Showing posts with label രുചി. Show all posts
Showing posts with label രുചി. Show all posts

October 8, 2022

ഒരു മാമ്പഴക്കാലത്ത് പട പേടിച്ച്


മാമ്പഴക്കാലം പൊതുവേ എല്ലാവർക്കും സുഖകരമായ ഓർമ്മയായിരിക്കും. എനിക്കാണെങ്കിൽ പേടിസ്വപ്നം. പാലക്കുഴപ്പറമ്പിൽ ആവോളം കായ്ക്കുന്ന മാവുകൾ അഞ്ച്. മാമ്പഴം പാകമാകുമ്പോഴേയ്ക്കും അമ്മയുടെ കൈ മാമ്പഴപ്പുളിശ്ശേരി വയ്ക്കാൻ തരിച്ചുതുടങ്ങും. ലോകത്ത് വേറെ ഒരു പച്ചക്കറിയും കിട്ടാത്തതുപോലെയാണ് പിന്നത്തെക്കാര്യം. രാവിലെ പുട്ടിനുതൊട്ട് രാത്രി ഊണിനു വരെ മാമ്പഴപ്പുളിശ്ശേരി തന്നെ. ഇതുകൂടാതെ പിഴിഞ്ഞുകൂട്ടാൻ, 'ഫ്രെഷ്' മാമ്പഴം വേറെയും.

ഒരു ദിവസം ഞാൻ സഹികെട്ട് പ്രഘ്യാപിച്ചു, "ഞാൻ വാഴക്കുളത്തിനു പോകുന്നു". അവിടെയാണെങ്കിൽ വല്ല്യമ്മ എനിക്കിഷ്ടമുള്ളത് വച്ചു തരും.  പതിനൊന്നുമണിയാകുമ്പോൾ നെയ്യ് കൂട്ടി കുഴച്ച് ഒരാളോളം പോന്ന ഒരു ചോറുരുള വല്യച്ചൻ്റെ വക. ഇടയ്ക്കിടക്ക് എടുത്ത് തിന്നാൻ പാത്രങ്ങളിലെല്ലാം പലഹാരങ്ങളും.

വരുന്ന കാര്യം വിളിച്ചറിയിച്ചിട്ട് യാത്ര തുടങ്ങി. പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽപ്പ് തുടങ്ങിയപ്പോഴേയ്ക്കും എനിക്കു വേണ്ടി സ്പെഷ്യലായി മാമ്പഴപ്പുളിശ്ശേരി വല്യമ്മ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. 

ശേഷം ചിന്ത്യം!






അരുൺ കെ

(2006) 

January 5, 2018

തടിക്കൂട്ടാൻ














മോനും മരുമകളുമൊത്ത് തമിഴ്നാട്ടിലെ പുതിയ താമസം.
"നോക്കിക്കോ.. ഒരു മാസത്തിനകം കുറ്റീം പറിച്ചു തിരിച്ചെത്തും.", സ്വന്തക്കാരിൽ ചിലരെങ്കിലും പറയാൻ മടിച്ചില്ല.
കാലാവസ്ഥ, ആഹാരം, ഏകാന്തത ഇങ്ങനെ പോകുന്നു ന്യായീകരണങ്ങൾ.

അതിനൊന്നും ചെവി കൊടുത്തില്ല.
പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. ജലദോഷവും ചുമയും തുടങ്ങി; ഇടയ്ക്ക് വയറിളക്കവും. മരുമകൾ മരുന്ന് വാങ്ങിത്തന്നു. എന്നാലും അവയൊക്കെ വീണ്ടും ആവർത്തിച്ചു.
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ശീലമാക്കുക വഴി വയറിളക്കവും, കുളി കഴിഞ്ഞ് രാസ്നാദിപ്പൊടിയോ ഭസ്മമോ നെറുകയിൽ തിരുമ്മുകവഴി ജലദോഷത്തിനും പരിഹാരം കണ്ടെത്തി.

എന്നിരുന്നാലും നാട്ടിലെ ആഹാരത്തിന്റെ രുചി ഇപ്പോൾ കിട്ടുന്നില്ല എന്ന യാഥാർത്ഥ്യത്തെ കണ്ടില്ല എന്നു നടിക്കാൻ കഴിഞ്ഞില്ല. പാചകത്തിൽ മിടുക്കിയായ ഭാര്യ തനിക്കറിയാവുന്ന എല്ലാ കഴിവുകളും പ്രയോഗിച്ചുനോക്കി; മറ്റു ചില പൊടിക്കൈകളും. ഒന്നും തൃപ്തികരമായില്ല. ചാനലുകളിലെ കുക്കറി ഷോകളിൽനിന്ന് ലഭിച്ച പൊട്ടത്തരങ്ങൾ വരെ പ്രയോഗിക്കാൻ അവൾ മടിച്ചില്ല.
നാക്കിലെ രുചിയറിയാനുള്ള സ്വാദുമുകുളങ്ങൾക്ക് മരവിപ്പു ബാധിച്ചോ എന്നു തോന്നിപ്പോയി.

അന്നൊരു ദിവസം ഉച്ചയൂണിനിരുന്നപ്പോൾ നിസ്സംഗതയായിരുന്നു മുഖത്ത്. ഭാര്യ ചോറു വിളമ്പി.
കറിക്കു വേണ്ടി കാത്തിരുന്നു.
മുമ്പിൽ രണ്ടു പ്ലേറ്റുകൾ. ഒന്നിൽ മുട്ട പൊരിയൽ. ഇഞ്ചി, പച്ചമുളക്, ഉള്ളി, മുരിങ്ങയില ചേർത്ത് പൊരിച്ച കോഴിമുട്ട.
മറ്റേതിൽ ചുട്ട വറ്റൽ മുളക് ഉള്ളിയും ഉപ്പും ചേർത്ത് പച്ചവെളിച്ചെണ്ണയിൽ തിരുമ്മിയെടുത്ത കറി.
ചോറുരുട്ടിയെടുത്ത് കറിയിൽ ഒപ്പി ഉരുളകൾ അകത്താക്കി. ഇടക്കിടെ മുട്ട പൊരിയലും.
"ഫന്റാസ്റ്റിക്ക്" ഉഷാ ഉതുപ്പിന്റെ പ്രയോഗം അറിയാതെ പുറത്തു വന്നു.
മുളകു പൊട്ടിച്ചതു തീർന്നാലോ എന്നു ഭയന്നാവണം ഭാര്യ ചോറു വിളമ്പി ഒപ്പമിരുന്ന് കഴിച്ചു തുടങ്ങി.
സ്വാദുമുകുളങ്ങൾക്ക് മരവിപ്പു മാറി പുതു ജീവൻ വച്ചതുപോലെ.
വയറു നിറഞ്ഞു. ഏമ്പക്കം വിട്ട് എഴുന്നേറ്റു.

അപ്പോഴേക്കും "മുത്തശ്ശാ " വിളിയോടെ കൊച്ചുമകൻ എത്തി. മുളകുപാത്രത്തിൽ വിരൽ മുക്കി നാക്കത്തു വച്ച ശേഷം അവൻ പറഞ്ഞു, "എനിക്കു മുളകു വേണം".
ഭാര്യ ഉപ്പും മുളകും കൂട്ടി അവനെ ചോറൂട്ടി.

അതു കണ്ടപ്പോൾ നാട്ടിലെ കവലയിലുണ്ടായിരുന്ന തടിച്ചേട്ടനെ ഓർത്തുപോയി.
മുഷിഞ്ഞ കള്ളിമുണ്ടും അതിലും മുഷിഞ്ഞ തലേക്കെട്ടും.
എത്ര വലിയ ചുമടും പുല്ലു പോലെ.
കടത്തിണ്ണയിലെ ബെഞ്ചിൽ ഉറക്കം. തന്നെത്താൻ ചോറു വക്കും. പുള്ളിക്കാരന്റെ സ്ഥിരം കൂട്ടാനായിരുന്ന ഉപ്പും മുളകും കൂട്ടി ചോറുണ്ണുന്നതു കാണുമ്പോൾ വായിൽ വെള്ളമൂറാറുണ്ട്.


'തടിച്ചേട്ടൻ' തുടരുന്നു..













പതിവുപോലെ രാവിലെ അമ്പലത്തിൽ തൊഴുത് തൊട്ട് ചേർന്നുള്ള അനുജന്റെ വീട്ടിലേക്ക് നടന്നു.
"ഓരോരോ കാര്യങ്ങൾ ആലോചിച്ച്" അങ്ങനെ.."
വാതിൽ പൂട്ടിയിരിക്കുന്നു.

അയല്പക്കത്തുനിന്ന് വത്സ വിളിച്ചുപറഞ്ഞു "അവരവിടെയില്ല, പുറത്തു പോയിരിക്കുവാ.."

