February 19, 2014

കൈക്കോ

തുണികൾ ഏതും മുഷിഞ്ഞാൽ പുഴുങ്ങിയലക്കും, അമ്മ. പുഴുങ്ങിയലക്കലിന്റെ നടപടികൾ എല്ലാം മക്കൾക്കൊക്കെ നിശ്ചയമാണ്. എന്നാലും ആരും മെനക്കെടാറില്ല.

മുറ്റത്തെ അടുപ്പത്ത് ആവി കേറ്റാൻ തുണിക്കെട്ട് വച്ചിരിക്കുന്നതുകണ്ട് ഈ വീട്ടുകാർ അലക്കുകാരാണെന്നു കരുതി ആഢ്യത്തം വിടാത്ത ധർമ്മക്കാരൻ, ആരെങ്കിലും ഭിക്ഷയുമായി എത്തുന്നതിനുമുമ്പ് സ്ഥലം വിട്ടതും അലക്കിക്കിട്ടാൻ മുഷിഞ്ഞ തുണിപ്പൊതിയുമായി വന്നതും കഥയല്ല.
ഒരു ദിവസം ചായ്പ്പിന്റെ തെക്കേ അറ്റത്തുനിന്നും ഒരു വിളി. അച്ഛനാണ്.
അക്ഷരം തികച്ചില്ലാത്ത വിളി "ന്ത.."(എന്തെടീ എന്നായിരിക്കാം).
ഒറ്റ വിളിക്ക് അമ്മ കേട്ടെന്നുവരില്ല. അമർത്തി ഒരു വിളി കൂടിയായപ്പോൾ അമ്മ മുണ്ടിന്റെ നീണ്ട മടിത്തുമ്പിൽ കൈ തുടച്ച് മുഖവും തൂത്തുകൊണ്ട് അടുത്തെത്തി.
അച്ഛൻ ഒരു കഷണം തുണി തൂക്കിപ്പിടിച്ച് കടുപ്പം കുറഞ്ഞ ദേഷ്യത്തോടെ അമ്മയെ നോക്കി ഒരു ചോദ്യച്ചിഹ്നം വരച്ചു.

അതുവാങ്ങി പരിശോധിച്ചപ്പോൾ അമ്മയ്ക്കു ചിരി വന്നു. അലക്കി നീലം മുക്കി വിരിച്ചിരുന്ന കൈക്കോണകം; വാലറ്റമില്ലാതെ.
'ഇതെങ്ങനെ പറ്റി, വിരിച്ചിടുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ!'
പെട്ടെന്ന് അമ്മയ്ക്കു ചിരിപൊട്ടി. ചിരിയോടുചിരി. അച്ഛൻ കണ്ണുമിഴിച്ചു.
"വെളുത്ത മോഹനൻ തിരിത്തുണി ചോദിച്ചോണ്ടുവന്നിരുന്നു. കോണകവാലിന് ഇപ്പോൾ തീ പിടിച്ചു കാണും".
അമ്മയുടെ ഡയലോഗ് കേട്ട് അപ്പോൾ അച്ഛനും ചിരിച്ചുപോയി.



എഴുതിയത് ശാരദ
അദ്ധ്യാപികയായിരുന്നു, ഉദ്യോഗത്തിൽനിന്നും  വിരമിച്ചു.
മുത്തലപുരം സ്വദേശിനി

1 comment: