October 8, 2022

കറുത്ത പട്ടി



വീട്ടിലേയ്ക്കു കയറിച്ചെന്ന എൻ്റെ നേരെ അവൻ കുരച്ചു ചാടി. ഒരു കറുത്ത പട്ടി. 

ഞാൻ പകച്ചുപോയി. ഇരുട്ടിൽ തിരിച്ചറിയാൻ വിഷമം. അത്രയ്ക്കു കറുപ്പാണ്. ധൈര്യപൂർവ്വം കയറിച്ചെന്നപ്പോൾ അവൻ കുരച്ചുകൊണ്ട് മുടന്തി മുടന്തി ഓടിപ്പോയി. 

ഈയിടെ വന്നുകൂടിയ അവൻ ഒരു ശല്യക്കാരനാണെന്നും പുതിയ മൂന്ന് ജോടി ചെരുപ്പുകൾ കടിച്ചുപറിച്ച് നശിപ്പിച്ചെന്നും അച്ഛൻ്റെ ചാരുകസേരയിലാണ് രാത്രി കിടപ്പെന്നും വീട്ടിലുള്ളവരുടെയും നേരെ കുരച്ചുചാടുമെന്നും കേട്ടതോടെ ഇതുടനെ പരിഹരിക്കേണ്ട പ്രശ്നമാണെന്ന് തോന്നി. 

അറ്റ കൈ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു. കീടനാശിനിക്കടയിൽ ചെന്ന് ഏറ്റവും വീര്യം കൂടിയ സാധനം ചോദിച്ചു. കടക്കാരൻ എൻ്റെ ഒരു സുഹൃത്താണ്. "കാഞ്ഞിരത്തിൻ്റെ കീഴോട്ട് പോകുന്ന വേര് കോഴിക്കാലിട്ട് വേവിച്ചു കൊടുത്താൽ.. ഠിം!" എന്ന് പറഞ്ഞ് സുഹൃത്ത് ഉറക്കെ ചിരിച്ചു. പുള്ളിക്കാരൻ ഇത് ധാരാളം വിജയകരമായി പ്രയോഗിച്ചിട്ടുണ്ടത്രെ. 

അന്നുച്ചയ്ക്ക് പിള്ളേർക്ക് ശാപ്പാട് കുശാൽ! ഇറച്ചിക്കോഴിയുടെ കാല് പ്രത്യേകം ചോദിച്ചു വാങ്ങിയിരുന്നു. എല്ലാം വേണ്ടവിധം കൈകാര്യം ചെയ്തു. പട്ടി അന്നും വന്നു, തിന്നു.

മൂന്നാം ദിവസം പുതിയ ഭാവങ്ങളോടെ അവൻ പ്രത്യക്ഷപ്പെട്ടു. കോഴിക്കാൽ ചികിത്സ ഫലിച്ചു. അവൻ്റെ മുടന്ത് മാറിയിരിക്കുന്നു. നന്ദിസൂചകമായി ഒരു മൂളലോടെ സാമാന്യം ശക്തിയായി വാലാട്ടി കുണുങ്ങിക്കുണുങ്ങി അവൻ എൻ്റെ അടുത്തേയ്ക്കു വരുന്നു. അവൻ്റെ സ്നേഹപ്രകടനത്തിൽ മതിമറന്ന് അവനെ കോരിയെടുത്ത് ഒരുമ്മ കൊടുക്കാൻ എനിക്കു തോന്നിപ്പോയി!


ശശികുമാർ കൂരാപ്പിള്ളിൽ

(2006)



ഒരു മാമ്പഴക്കാലത്ത് പട പേടിച്ച്


മാമ്പഴക്കാലം പൊതുവേ എല്ലാവർക്കും സുഖകരമായ ഓർമ്മയായിരിക്കും. എനിക്കാണെങ്കിൽ പേടിസ്വപ്നം. പാലക്കുഴപ്പറമ്പിൽ ആവോളം കായ്ക്കുന്ന മാവുകൾ അഞ്ച്. മാമ്പഴം പാകമാകുമ്പോഴേയ്ക്കും അമ്മയുടെ കൈ മാമ്പഴപ്പുളിശ്ശേരി വയ്ക്കാൻ തരിച്ചുതുടങ്ങും. ലോകത്ത് വേറെ ഒരു പച്ചക്കറിയും കിട്ടാത്തതുപോലെയാണ് പിന്നത്തെക്കാര്യം. രാവിലെ പുട്ടിനുതൊട്ട് രാത്രി ഊണിനു വരെ മാമ്പഴപ്പുളിശ്ശേരി തന്നെ. ഇതുകൂടാതെ പിഴിഞ്ഞുകൂട്ടാൻ, 'ഫ്രെഷ്' മാമ്പഴം വേറെയും.

ഒരു ദിവസം ഞാൻ സഹികെട്ട് പ്രഘ്യാപിച്ചു, "ഞാൻ വാഴക്കുളത്തിനു പോകുന്നു". അവിടെയാണെങ്കിൽ വല്ല്യമ്മ എനിക്കിഷ്ടമുള്ളത് വച്ചു തരും.  പതിനൊന്നുമണിയാകുമ്പോൾ നെയ്യ് കൂട്ടി കുഴച്ച് ഒരാളോളം പോന്ന ഒരു ചോറുരുള വല്യച്ചൻ്റെ വക. ഇടയ്ക്കിടക്ക് എടുത്ത് തിന്നാൻ പാത്രങ്ങളിലെല്ലാം പലഹാരങ്ങളും.

വരുന്ന കാര്യം വിളിച്ചറിയിച്ചിട്ട് യാത്ര തുടങ്ങി. പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽപ്പ് തുടങ്ങിയപ്പോഴേയ്ക്കും എനിക്കു വേണ്ടി സ്പെഷ്യലായി മാമ്പഴപ്പുളിശ്ശേരി വല്യമ്മ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. 

ശേഷം ചിന്ത്യം!






അരുൺ കെ

(2006) 

October 6, 2022

കഥയില്ലാത്തവർ

 



തെല്ലും സമയമില്ലാർക്കുമീ വീട്ടിലി-

ന്നെല്ലാർക്കുമിപ്പോൾ തിരക്കു തന്നെ 

ഇല്ലൊരു നേരം കഥ പറഞ്ഞീടുവാൻ 

നല്ല കഥ കേട്ട നാൾ മറന്നു.

ആപ്പീസിൽനിന്നച്ഛനെത്തീട്ടു കാര്യമെ-

ന്താപ്പീസാണച്ഛനു വീടുമിപ്പോൾ.

കഥയൊന്നു കേൾക്കാനടുത്തങ്ങു കൂടുകിൽ

കഥയില്ലാതോരോന്നു ചൊല്ലുമീയമ്മയും.

വല്ലതും പോയിപ്പഠിക്കെൻ്റെയുണ്ണി നീ

വല്യ പരീക്ഷയടുത്തുവല്ലോ!

അമ്മയ്ക്കടുക്കളേൽ നൂറുപണിയുണ്ട്

ചുമ്മാതെ നേരം കളയുവാനില്ലപോൽ

ടീവിയും കണ്ടങ്ങിരൂപ്പാണു മുത്തശ്ശി

ആവില്ലയെന്നു പറഞ്ഞില്ല ഭാഗ്യമായ്.

തമ്മിലോ ഭേദമീ മുത്തശ്ശി തന്നെന്ന്

ചിന്തിച്ചു പോയതബദ്ധമായോ?

സീരിയൽ രണ്ടു കഴിഞ്ഞിട്ടും മുത്തശ്ശി 

സീരിയസ്സായിട്ടു ചൊല്ലുന്നതിങ്ങനെ.

ഇത്തിരി കൂടി നീ കാത്തിരിക്കുണ്ണിയെ

ചിത്രഗീതം വരാൻ നേരമായി.


മോഹൻദാസ് മുത്തലപുരം







January 5, 2018

പെൻഷൻ പ്രസാദം



രണ്ടായിരത്തൊമ്പത് മെയ് നാല് തിങ്കളാഴ്ച രാവിലെ 11:30..
പെരുമ്പാവൂർ സബ് ട്രഷറിയുടെ വരാന്ത. എന്റെയും സഹധർമ്മിണിയുടെയും ചെക്കുമായി ഞാനും എന്നെപ്പോലെ ഏതാണ്ട് നൂറിൽ താഴെ പെൻഷൻകാരായ സ്ത്രീപുരുഷന്മാരും.
ബില്ലു മാറുവാൻ വന്ന ഉദ്യോഗസ്ഥന്മാർ വേറെ.
ആകെക്കൂടിയുള്ള ആ വരാന്തയിൽ തിങ്ങിഞ്ഞെരുങ്ങി ജനങ്ങൾ. ടോക്കൺ നമ്പർ വിളിച്ചാൽത്തന്നെ കൗണ്ടറിനു മുന്നിൽ എത്തുന്നതെങ്ങനെ?

പൊടുന്നനെ പുറകിൽനിന്നും ഒരു അശരീരി,
"നേദ്യം... നേദ്യം..."
എല്ലാവരും നിശബ്ദരായി.
രണ്ടു സൈഡിലേക്കും ഒതുങ്ങി.

ഒരാൾ വളരെ ശാന്തനായി നടന്ന് കൗണ്ടറിനടുത്തെത്തി.
"സാറെ ശങ്കരൻ നമ്പൂതിരിയുടെ പേരു വിളിച്ചോ ? "
കൗണ്ടറിൽനിന്ന് മറുപടി, "ഇല്ലല്ലോ!"

നേരത്തെ ബില്ലു കൊടുത്ത് ടോക്കൺ വാങ്ങി പുറത്തുപോയി ചായയും കുടിച്ച് താംബൂലചർവ്വണവും നടത്തിവന്ന ശങ്കരൻ നമ്പൂതിരി സാറിനെ അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്.

അമ്പേ! നേദ്യത്തിന്റെ ഒരു ദിവ്യത്വം!!


തടിക്കൂട്ടാൻ














മോനും മരുമകളുമൊത്ത് തമിഴ്നാട്ടിലെ പുതിയ താമസം.
"നോക്കിക്കോ.. ഒരു മാസത്തിനകം കുറ്റീം പറിച്ചു തിരിച്ചെത്തും.", സ്വന്തക്കാരിൽ ചിലരെങ്കിലും പറയാൻ മടിച്ചില്ല.
കാലാവസ്ഥ, ആഹാരം, ഏകാന്തത ഇങ്ങനെ പോകുന്നു ന്യായീകരണങ്ങൾ.

അതിനൊന്നും ചെവി കൊടുത്തില്ല.
പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. ജലദോഷവും ചുമയും തുടങ്ങി; ഇടയ്ക്ക് വയറിളക്കവും. മരുമകൾ മരുന്ന് വാങ്ങിത്തന്നു. എന്നാലും അവയൊക്കെ വീണ്ടും ആവർത്തിച്ചു.
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ശീലമാക്കുക വഴി വയറിളക്കവും, കുളി കഴിഞ്ഞ് രാസ്നാദിപ്പൊടിയോ ഭസ്മമോ നെറുകയിൽ തിരുമ്മുകവഴി ജലദോഷത്തിനും പരിഹാരം കണ്ടെത്തി.

എന്നിരുന്നാലും നാട്ടിലെ ആഹാരത്തിന്റെ രുചി ഇപ്പോൾ കിട്ടുന്നില്ല എന്ന യാഥാർത്ഥ്യത്തെ കണ്ടില്ല എന്നു നടിക്കാൻ കഴിഞ്ഞില്ല. പാചകത്തിൽ മിടുക്കിയായ ഭാര്യ തനിക്കറിയാവുന്ന എല്ലാ കഴിവുകളും പ്രയോഗിച്ചുനോക്കി; മറ്റു ചില പൊടിക്കൈകളും. ഒന്നും തൃപ്തികരമായില്ല. ചാനലുകളിലെ കുക്കറി ഷോകളിൽനിന്ന് ലഭിച്ച പൊട്ടത്തരങ്ങൾ വരെ പ്രയോഗിക്കാൻ അവൾ മടിച്ചില്ല.
നാക്കിലെ രുചിയറിയാനുള്ള സ്വാദുമുകുളങ്ങൾക്ക് മരവിപ്പു ബാധിച്ചോ എന്നു തോന്നിപ്പോയി.

അന്നൊരു ദിവസം ഉച്ചയൂണിനിരുന്നപ്പോൾ നിസ്സംഗതയായിരുന്നു മുഖത്ത്. ഭാര്യ ചോറു വിളമ്പി.
കറിക്കു വേണ്ടി കാത്തിരുന്നു.
മുമ്പിൽ രണ്ടു പ്ലേറ്റുകൾ. ഒന്നിൽ മുട്ട പൊരിയൽ. ഇഞ്ചി, പച്ചമുളക്, ഉള്ളി, മുരിങ്ങയില ചേർത്ത് പൊരിച്ച കോഴിമുട്ട.
മറ്റേതിൽ ചുട്ട വറ്റൽ മുളക് ഉള്ളിയും ഉപ്പും ചേർത്ത് പച്ചവെളിച്ചെണ്ണയിൽ തിരുമ്മിയെടുത്ത കറി.
ചോറുരുട്ടിയെടുത്ത് കറിയിൽ ഒപ്പി ഉരുളകൾ അകത്താക്കി. ഇടക്കിടെ മുട്ട പൊരിയലും.
"ഫന്റാസ്റ്റിക്ക്" ഉഷാ ഉതുപ്പിന്റെ പ്രയോഗം അറിയാതെ പുറത്തു വന്നു.
മുളകു പൊട്ടിച്ചതു തീർന്നാലോ എന്നു ഭയന്നാവണം ഭാര്യ ചോറു വിളമ്പി ഒപ്പമിരുന്ന് കഴിച്ചു തുടങ്ങി.
സ്വാദുമുകുളങ്ങൾക്ക് മരവിപ്പു മാറി പുതു ജീവൻ വച്ചതുപോലെ.
വയറു നിറഞ്ഞു. ഏമ്പക്കം വിട്ട് എഴുന്നേറ്റു.

