June 3, 2010

അത്യാഹിതം


മനയ്ക്കലെ പറമ്പും കടന്ന് വയൽ വരമ്പിലൂടെ നടക്കുമ്പോൾ എതിരെ വന്നവരെ പലരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇങ്ങോട്ട് കുശലം പറഞ്ഞവരോട് ഒന്നോ രണ്ടോ വാക്കിൽ മറുപടിപറഞ്ഞ്
നടത്തം തുടർന്നു. എത്ര നടന്നാലും മടുക്കാത്ത നടപ്പ്...

പതിനാല് വർഷം കൂടി നാട്ടിൽ വന്നതാണ്. പാടത്തിനക്കരെയുള്ള സുഹൃത്തിന്റെ വീട്ടിൽ പോകണം. കുട്ടിക്കാലത്ത് മേളിച്ചുനടന്നിരുന്ന സ്ഥലം. ആകെ മാറ്റം വന്നിരിക്കുന്നു! പാടത്തെ രണ്ടായി പകുത്തുകൊണ്ട് പുതുതായൊരു വഴി - അടുത്തകാലത്തുണ്ടായതാണ്.

കുറച്ചകലെ വഴിവക്കിൽ കിടക്കുന്ന ആംബുലൻസ് വണ്ടി കണ്ണിൽ‌പ്പെട്ടു. അറിയാതെ മനസ്സിനൊരു പിടച്ചിൽ! ആ വെള്ളവണ്ടി കാണുമ്പോളൊക്കെ മനസ്സ് അറിയാതെ വിങ്ങാറുണ്ട്.
ആർക്കാണാവോ അത്യാഹിതം സംഭവിച്ചത്!
ആരാണ് അപകടത്തിൽ‌പ്പെട്ടതെന്നറിയാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല. അവിടെ ആ സർപ്പക്കാവിന്റെയടുത്ത് ഓടിട്ടവീടിന്റെ മുറ്റത്ത് നീലപ്പടുത വലിച്ചുകെട്ടിയിരിക്കുന്നത് മരങ്ങൾക്കിടയിലൂടെ കാണാം. വെളിപ്പറമ്പിൽ കുഞ്ഞൂഞ്ഞമ്മയുടെ വീടാണല്ലോ!
കുട്ടിക്കാലത്ത് ഇടയ്ക്കിടയ്ക്ക് ഞങ്ങളിവിടെ വരാറുണ്ട്! നല്ലൊരു സ്ത്രീയായിരുന്നു! അമ്മയുടെ ഇഷ്ടക്കാരിൽ പ്രധാനി!
ഞങ്ങളെയെല്ലാം എന്തു കാര്യമായിരുന്നെന്നോ? കുറെ നാളുകളായി തീരെ കിടപ്പിലാണെന്ന് കേട്ടിരുന്നു.നാട്ടിൽ വരുമ്പോൾ പോയി കാണണമെന്ന് വിചാരിച്ചിരുന്നതുമാണ്.പക്ഷെ ഇങ്ങനെ
വേണ്ടിവരുമെന്ന് കരുതിയിരുന്നില്ല.ഏതായാലും കർമ്മങ്ങൾ തീരുന്നതുവരെ നിന്നില്ലെങ്കിലും ഒന്നു കാണാതെ പോകുന്നതു ശരിയല്ലെന്നു തോന്നി.വീടിനോടടുക്കും തോറും നഷ്ടബോധം കൂടിക്കൊണ്ടിരുന്നു.
ആ വീടിന്റെ നെടുംതൂണായിരുന്നു കുഞ്ഞൂഞ്ഞമ്മ. നാട്ടുകാർക്കെല്ലാം പ്രിയങ്കരി. ഏതായാലും നരകിക്കാതെയും നരകിപ്പിക്കാതെയും പോയല്ലോ! ഭാഗ്യവതി!

വീട്ടുമുറ്റത്തു ചെന്നപ്പോൾഅന്ധാളിച്ചുപോയി!
പന്തൽ അലങ്കരിച്ചിരിക്കുന്നു!
പലരും കളിതമാശ പറഞ്ഞുമിരിക്കുന്നു.
പ്രായം ചെന്ന് വളരെനാൾ രോഗിയായി കിടന്നയാൾ പോയതിൽ അത്ര ദുഃഖിക്കേണ്ടതില്ലായിരിക്കാം... എന്നാലും ഇങ്ങനെ!
പരിചയക്കാരിൽ ഒരാളോട് എപ്പോളാണ് ചടങ്ങ് തുടങ്ങുന്നതെന്നുചോദിച്ചു.

“ചെറുക്കനും പാർട്ടിയുമെത്തിയിട്ടില്ല. 11നും 11.30നുമിടയ്ക്കാണ് മുഹൂർത്തം”
കുഞ്ഞൂഞ്ഞമ്മയുടെ മകന്റെ മകൾ ശോഭനയുടെ വിവാഹമാണത്രേ!

“അപ്പോൾ ആംബുലൻസ്?”

“അതോ... പെണ്ണ് ആശുപത്രിയിലെ നേഴ്സല്ലേ. കൂട്ടുകാരെല്ലാം കൂടി കല്യാണം  കൂടാൻ വന്നതാ...”

അന്തം വിട്ടു പോയി!!!

“എങ്കിലും ശോഭനേ... പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നതും ആംബുലൻസ് വണ്ടിയിൽത്തന്നെയായിരിക്കുമോ?” എന്നു ചോദിച്ചിട്ടു പോയാലോ എന്നു വിചാരിച്ചു.
ഒരു വിഡ്ഢിച്ചിരി പാസ്സാക്കി തിരിച്ചു നടന്നു!




എഴുതിയത്...
ശശികുമാർ
കെ എസ് ആര്‍ ടി സി യില്‍ നിന്ന് വിരമിച്ചു
സ്വദേശം മുത്തോലപുരം


12 comments:

  1. “എങ്കിലും ശോഭനേ... പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നതും ആംബുലൻസ് വണ്ടിയിൽത്തന്നെയായിരിക്കുമോ?” എന്നു ചോദിച്ചിട്ടു പോയാലോ എന്നു വിചാരിച്ചു.
    ഒരു വിഡ്ഢിച്ചിരി പാസ്സാക്കി തിരിച്ചു നടന്നു!

    ReplyDelete
  2. കൊച്ചു കഥയെങ്കിലും വളരെ നന്നായി.
    പഴയ പാടവും,പുതിയ വഴി വന്ന് പഴമ നഷപ്പെട്ട പാടവും,അതിലൂടെ നടന്നു പോകുന്നതും, ആംബുലന്‍സ്‌ കാണുന്നതും, മനസ്സ്‌ പിടക്കുന്നതും ഒക്കെ ശരിക്കും അനുഭവപ്പെടുന്നത് പോലെ ഒരു ഫീല്‍ വായിച്ചപ്പോള്‍ ലഭിച്ചു.അത്രയും സാധാരണമായ ശൈലി. അവസാന സസ്പ്പെന്‍സ്‌ കേമാമാക്കിയപ്പോഴും അതിന്റെ ആക്ഷേപഹാസ്യം ഉഗ്രനാക്കി.
    ഭാവുകങ്ങള്‍.

    ReplyDelete
  3. എങ്കിലും ഒരത്യാഹിതം ഒഴിവായല്ലോ...
    വളരെ നല്ലൊരു കൊച്ചുകഥ!

    ReplyDelete
  4. നന്നായിട്ടുണ്ട് ഈ കഥ ....പ്രത്യേകിച്ച് സസ്പെന്‍സ്.

    ReplyDelete
  5. ഒരു ചെറിയ സസ്പെന്‍സ് അവസാനം വരെ നില നിര്‍ത്തി...

    ReplyDelete
  6. നല്ല കഥ... ക്ലൈമാക്സ് ഇഷ്ട്ടായി..

    ReplyDelete
  7. കുറച്ചു ദൂരം കൂടെ നടന്ന പോലെ ഒരു തോന്നല്‍
    കഥയും പറച്ചിലും വളരെ നന്നായി !

    ReplyDelete
  8. ഹ! ഹ!!
    ചിലപ്പോഴൊക്കെ മുട്ടുശാന്തിക്ക് ആംബുലൻസിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട് എനിക്കും.
    നല്ല എഴുത്ത്!

    ReplyDelete
  9. പോലീസ് ജീപ്പില്‍ പുറകിലത്തെ സീറ്റില്‍ ലിഫ്റ്റ്‌ കിട്ടി കേറിപ്പോയ കാര്യം ഓര്‍മ്മ വന്നു!!! കൊച്ചമ്മവാ, നല്ലൊരു വലിയ ചെറുകഥ!!
    അനി

    ReplyDelete
  10. @റാംജി, അലി, krishnakumar, ഹാഷിം, കണ്ണനുണ്ണി, naushu, ramanika, jayan, അനിയേട്ടന്‍

    കഥയിഷ്ടപ്പെട്ടെന്നറിയുന്നതില്‍ ബഹുത്ത് കുശി!
    നന്ദി...

    ReplyDelete
  11. ശശികുമാരിനും, രഘുവിനും എന്റെ ആശംസകള്‍...

    വളരെ സാധാരണ രീതിയില്‍ നല്ലൊരു കഥ!

    നന്ദി വീടും എഴുതുക.

    ReplyDelete