June 25, 2010

ഇട്ടൻസ്


ചെരുപ്പ്

കൂത്താട്ടുകുളംകാര്‍ക്ക് സുപരിചിതനും പ്രിയങ്കരനുമാണ് N. S. ഇട്ടന്‍.
അവാര്‍ഡ് നേടിയ അനുഗൃഹീത നടന്‍! ഫലിതപ്രിയനായ  ഇട്ടന്‍ചേട്ടന്‍ ഫിറ്റായിക്കഴിഞ്ഞാല്‍ പല തമാശകളും ഒപ്പിക്കും.





ഒരിക്കല്‍ ബിന്ദു തീയേറ്ററില്‍നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് ഇറങ്ങിപ്പോയ ചില നാട്ടുകാര്‍ അടിച്ചു ഫ്യൂസായിക്കിടക്കുന്ന ഇട്ടന്‍ ചേട്ടനെ റോഡില്‍ കാണുന്നു. അവര്‍ താങ്ങി ജീപ്പില്‍ കയറ്റുമ്പോളാണ് തന്റെ ഒരു കാലില്‍ ചെരുപ്പില്ലെന്ന് ആശാന്‍ അറിയുന്നത്.
ചെരുപ്പില്ലാതെ വണ്ടിയില്‍ കയറില്ലെന്ന് ഒരൊറ്റവാശി.
ഒരാള്‍ മടങ്ങിച്ചെന്ന് ബാറില്‍നിന്ന് ചെരുപ്പുതപ്പിയെടുത്തുകൊണ്ടുവന്ന് കാലില്‍ കയറ്റി.
അപ്പോഴാണ് ആശാന്റെ നിര്‍ബന്ധം:
“എനിക്കവിടെമുതല്‍ ചെരിപ്പിട്ടോണ്ടു വരണം!“



കര്‍ത്താവ് കള്ളുഷാപ്പില്‍

ഒരു നാടകക്യാമ്പില്‍നിന്ന് കൂടുകാരുമൊത്ത് കൂത്താട്ടുകുളത്തിനു വരികയാണ്. ഒട്ടും പരിചയമില്ലാത്ത സ്ഥലം. ഒന്നു മിനുങ്ങാതെ യാതൊരു നിവൃത്തിയുമില്ല. പോക്കറ്റില്‍ ആകെയുള്ളതു പത്തു രൂപ. രണ്ടും കല്‍‌പ്പിച്ച് ഒരു കള്ളുഷാപ്പിലേക്ക് കയറി. പത്തുരൂപയ്ക്ക് കള്ളിന് ഓര്‍ഡര്‍ കൊടുത്തു.
സാധനം മുന്നിലെത്തിയപ്പോള്‍ ആശാന്റെ പ്രാര്‍ത്ഥന ഉച്ചത്തിലായി.
“സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഇതുകൊണ്ടു പൂസായേക്കണേ”
ഷാപ്പിലിരുന്നവര്‍ ചിരിച്ചുപോയി.
ഈ പ്രാര്‍ത്ഥന കേട്ടതു കര്‍ത്താവല്ല. അകത്തു കള്ളുകുടിച്ചുകൊണ്ടിരുന്ന ഇട്ടന്‍ ചേട്ടന്റെ ഒരു പരിചയക്കാരനാണ്.
അദ്ദേഹം ഇട്ടന്‍ ചേട്ടനാവശ്യമുള്ളത്ര കള്ളും കറിയും നല്‍കാന്‍ പറഞ്ഞു.
അനുഗൃഹീത കലാകാരനെ പിന്നെയവിടെനിന്ന് പൊക്കിയെടുത്താണ് വണ്ടിയില്‍ കയറ്റിയതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!



എഴുതിയത്...
കേശവൻ  നായർ
റിട്ടയേഡ്‌ പ്രിൻസിപ്പൽ- ഗവ: വി. എച്ച് എസ്‌ എസ്‌.
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത്‌ ഇലഞ്ഞി.
എറണാകുളത്ത്‌ താമസം.







June 3, 2010

അത്യാഹിതം


മനയ്ക്കലെ പറമ്പും കടന്ന് വയൽ വരമ്പിലൂടെ നടക്കുമ്പോൾ എതിരെ വന്നവരെ പലരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇങ്ങോട്ട് കുശലം പറഞ്ഞവരോട് ഒന്നോ രണ്ടോ വാക്കിൽ മറുപടിപറഞ്ഞ്
നടത്തം തുടർന്നു. എത്ര നടന്നാലും മടുക്കാത്ത നടപ്പ്...

പതിനാല് വർഷം കൂടി നാട്ടിൽ വന്നതാണ്. പാടത്തിനക്കരെയുള്ള സുഹൃത്തിന്റെ വീട്ടിൽ പോകണം. കുട്ടിക്കാലത്ത് മേളിച്ചുനടന്നിരുന്ന സ്ഥലം. ആകെ മാറ്റം വന്നിരിക്കുന്നു! പാടത്തെ രണ്ടായി പകുത്തുകൊണ്ട് പുതുതായൊരു വഴി - അടുത്തകാലത്തുണ്ടായതാണ്.

കുറച്ചകലെ വഴിവക്കിൽ കിടക്കുന്ന ആംബുലൻസ് വണ്ടി കണ്ണിൽ‌പ്പെട്ടു. അറിയാതെ മനസ്സിനൊരു പിടച്ചിൽ! ആ വെള്ളവണ്ടി കാണുമ്പോളൊക്കെ മനസ്സ് അറിയാതെ വിങ്ങാറുണ്ട്.
ആർക്കാണാവോ അത്യാഹിതം സംഭവിച്ചത്!
ആരാണ് അപകടത്തിൽ‌പ്പെട്ടതെന്നറിയാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല. അവിടെ ആ സർപ്പക്കാവിന്റെയടുത്ത് ഓടിട്ടവീടിന്റെ മുറ്റത്ത് നീലപ്പടുത വലിച്ചുകെട്ടിയിരിക്കുന്നത് മരങ്ങൾക്കിടയിലൂടെ കാണാം. വെളിപ്പറമ്പിൽ കുഞ്ഞൂഞ്ഞമ്മയുടെ വീടാണല്ലോ!
കുട്ടിക്കാലത്ത് ഇടയ്ക്കിടയ്ക്ക് ഞങ്ങളിവിടെ വരാറുണ്ട്! നല്ലൊരു സ്ത്രീയായിരുന്നു! അമ്മയുടെ ഇഷ്ടക്കാരിൽ പ്രധാനി!
ഞങ്ങളെയെല്ലാം എന്തു കാര്യമായിരുന്നെന്നോ? കുറെ നാളുകളായി തീരെ കിടപ്പിലാണെന്ന് കേട്ടിരുന്നു.നാട്ടിൽ വരുമ്പോൾ പോയി കാണണമെന്ന് വിചാരിച്ചിരുന്നതുമാണ്.പക്ഷെ ഇങ്ങനെ
വേണ്ടിവരുമെന്ന് കരുതിയിരുന്നില്ല.ഏതായാലും കർമ്മങ്ങൾ തീരുന്നതുവരെ നിന്നില്ലെങ്കിലും ഒന്നു കാണാതെ പോകുന്നതു ശരിയല്ലെന്നു തോന്നി.വീടിനോടടുക്കും തോറും നഷ്ടബോധം കൂടിക്കൊണ്ടിരുന്നു.
ആ വീടിന്റെ നെടുംതൂണായിരുന്നു കുഞ്ഞൂഞ്ഞമ്മ. നാട്ടുകാർക്കെല്ലാം പ്രിയങ്കരി. ഏതായാലും നരകിക്കാതെയും നരകിപ്പിക്കാതെയും പോയല്ലോ! ഭാഗ്യവതി!

വീട്ടുമുറ്റത്തു ചെന്നപ്പോൾഅന്ധാളിച്ചുപോയി!
പന്തൽ അലങ്കരിച്ചിരിക്കുന്നു!
പലരും കളിതമാശ പറഞ്ഞുമിരിക്കുന്നു.
പ്രായം ചെന്ന് വളരെനാൾ രോഗിയായി കിടന്നയാൾ പോയതിൽ അത്ര ദുഃഖിക്കേണ്ടതില്ലായിരിക്കാം... എന്നാലും ഇങ്ങനെ!
പരിചയക്കാരിൽ ഒരാളോട് എപ്പോളാണ് ചടങ്ങ് തുടങ്ങുന്നതെന്നുചോദിച്ചു.

“ചെറുക്കനും പാർട്ടിയുമെത്തിയിട്ടില്ല. 11നും 11.30നുമിടയ്ക്കാണ് മുഹൂർത്തം”
കുഞ്ഞൂഞ്ഞമ്മയുടെ മകന്റെ മകൾ ശോഭനയുടെ വിവാഹമാണത്രേ!

“അപ്പോൾ ആംബുലൻസ്?”

“അതോ... പെണ്ണ് ആശുപത്രിയിലെ നേഴ്സല്ലേ. കൂട്ടുകാരെല്ലാം കൂടി കല്യാണം  കൂടാൻ വന്നതാ...”

അന്തം വിട്ടു പോയി!!!

“എങ്കിലും ശോഭനേ... പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നതും ആംബുലൻസ് വണ്ടിയിൽത്തന്നെയായിരിക്കുമോ?” എന്നു ചോദിച്ചിട്ടു പോയാലോ എന്നു വിചാരിച്ചു.
ഒരു വിഡ്ഢിച്ചിരി പാസ്സാക്കി തിരിച്ചു നടന്നു!




എഴുതിയത്...
ശശികുമാർ
കെ എസ് ആര്‍ ടി സി യില്‍ നിന്ന് വിരമിച്ചു
സ്വദേശം മുത്തോലപുരം