അപ്പോഴേക്കും "മുത്തശ്ശാ " വിളിയോടെ കൊച്ചുമകൻ എത്തി. മുളകുപാത്രത്തിൽ വിരൽ മുക്കി നാക്കത്തു വച്ച ശേഷം അവൻ പറഞ്ഞു, "എനിക്കു മുളകു വേണം".
ഭാര്യ ഉപ്പും മുളകും കൂട്ടി അവനെ ചോറൂട്ടി.

അതു കണ്ടപ്പോൾ നാട്ടിലെ കവലയിലുണ്ടായിരുന്ന തടിച്ചേട്ടനെ ഓർത്തുപോയി.
മുഷിഞ്ഞ കള്ളിമുണ്ടും അതിലും മുഷിഞ്ഞ തലേക്കെട്ടും.
എത്ര വലിയ ചുമടും പുല്ലു പോലെ.
കടത്തിണ്ണയിലെ ബെഞ്ചിൽ ഉറക്കം. തന്നെത്താൻ ചോറു വക്കും. പുള്ളിക്കാരന്റെ സ്ഥിരം കൂട്ടാനായിരുന്ന ഉപ്പും മുളകും കൂട്ടി ചോറുണ്ണുന്നതു കാണുമ്പോൾ വായിൽ വെള്ളമൂറാറുണ്ട്.


'തടിച്ചേട്ടൻ' തുടരുന്നു..













പതിവുപോലെ രാവിലെ അമ്പലത്തിൽ തൊഴുത് തൊട്ട് ചേർന്നുള്ള അനുജന്റെ വീട്ടിലേക്ക് നടന്നു.
"ഓരോരോ കാര്യങ്ങൾ ആലോചിച്ച്" അങ്ങനെ.."
വാതിൽ പൂട്ടിയിരിക്കുന്നു.

അയല്പക്കത്തുനിന്ന് വത്സ വിളിച്ചുപറഞ്ഞു "അവരവിടെയില്ല, പുറത്തു പോയിരിക്കുവാ.."

"ഓ.. എന്നോടും പറഞ്ഞിരുന്നതാ. എന്നത്തെയും പോലെ ഞാനിങ്ങു പോന്നു. "

"ഇതിലെ വരൂ.. കാപ്പി കുടീച്ചിട്ടു പോകാം."
ചിലപ്പോഴൊക്കെ അതും പഴക്കമുള്ള ശീലമാണ്.

കാപ്പി എന്നാണു പറച്ചിലെങ്കിലും കിട്ടിയതു ചായയാണ്. (ഇച്ചിരീന്നു പറഞ്ഞാ രണ്ടു പയം).
ദോശ ചുട്ടു തന്നു. മൂന്നെണ്ണമായി. മതിയെന്നു തീർത്തു പറഞ്ഞു.
"ചെറുതല്ലേ.. ഒന്നുകൂടി ആവാ"മെന്നു നിർബ്ബന്ധിച്ചു.

"വേണ്ട, ഇതാ കണക്ക്. അധികമായാൽ ബുദ്ധിമുട്ടാവും" എന്നു പറഞ്ഞ് ദോശ നിർത്തിച്ചു.

"കപ്പച്ചെണ്ടനുണ്ട്. രണ്ടെണ്ണം തരട്ടേ? നല്ല സ്വാദുള്ള കപ്പയാ"
വിരോധം പറഞ്ഞില്ല.
മുളകു വറുത്ത് പൊട്ടിച്ചതും കപ്പയും അകത്താക്കി.
പെട്ടെന്ന് എനിക്ക് ചിരി വന്നു. മുളക് മൂക്കിൽ കയറി.

"എന്താ എന്തുപറ്റി?" വത്സ വെള്ളമെടുത്തു തന്നു.

"ഇതിപ്പം തടിച്ചേട്ടന്റെ കഥ പോലെയായി. തടിച്ചേട്ടനെ ഓർമ്മയില്ലേ ?"

"പിന്നേ.. ചുമടല്ലേ? അതിന് ആ പേരിട്ടവരെ സമ്മതിക്കണം."