"ഓ.. എന്നോടും പറഞ്ഞിരുന്നതാ. എന്നത്തെയും പോലെ ഞാനിങ്ങു പോന്നു. "

"ഇതിലെ വരൂ.. കാപ്പി കുടീച്ചിട്ടു പോകാം."
ചിലപ്പോഴൊക്കെ അതും പഴക്കമുള്ള ശീലമാണ്.

കാപ്പി എന്നാണു പറച്ചിലെങ്കിലും കിട്ടിയതു ചായയാണ്. (ഇച്ചിരീന്നു പറഞ്ഞാ രണ്ടു പയം).
ദോശ ചുട്ടു തന്നു. മൂന്നെണ്ണമായി. മതിയെന്നു തീർത്തു പറഞ്ഞു.
"ചെറുതല്ലേ.. ഒന്നുകൂടി ആവാ"മെന്നു നിർബ്ബന്ധിച്ചു.

"വേണ്ട, ഇതാ കണക്ക്. അധികമായാൽ ബുദ്ധിമുട്ടാവും" എന്നു പറഞ്ഞ് ദോശ നിർത്തിച്ചു.

"കപ്പച്ചെണ്ടനുണ്ട്. രണ്ടെണ്ണം തരട്ടേ? നല്ല സ്വാദുള്ള കപ്പയാ"
വിരോധം പറഞ്ഞില്ല.
മുളകു വറുത്ത് പൊട്ടിച്ചതും കപ്പയും അകത്താക്കി.
പെട്ടെന്ന് എനിക്ക് ചിരി വന്നു. മുളക് മൂക്കിൽ കയറി.

"എന്താ എന്തുപറ്റി?" വത്സ വെള്ളമെടുത്തു തന്നു.

"ഇതിപ്പം തടിച്ചേട്ടന്റെ കഥ പോലെയായി. തടിച്ചേട്ടനെ ഓർമ്മയില്ലേ ?"

"പിന്നേ.. ചുമടല്ലേ? അതിന് ആ പേരിട്ടവരെ സമ്മതിക്കണം."

അപ്പോൾ ആളെ പരിചയം മാത്രമല്ല, അതിന്റെ പ്രകൃതവും നിശ്ചയമുണ്ട്. പക്ഷെ ചിരിച്ചതിന്റെ പൊരുൾ മനസിലായിക്കാണില്ല.

അത് വത്സ വരുന്നതിനു മുമ്പുള്ള കഥയാണ്.
തടിച്ചേട്ടൻ ചുമട് കൊണ്ടുപോകുന്നതു കണ്ടിട്ടില്ലേ? കണ്ണു തുറിച്ച്, ബലം പിടിച്ച്, ആയാസം മുഴുവൻ കാണിച്ച് ചുമടിനു താഴെ പുള്ളി അങ്ങു നീങ്ങും.
ഒരു ദിവസം കൊമ്മറ്റം പീടികയിൽ നിന്ന് ഒരു ചാക്ക് ചുക്ക് തലയിൽ കേറ്റി. അതിനു മുകളിൽ ഒരു ചേളാകത്തിൽ മഞ്ഞൾ ഉണങ്ങിയത്.
അരച്ചേളാകം കച്ചോലം എടുത്ത് പിടിച്ച് മുതലാളി ചോദിച്ചു, "ഇതു കൂടി വയ്ക്കട്ടെ?"

"അയ്യോ വേണ്ട, ഇതു തന്നെ വിഷമിച്ചാ"

"ങാ.. എന്നാ വേണ്ട ഈ കട്ടി കൂടെ അങ്ങു കൊണ്ടുപോണം"

"ഓ! അതു വച്ചോ."

നിരസിച്ച കച്ചോലത്തിന്റെ നാലിരട്ടി തൂക്കമുള്ള കട്ടി മഞ്ഞളിനു മുകളിൽ വച്ചു പാവം തടിച്ചേട്ടൻ ചുമടിനു താഴെ നടന്നു നീങ്ങി.

ഞാൻ പതിയെ വയറു തടവി വീട്ടിലേക്ക് തിരിച്ചു.


