August 6, 2012

തമ്മില്‍ ഭേദം

പുഴയില്‍ വെള്ളം കുറഞ്ഞ കാലം.
അക്കരെയിക്കരെ നീന്താന്‍ പറ്റിയ സമയം.
അക്കരയ്ക്ക് പോകുംതോറും ആഴം കൂ‍ടും. അക്കരെ കൂടുതല്‍ തവണ പോയിവരുന്നതാണ് മിടുക്ക്.
കുളിക്കാന്‍ തയ്യാറെടുക്കുമ്പോഴേ അമ്മ പറയും: “വേഗംകുളിച്ചിട്ടിങ്ങുവരണം. നീന്താനൊന്നും പോകണ്ട. മണല്‍ വാരിയ കുഴികളാണ്.”
ഇതൊക്കെ എന്നും പറയുന്നതാണ്.വരാന്‍ താമസിച്ചാല്‍ അമ്മ പുഴയിലേക്കൊരു വരവുണ്ട്. വന്നാലോ? അടി ഉറപ്പ്!
പുഴയിലെത്തിയാല്‍ ഒട്ടും സമയം കള്ളയാതെ നീന്താന്‍ തുടങ്ങും.ആഴം കുറഞ്ഞ ഭാഗത്തുകൂടി കുറേ മുകളിലേയ്ക്ക് നടക്കും. എന്നിട്ട് ഒഴുക്കിനനുസരിച്ച് നീന്തി അക്കരെ കടവില്‍ ചെന്നുകയറും. തിരിച്ചുനീന്താന്‍ അത്ര എളുപ്പമല്ല. കുറേ നീന്തിയാലേ കാല്‍ നിലത്തുകുത്താന്‍ കഴിയൂ.
മൂന്നാമത്തെ പ്രാവശ്യം തിരിച്ചുനീന്തുമ്പോള്‍ കയ്യും കാലും കുഴയാന്‍ തുടങ്ങി. നീന്തി നീന്തി താഴോട്ട് പൊയ്ക്കൊണ്ടിരുന്നു. ആഴം കുറഞ്ഞ ഭാഗത്തെത്തി എന്നുതോന്നി. കാല്‍ നിലത്തുകുത്താന്‍ ശ്രമിച്ചു. പക്ഷെ എത്തുന്നില്ല!
താഴ്ന്നുതാഴ്ന്ന് പൊയ്ക്കൊണ്ടേയിരുന്നു. കൈയ്ക്കും കാലിനും ഒരു ബലക്ഷയം. സകലശക്തിയുമുപയോഗിച്ച് ആഞ്ഞുതുഴഞ്ഞുനോക്കി. പക്ഷെ താഴ്ന്നുപൊയ്ക്കൊണ്ടേയിരുന്നു. മൂക്കിലും വായിലുമൊക്കെ വെള്ളം കയറി. മരിക്കാന്‍ പോവുകയാണെന്ന് മിക്കവാറും ഉറപ്പായി. ആകെ ഒരു നീല നിറം മാത്രം.
പിന്നെ എന്താണ് സംഭവിച്ചത് എന്ന് ഓര്‍മ്മയില്ല. എങ്ങനെയോ ആഴം കുറഞ്ഞ ഭാഗത്ത് എത്തിപ്പെട്ടു. ഒരു തരത്തില്‍ നീന്തിത്തളര്‍ന്ന് കടവിലെത്തി.

അപ്പോള്‍ ആരോ വിളിച്ചുപറഞ്ഞു:
“ മോളേ, ദേ അമ്മ.”
 എന്റെ അടിവയറ്റില്‍നിന്നൊരു കാളൽ! അമ്മ കൈയ്യും പുറകില്‍ കെട്ടി നില്‍ക്കുന്നു. കൈയ്യില്‍ കാപ്പിയുടെ വടിയുണ്ടെന്നുറപ്പ്. എന്റെ ദൈവമേ, ഇനി കടവുമുതല്‍ വീടുവരെയുള്ള അടി... ഒപ്പം വഴക്കുപറച്ചിലും.
നടക്കാന്‍ പോകുന്ന ഭീകരരംഗം ഓര്‍ത്തപ്പോള്‍ തോന്നി: “തമ്മില്‍ ഭേദം!



എഴുതിയത്...
ശ്യാമളാകുമാരി

സ്വദേശം തൊടുപുഴ/ കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം

2 comments:

  1. നടക്കാന്‍ പോകുന്ന ഭീകരരംഗം ഓര്‍ത്തപ്പോള്‍ തോന്നി: “തമ്മില്‍ ഭേദം!“

    ReplyDelete
  2. അതോണ്ടെന്താ? ഇന്നിത് എഴുതാല്ലോ

    ReplyDelete