അപ്പോൾ ആളെ പരിചയം മാത്രമല്ല, അതിന്റെ പ്രകൃതവും നിശ്ചയമുണ്ട്. പക്ഷെ ചിരിച്ചതിന്റെ പൊരുൾ മനസിലായിക്കാണില്ല.

അത് വത്സ വരുന്നതിനു മുമ്പുള്ള കഥയാണ്.
തടിച്ചേട്ടൻ ചുമട് കൊണ്ടുപോകുന്നതു കണ്ടിട്ടില്ലേ? കണ്ണു തുറിച്ച്, ബലം പിടിച്ച്, ആയാസം മുഴുവൻ കാണിച്ച് ചുമടിനു താഴെ പുള്ളി അങ്ങു നീങ്ങും.
ഒരു ദിവസം കൊമ്മറ്റം പീടികയിൽ നിന്ന് ഒരു ചാക്ക് ചുക്ക് തലയിൽ കേറ്റി. അതിനു മുകളിൽ ഒരു ചേളാകത്തിൽ മഞ്ഞൾ ഉണങ്ങിയത്.
അരച്ചേളാകം കച്ചോലം എടുത്ത് പിടിച്ച് മുതലാളി ചോദിച്ചു, "ഇതു കൂടി വയ്ക്കട്ടെ?"

"അയ്യോ വേണ്ട, ഇതു തന്നെ വിഷമിച്ചാ"

"ങാ.. എന്നാ വേണ്ട ഈ കട്ടി കൂടെ അങ്ങു കൊണ്ടുപോണം"

"ഓ! അതു വച്ചോ."

നിരസിച്ച കച്ചോലത്തിന്റെ നാലിരട്ടി തൂക്കമുള്ള കട്ടി മഞ്ഞളിനു മുകളിൽ വച്ചു പാവം തടിച്ചേട്ടൻ ചുമടിനു താഴെ നടന്നു നീങ്ങി.

ഞാൻ പതിയെ വയറു തടവി വീട്ടിലേക്ക് തിരിച്ചു.


May 21, 2016

സ്പെഷ്യൽ ഓഫർ


ഈ ഓഫർ എന്നു കേട്ടാൽ വലിയ പൂതിയാണെനിക്ക്. 
പണ്ടു മുതലേയുള്ള ആഗ്രഹമാണ്. ഒന്നുമൊട്ടു കിട്ടിയില്ലെങ്കിലും ചുമ്മാ ആഗ്രഹിക്കാമല്ലോ! മനപ്പായസത്തിനു പഞ്ചസാര കുറയ്ക്കണോ?
വിദേശത്തൊക്കെ, അതായത് ജക്കാർത്ത, ദുബായ് എന്നിവിടങ്ങളിലൊക്കെ ഇതിന് പ്രൊമോഷൻ എന്നു പറയും. വല്ലതും വാങ്ങുമ്പോൾ വില കുറച്ചുകിട്ടുന്നതിനും ഫ്രീ കിട്ടുന്നതിനുമൊക്കെ.
സൂപ്പർ മാർക്കറ്റിൽ പോയാൽ സമയം മുഴുവൻ പോകുന്നത് ഈ ഫ്രീ നോട്ടത്തിലാണ്. വേണ്ടുവോളം ചീത്ത ഈ വകയിൽ കിട്ടിയിട്ടുമുണ്ട്.

അങ്ങനെ നിരാശയിൽ ജീവിക്കുമ്പോളാണ് നായർ സ്ത്രീകളുടെ സംഘടനയിൽ വൈൻ ഉണ്ടാക്കാൻ പോയി തലയിൽ വിയർപ്പു താഴ്ന്ന് ചുമ വന്നത്. 
എന്നെക്കൊണ്ടാവുംവിധം ചുമച്ചു ചുമച്ചു തീർത്തു. 
അപ്പോഴതാ വയറ്റിൽ ഒരു തടിപ്പ്. നേരെ മെഡിക്കൽ ട്രസ്റ്റിലേക്ക് വിട്ടു. 
അവിടെ ഓഫറുകളുടെ പെരുമഴ! 
ചുമയ്ക്ക് സ്പെഷ്യൽ ഓഫറായി ഹെർണിയ.
ആ സന്തോഷം അവസാനിക്കുന്നതിനു മുന്നേ തന്നെ ഡോക്ടർ പറഞ്ഞു ഒന്നു സ്കാൻ ചെയ്യണമെന്ന്. അതിന്റെ റിസൽട് കിട്ടിയപ്പോളാണ് ഡബിൾ ധമാക്കാ അടിച്ചത്! ഹെർണിയക്ക് ബോണസായി പിത്താശയത്തിൽ കല്ല്.