July 17, 2013

പൈതൃകം


ഉണക്കലരിയുടെ ആവിപറക്കുന്ന ചിരട്ടപ്പുട്ടും വറുത്തരച്ചു വച്ച കടലക്കറിയും മുമ്പിൽ സ്റ്റീൽ പ്ലെയ്റ്റിൽ. അയാൾ രാവിലത്തെ ആഹാരത്തിലേയ്ക്ക് പ്രവേശിച്ചു. ഭാര്യ അടുക്കളയിൽ ചായകൂട്ടുകയായിരുന്നു. പലഹാരം പുട്ടാണെങ്കിൽ കോമ്പിനേഷൻ നെയ്യും പപ്പടവുമോ, ച്ട്ട്ണിയോ, പയറോ, എന്തിന് ചക്കരവരട്ടിയതാണെങ്കിൽപ്പോലും അയാൾക്കേറെ ഇഷ്ടമായിരുന്നു.
ചായഗ്ലാസ് ഭാര്യ മുന്നിലേയ്ക്ക് വച്ചപ്പോഴേയ്ക്കും അയാൾക്കാചോദ്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "അല്ലാ, ഉച്ചയൂണിനെന്താ കൂട്ടാൻ?"
പതിവില്ലാത്ത ഒരുത്തരമാണ് കിട്ടിയത്. "ഞാൻ ഉച്ചവരെ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തെങ്കിലും ഉണ്ടാക്കിത്തരാം."
അയാൾക്ക് സ്വയം വെറുപ്പുതോന്നി. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തനേരത്തെ ഭക്ഷണത്തെക്കുറിച്ച് ചോദിക്കരുതെന്ന് എന്നും വിചാരിക്കും. തന്റെ ഇഷ്ടമറിഞ്ഞ് എന്തും ഉണ്ടാക്കിത്തരുന്ന ഭാര്യ. മുരിങ്ങയിലത്തോരൻ, മൊളഗോഷ്യം, പിണ്ടിത്തോരൻ, പുളിങ്കറി, വാഴച്ചുണ്ട്, ചേനത്തണ്ട്, താള് ഇവകളുടെ തോരൻ; എന്നുവേണ്ട സകലതിനും അവളുടെ കൈ തൊട്ടാൽ സ്വാദൊന്നു വേറെയാണ്. മത്സ്യമാംസാദികളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട.

അതു തന്നെയായിരുന്നു അയാളുടെ പ്രശ്നവും. ഇവയിൽനിന്ന് ഇന്നത്തെ ഊണിന് എന്തായിരിക്കുമെന്ന ആകാംക്ഷ ഉള്ളിലൊതുക്കാൻ കഴിയുമായിരുന്നില്ല.

നാട്ടിലെ വീട് വാടകയ്ക്ക് കൊടുത്ത് മറുനാട്ടിൽ മകനോടും മകളോടും ഒത്തു കഴിയാൻ അയാളും ഭാര്യയും തീരുമാനിച്ചു. മകനും ഭാര്യയും വല്ലാതെ നിർബ്ബന്ധിക്കുമ്പോൾ കേട്ടല്ലേ പറ്റൂ!
അങ്ങനെ മക്കളോടൊപ്പം ജീവിതം ആരംഭിച്ചു. ഭാര്യയോടും മക്കളോടുമൊപ്പം ഭക്ഷണം കഴിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പാചകം മരുമകളുടേതാണെങ്കിലും കൈപ്പുണ്യം ഒട്ടും മോശമില്ലെന്ന് അയാൾ വിചാരിച്ചു.

ചൂടുദോശയും ചട്ട്ണിയും സാമാന്യം നന്നായി ചെലുത്തി. ചായമോന്തിക്കൊണ്ട് കസേരയിൽനിന്ന് എഴുന്നേറ്റപ്പോഴേക്കും പതിവുചോദ്യം തികട്ടിവന്നു. വളരെ പാടുപെട്ടയാൾ അതു നിയന്ത്രിച്ചു. എന്നിട്ടും ചോദ്യം വളരെ വ്യക്തമായി ഉയർന്നുകേട്ടു:
"എടീ ഉച്ചയ്ക്കെന്താടീ കൂട്ടാൻ?"

അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
തന്റെ ചോദ്യം മകനിലൂടെ പുറത്തുവന്നിരിക്കുന്നു.
 അയാൾ ഭാര്യയെ നോക്കി. "നിങ്ങളുടെയല്ലേ മോൻ!" എന്നു പറഞ്ഞുകൊണ്ട് അവൾ ഉള്ളാലെ ചിരിക്കുന്നത് അയാൾ കണ്ടു.




...എഴുതിയത്
വേണു കുന്നത്ത്
സ്വദേശം ആലുവ
കെ എസ് ആർ ടി സി യിൽ നിന്നും വിരമിച്ചു