May 20, 2013

ഗായത്രീടെ നല്ലോണം




അച്ഛൻ വന്നില്ല, പിച്ച നടത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മിണി വന്നില്ല കുമ്മിയടിച്ചീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മായി വന്നില്ല, കമ്മലണിഞ്ഞീല
പിന്നെന്തേ മാവേലി, ഓണം വന്നു?
വല്ല്യച്ഛൻ വന്നില്ല മുല്ലപ്പൂ കിട്ടീല
പിന്നെന്തേ മാവേലി, ഓണം വന്നു?
ഇച്ചേച്ചി വന്നില്ല പിച്ചിപ്പൂ കോർത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അപ്പച്ചി വന്നില്ല ഉപ്പേരി തന്നീല
പിന്നെന്തേ മാവേലി, ഓണം വന്നു?
നല്ലോണമായാലുമെല്ലാരും വന്നാലും
എന്റച്ഛൻ വന്നാലേ ഓണമുള്ളു.




എഴുതിയത്..
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി

May 19, 2013

പരമരഹസ്യം

മുപ്പത്തഞ്ച് കൊല്ലത്തെ സർക്കാർ സേവനത്തിന്റെ സായാഃനത്തിൽ ഓർക്കാപ്പുറത്ത് വീണുകിട്ടിയ വിദേശയാത്രയ്ക്കിടയിലാണ് സംഭവം.
രാത്രി ഒന്നരയ്ക്ക് ദില്ലിയിൽനിന്നും വിമാനത്തിൽക്കയറി. എട്ടുപത്തു മണിക്കൂർ യാത്രയ്ക്കുശേഷംവെളുപ്പിന് ആറുമണിക്ക് പാരീസിൽ.
ഇറങ്ങിയിടത്തുനിന്നും ഒരു ബസ്സിൽ ക്യാനഡയിലേയ്ക്ക് യാത്ര ചെയ്യേണ്ടവർക്കുള്ള ടെർമിനലിൽ കൊണ്ടെത്തിച്ചു ഒരു സർദാർജി.
"കാലത്തെഴുന്നേൽക്കുന്നതുതന്നെ കക്കൂസിൽ പോകാനാണ്" എന്നത് നൈഷ്ഠികവ്രതം. ലഗേജ് കൂട്ടുകാരെ ഏൽപ്പിച്ച് പറ്റിയ ഇടം തിരഞ്ഞുപോയി. തുറന്നുകിടന്ന വാതിലിലൂടെ ക്ലോസറ്റുകണ്ട് ചാടിക്കയറി കാര്യം സാധിച്ചു.

വിജയഭാവത്തിൽ പുറത്തുവന്നപ്പോളാണ് ചെറിയൊരു ബോർഡ് കണ്ടത്.
അതിൽ എഴുതിയത് മനസ്സിലായില്ല. ഭാഷ ഫ്രെഞ്ചായിരിക്കണം.
എന്നാൽ അതിലുള്ള ചിത്രം വ്യക്തം.
അപ്പോൾ പുറപ്പെട്ട വിയർപ്പിന്റെ അളവ് കുറച്ചുമുമ്പുപോയ മൂത്രത്തെക്കാൾ ഒട്ടും കുറവല്ല, കണിശം!


എഴുതിയത്
ബാലേന്ദു
ബി എസ് എന്‍ എല്ലില്‍ നിന്നും വിരമിച്ചു
ബാലസാഹിത്യകാരന്‍, പുരാണവിവര്‍ത്തകന്‍, കവി, പ്രഭാഷകന്‍
സ്വദേശം മുത്തോലപുരം, ബെംഗളൂരുവില്‍ താമസം