അതോടെ ഈ ഓഫർ നോക്കി നടപ്പ് അങ്ങ് നിർത്തി വച്ചു.
ഈ ഓഫർ ഒക്കെ വെറും തട്ടിപ്പാണെന്നേ!!


എഴുതിയത് രഞ്ജിനി
വീട്ടമ്മ
മാറമ്പിള്ളി, ആലുവ


February 26, 2014

ഇഷ്ടമില്ലെങ്കിലും


പത്തിലെ മോഡൽ എക്സാം നടക്കുന്ന കാലം.
ആദ്യത്തെ ഒന്നും രണ്ടും ദിവസങ്ങളിലായി മലയാളം ഒന്നും രണ്ടും. മലയാളം രണ്ടിലെ മിക്ക ചോദ്യങ്ങളും ഉപപാഠപുസ്തകമായ "പാത്തുമ്മായുടെ ആട്"-ൽ നിന്നുള്ളവയായിരുന്നു
അവയിൽ ഒരു ചോദ്യം, "ഈ സമാഹാരം വായിച്ച പ്രമുഖർ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇതു വായിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

"ഈ പുസ്തകം വായിച്ച് ഞാൻ ഒരുപാടു കരഞ്ഞു. ഇതിനെ നാം ഗൗരവമായി കണക്കാക്കേണ്ടതുണ്ട്."
ഇതു വായിച്ചപ്പോൾ എനിക്കു തോന്നിയത് ഇത് മലയാളം അറിഞ്ഞുകൂടാത്ത ആരേലും പറഞ്ഞതായിരിക്കുമെന്നാണ്.
പുള്ളിയുടെ പേരു കേട്ടപ്പോൾ ഉറപ്പായി, "ജോൺ അബ്രഹാം".

പ്രശസ്തരെക്കുറിച്ച് പ്രതിപാദിക്കുന്ന ചോദ്യം വന്നാൽ ആ വ്യക്തിയെക്കുറിച്ച് ഇത്തിരി പുകഴ്ത്തി എഴുതിക്കോളൂന്ന് ടിപ്പുതന്ന മാച്ചേച്ചിയെ ഞാനോർത്തു.
എനിക്ക് ഇഷ്ടമില്ലാത്ത ആക്ടർ ജോൺ അബ്രഹാമിനെക്കുറിച്ച് മാർക്കിനുവേണ്ടി മാത്രം വാനോളം പുകഴ്ത്തി എഴുതി...
"ബോളിവുഡ്ഡിലെ പ്രശസ്തനായ ആക്ടർ ജോണിന്റെ വചനങ്ങളാണിവ...
ഈ പുസ്തകത്തെക്കുറിച്ച് അദ്ദേഹത്തിന് നമ്മളിൽനിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുള്ളത്ത്. ഹാസ്യം കലർന്ന രീതിയിലായിരിക്കാം നമ്മളെല്ലാവരും തന്നെ ഈ സമാഹാരത്തെ വിലയിരുത്തിയിട്ടുള്ളത്.
ഒരു പക്ഷെ ബഷീർ അനുഭവിച്ച ദാരിദ്ര്യവും മറ്റുമായിരിക്കാം അദ്ദേഹത്തെ..."

കൂട്ടുകാരുമൊന്നിച്ച് ചത്ത കുട്ടീടെ ജാതകം നോക്കുമ്പോൾ ഞാനീ കാര്യം പറഞ്ഞു.
അവരാരും തന്നെ ആ പേര് ശ്രദ്ധിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ഗുലുമാലായോ എന്നെനിക്ക് ചെറിയൊരു സംശയം.
അച്ഛൻ കളിയാക്കി ചിരിക്കാൻ തുടങ്ങിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
പരേതനായ സുപ്രസിദ്ധ സംവിധായകൻ ജോൺ അബ്രഹാമിനെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മ ബോദ്ധ്യപ്പെട്ടതും!




