November 14, 2012

അശ്വമേധം


മക്കളിൽ ചെറിയവർ ചേർന്ന് അന്താക്ഷരി കളിക്കുന്നു. തർക്കങ്ങൾ, ബഹളങ്ങൾ, വിഢിത്തങ്ങൾ, ഒച്ചയുടെ പിച്ച്.
റിമോട്ട് കൺട്രോളർ അന്നില്ല.
അച്ഛൻ!
"വഴിക്ക് ആളുപോണേ"
"ചെവി കേപ്പിക്കിയേലല്ലോ!"
"മിണ്ടാണ്ട് പൊക്കോണം"
"മിണ്ടാ--- മിൺ"
ഏതുനമ്പർ ചാനലായാലും അച്ഛനൊന്നു തൊട്ടാൽ കുറച്ചുനേരത്തേക്ക് ശാന്തമാകുന്ന ദൂരദർശനം
തെളിഞ്ഞുമിന്നി.

അന്താക്ഷരി ഞങ്ങൾ കളിക്കുമ്പോൾ 'അക്ഷരസിനിമാപ്പാട്ട്' എന്നായിരുന്നു വിളിപ്പേര്. അമ്മയ്ക്കും അച്ഛനും അത് ദേഷ്യമായിരുന്നു. അക്ഷരശ്ലോകമാണെങ്കിൽ ഇഷ്ടപ്പെടും.
കൈരളിയിലെ അശ്വമേധം പോലെയാണെങ്കിൽ എല്ലാവരും പങ്കെടുക്കും. ഒരാൾ ഒരാളെ മനസ്സിൽ കാണുന്നു. മറ്റുള്ളവരെല്ലാവരും ചോദ്യങ്ങൾ നിരത്തും. 'അതെ/ അല്ല' മാത്രം ഉത്തരം. കുറേയങ്ങുചെന്നാൽ ഇനി അഞ്ച് ചോദ്യം മാത്രം
എന്നു തീരുമാനിക്കും.
എന്റെ ഊഴമായി. യജ്ഞം, യാഗം... അശ്വമേധം തുടങ്ങി.
വളരെയെല്ലാം പറഞ്ഞിട്ടും എത്തും പിടിയുമില്ല. അവസാനഘട്ടം, രാജസൂയം. ഒന്ന്, രണ്ട്, മൂന്ന്, നാല്... ഇനിയൊരു ചോദ്യം കൂടിയേയുള്ളൂ. ഞാൻ ജയത്തിന്റെ വക്കിലെത്തിയതായിരുന്നു.
ചായിപ്പിലെ കട്ടിലിൽ കിടന്നിരുന്ന അച്ഛൻ ചിരിച്ച് ചിരിച്ച് ചുമച്ച് തുപ്പാൻ എഴുന്നേറ്റുവന്നു.
"കുഞ്ഞാറ... പാച്ചേരി" - അച്ഛൻ യാഗാശ്വത്തെ തളച്ചു!

അര നൂറ്റാണ്ടുമുമ്പ് കറങ്ങുന്ന കസേരയും കണ്ണഞ്ചിക്കുന്ന വെളിച്ചവുമില്ലാതെ ഞങ്ങൾ നടത്താറുള്ള അശ്വമേധം!




എഴുതിയത് ശാരദ
അദ്ധ്യാപികയായിരുന്നു, ഉദ്യോഗത്തിൽനിന്നും  വിരമിച്ചു.
മുത്തലപുരം സ്വദേശിനി

3 comments:

  1. കണ്ണഞ്ചിച്ചില്ലെങ്കിലും മനം നിറച്ച വെള്ളിവെളിച്ചം...

    ReplyDelete
  2. കുഞ്ഞാറ..പാച്ചേരി
    കൊള്ളാം

    ReplyDelete