January 12, 2010

വഴികൾ



മര്യാദരാമനും മര്യാദക്കൃഷ്ണനും
വഴിയിലൊരേടത്തു കണ്ടുമുട്ടി.
രണ്ടാളുമന്യനുവേണ്ടി വഴിയേകാൻ
രണ്ടുചുവടങ്ങിടത്തുമാറി.
തമ്മിൽക്കടക്കുമ്പോൾ സന്തോഷത്തോടവർ
തങ്ങളിൽപ്പുഞ്ചിരി വെച്ചുമാറി.

മര്യാദക്കാരനും മര്യാദക്കാരനും
മൂന്നുണ്ടുപോകുവാനായി മാർഗ്ഗം!


തെമ്മാടിക്കിട്ടനും മര്യാദരാമനും
തമ്മിലങ്ങന്യത്ര കണ്ടുമുട്ടി.
മര്യാദരാമനിടത്തോട്ടുരണ്ടടി
മാറിപ്പതിവുപോലങ്ങുപോയി
തെമ്മാടിക്കിട്ടനൊരിറ്റുമൊതുങ്ങീല
തമ്മിൽക്കടന്നപ്പോൾ മിണ്ടിയില്ല
മര്യാദക്കാരനും തെമ്മാടിയായോനു-
മായ് രണ്ടുമാർഗ്ഗം കടന്നുപോകാൻ!



തെമ്മാടിവേലുവും തെമ്മാടിക്കിട്ടനും
തമ്മിലൊരേടത്തുകണ്ടുവത്രേ!
രണ്ടാളും തങ്ങളിൽ വിട്ടുകൊടുത്തില്ല
തണ്ടോടെ മുന്നോട്ടു നീങ്ങി നേരേ
വാക്കേറ്റമായി വഴക്കേറെയായ്പ്പിന്നെ
വൈകാതെ തല്ലുമടിയുമായി.
തെമ്മാടി തെമ്മാടിയോടങ്ങുമുട്ടിയാൽ
ഒന്നു താൻ മാർഗ്ഗം -- വഴക്കുമാത്രം!






എഴുതിയത്
ബാലേന്ദു
ബി എസ് എന്‍ എല്ലില്‍ നിന്നും വിരമിച്ചു
ബാലസാഹിത്യകാരന്‍, പുരാണവിവര്‍ത്തകന്‍, കവി, പ്രഭാഷകന്‍
സ്വദേശം മുത്തോലപുരം, ബെംഗളൂരുവില്‍ താമസം





1 comment:

  1. ബാലേന്ദുവിന്റെ വഴികൾ!!!!

    “തെമ്മാടി തെമ്മാടിയോടങ്ങുമുട്ടിയാൽ
    ഒന്നു താൻ മാർഗ്ഗം -- വഴക്കുമാത്രം!“

    ReplyDelete