എഴുതിയത്...വൈഷ്ണവി രാജഗോപാല്‍
വിദ്യാര്‍ത്ഥിനി
സ്വദേശം കോഴിക്കോട്

February 25, 2014

എള്ളെണ്ണക്കോലം



ഓണത്തലേന്ന് അണ്ണന്റെ വീടായ തുളസീവനത്തിൽ എത്തുമ്പോൾ അണ്ണനും കുടുംബവും മഹാബലിയെ എതിരേക്കാനുള്ള ഒരുക്കത്തിലായിരുന്നു.
പൂവടയ്ക്ക് ഇല വെട്ടുന്നു, വാട്ടുന്നു, അരിമാവുണ്ടാക്കുന്നു തുടങ്ങി പലതും.
രാത്രിയേറെയായി ഞങ്ങൾ കിടന്നപ്പോഴും തുളസിച്ചേടത്തിയമ്മയുടെ തിരക്കു കഴിഞ്ഞിട്ടില്ല. ചേടത്തിയമ്മയ്ക്ക് ജോലിചെയ്തു മതിവരുന്ന പ്രകൃതമല്ല.
"ഈ ചേടത്തിയമ്മയ്ക്ക് ഉറങ്ങുകയും വേണ്ടേ" എന്ന് മനസ്സിൽ കരുതി ഞാൻ ഉറങ്ങാൻ കിടന്നു.

വെളുപ്പിനെ ഞാൻ ഉണർന്നപ്പൊഴും അണ്ണനും ചേടത്തിയമ്മയും തിരക്കിട്ട ജോലി തന്നെ. ഇനിയും കഴിഞ്ഞില്ലേ എന്നു ചോദിക്കാൻ ആഞ്ഞെങ്കിലും ഞാൻ അവരുടെ ഓരോ പ്രവൃത്തിയും കൗതുകപൂർവ്വം നോക്കിനിന്നതേയുള്ളു.
അണ്ണൻ ഈത്തരം ചടങ്ങുകളിൽ താത്പര്യം കാണിച്ചതിൽ എനിക്ക് അദ്ഭുതം തോന്നാതിരുന്നില്ല. ചേടത്തിയമ്മയുടെ താൽപര്യം പരിഗണിച്ചാവും.
എല്ലാം കഴിഞ്ഞ് തിരുവോണനാളിലെ(ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത) ഒരു പ്രധാന ചടങ്ങ് അണ്ണൻ വിശദീകരിച്ചു തന്നു.

ബ്രാഹ്മമുഹൂർത്തത്തിൽ ഗൃഹനാഥൻ ഉണർന്ന് തപ്പിത്തടഞ്ഞ്(വിഷുക്കണി കാണാൻ പോകുന്നപോലെ) ഒരുക്കിവച്ചിരിക്കുന്ന നിലവിളക്കിനു മുന്നിലെത്തണം. അരണ്ട വെളിച്ചമാവാം.
തിരിയിട്ട വിളക്കിനു സമീപത്ത് രണ്ടു ലിറ്റർ കുപ്പിയിൽ നിറച്ച എള്ളെണ്ണയും
തയാറാക്കിവച്ചിട്ടുണ്ടാവും. വിളക്കിൽ എണ്ണ പകരുന്നതിനായി കുപ്പി എടുക്കുന്നതോടെ പ്രധാന ചടങ്ങ് തുടങ്ങുകയായി.
അടപ്പ് തുറക്കലും കുപ്പി ശടേയെന്ന് താഴെ വീഴണം. ഇത് സ്വാഭാവികമായി തോന്നണം.  മൂടുകുത്തി വേണം കുപ്പി വീഴാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ചിതറിത്തെറിക്കുന്ന എണ്ണ തീർക്കുന്ന കോലമാണ് 'എള്ളെണ്ണക്കോലം'.
തുടർന്ന് ഗുളുഗുളുശബ്ദത്തോടെ എണ്ണ പുറത്തേയ്ക്ക് ഒഴുകിത്തുടങ്ങുന്നു.
മെല്ലെ കുപ്പി നിവർത്തിയെടുക്കുന്നതോടെ കുടുംബാംഗങ്ങളെല്ലാം ചടങ്ങിൽ പങ്കുചേരുന്നു.

കാലപ്രവാഹത്തിൽ വേരറ്റുപോയ "എള്ളെണ്ണക്കോലം" എന്ന ചടങ്ങ് പുനർജ്ജനിക്കുന്നത് തികച്ചും സ്വാഗതാർഹമാണ്!









എഴുതിയത് ബീന
സ്വദേശം ഇടപ്പള്ളി
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥ

February 20, 2014

റിയാലിറ്റി ലീവ്



ഗൾഫിൽ പതിമൂന്ന് വർഷം കഴിഞ്ഞു. കുടുംബം കൂടെയില്ല.
ആണ്ടിലോരോ ഓട്ടപ്രദക്ഷിണം നടത്തും. അതാണു പതിവ്.
സഹോദരങ്ങൾ, അമ്മാവൻമാർ, മറ്റു ബന്ധുക്കൾ ഇവരെയൊക്കെ വഴിപാടായി കണ്ടുമടങ്ങുമ്പോൾ ഭാര്യയുടെയും മക്കളുടെയും മുഖം ഓർമ്മയുണ്ടോ എന്നു സംശയം.
ഭാര്യ എല്ലാം നോക്കിക്കോളും. മക്കൾക്ക് അച്ഛന്റെ മുഖച്ഛായ ഓർമ്മകിട്ടുന്നില്ലെന്ന് പരാതി. ഫോട്ടോകൾ ഇഷ്ടം പോലെയുണ്ടല്ലോ!
80ശതമാനം ഗൾഫുകാരും ഇങ്ങനെതന്നെ.

