാരനും മര്യാദക്കാരനും
മൂന്നുണ്ടുപോകുവാനായി മാർഗ്ഗം!


തെമ്മാടിക്കിട്ടനും മര്യാദരാമനും
തമ്മിലങ്ങന്യത്ര കണ്ടുമുട്ടി.
മര്യാദരാമനിടത്തോട്ടുരണ്ടടി
മാറിപ്പതിവുപോലങ്ങുപോയി
തെമ്മാടിക്കിട്ടനൊരിറ്റുമൊതുങ്ങീല
തമ്മിൽക്കടന്നപ്പോൾ മിണ്ടിയില്ല
മര്യാദക്കാരനും തെമ്മാടിയായോനു-
മായ് രണ്ടുമാർഗ്ഗം കടന്നുപോകാൻ!



തെമ്മാടിവേലുവും തെമ്മാടിക്കിട്ടനും
തമ്മിലൊരേടത്തുകണ്ടുവത്രേ!
രണ്ടാളും തങ്ങളിൽ വിട്ടുകൊടുത്തില്ല
തണ്ടോടെ മുന്നോട്ടു നീങ്ങി നേരേ
വാക്കേറ്റമായി വഴക്കേറെയായ്പ്പിന്നെ
വൈകാതെ തല്ലുമടിയുമായി.
തെമ്മാടി തെമ്മാടിയോടങ്ങുമുട്ടിയാൽ
ഒന്നു താൻ മാർഗ്ഗം -- വഴക്കുമാത്രം!






എഴുതിയത്
ബാലേന്ദു
ബി എസ് എന്‍ എല്ലില്‍ നിന്നും വിരമിച്ചു
ബാലസാഹിത്യകാരന്‍, പുരാണവിവര്‍ത്തകന്‍, കവി, പ്രഭാഷകന്‍
സ്വദേശം മുത്തോലപുരം, ബെംഗളൂരുവില്‍ താമസം