അൽപ്പം കാശുപോയാലും ഇത്തവണ ഒരു Extra Leave നേരത്തേതന്നെ ഉറപ്പിച്ചതായിരുന്നു.
പത്തു ദിവസം അവധികിട്ടി. പല പല പരിപാടികളുണ്ട്.
പെണ്ണിന് 25 ആയി. മൂന്നു നല്ല ആലോചനകളുണ്ട്. മൂന്നിടത്തും പോയി ആലോചിക്കണം.
പല്ല്, കാല് ചികിത്സയും നടത്തണം.
സമയം കിട്ടിയില്ലെങ്കിലും എങ്ങിനെയെങ്കിലും തലശ്ശേരിയിൽ പോയി അർശ്ശസ്സു കീറണം. അതിനു ചുരുങ്ങിയത് നാലു ദിവസം വേണം.
'ജാലകം' തുറക്കുമ്പോഴെത്തി ചെക്കനൊരു പ്ലസ് വൺ അഡ്മിഷനും തരപ്പെടുത്തണം.
അൽപ്പം സ്ഥലം വിൽക്കാൻ ഏർപ്പാടാക്കണം. നല്ല വിലയുള്ള സമയമാണ്.

ആരോടും അവധിക്കാര്യം പറഞ്ഞില്ലെങ്കിലും അഞ്ചാറു കിലോ കത്തുകളും ബൈഹാൻഡ് എത്തിക്കാൻ മൂന്ന് പൊതികളും കൃത്യസമയത്ത് എത്തി.
കയ്യും വീശി പോകുന്നതെങ്ങനെ! മക്കൾക്കും ഭാര്യക്കും കുറച്ചു തുണി, ഒന്നു രണ്ട് ടോർച്ച്, ഒരു എമർജൻസി ലൈറ്റ്.
എത്തിയാലുടനെ ചെറുക്കനെ വൈദ്യനെക്കാണിക്കണം. പഠിക്കാനൊരുത്സാഹക്കുറവ്. ഞാൻ കൂടെയുണ്ടായാൽ പ്രശ്നം തീരുമെന്നാണ് ഭാര്യ പറയുന്നത്.
ഈ തുണിക്കൊക്കെ എന്തു വെയ്റ്റാ! പതിനെട്ട് കിലോയുണ്ട്. ഇരുപത് കിലോ വരെ കൊണ്ടുപോകാം.

4:55 ആയപ്പോളേക്കും സ്നേഹിതനെന്നു വിളിക്കാവുന്ന Mr. X എത്തി.
"നീ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ! എന്റെ ഒരു മ്യൂസിക് സെറ്റ് കൊണ്ടുപോകണം. എയർപോർട്ടിൽ ആളുവന്ന് കളക്ടുചെയ്തോളും."
എല്ലാം അയാൾ തീരുമാനിച്ചതുപോലെ കാറിലയാൾ എയർപോർട്ടിലെത്തിച്ചു.
എല്ലാ ലഗേജും കൂടിയായപ്പോൾ എന്റെ തുണികൾ അടുത്ത ലീവിനു കൊണ്ടുപോകാനായി സുഹൃത്തിനെ ഏൽപ്പിച്ചു. റൂമിൽ സുരക്ഷിതമായി വച്ചേക്കാൻ ഏർപ്പാടാക്കി.

ഫ്ലൈറ്റ് കൃത്യസമയത്ത് നെടുമ്പാശേരിയിൽ. പക്ഷെ ഒരു ബാഗ് എത്തിയില്ല. അടുത്ത ഫ്ലൈറ്റിൽ എത്തുമായിരിക്കും.  ബോംബേയിൽ മാറിക്കേറിയപ്പോൾ ലോഡുചെയ്യാൻ വിട്ടുപോയത്രെ!
മൂന്നു മണിക്കൂർ കഴിഞ്ഞു വന്ന ഫ്ലൈറ്റിലും മ്യൂസിക് സെറ്റ് ലഗേജ് എത്തിയില്ല.
സുഹൃത്തിന്റെ കുടുംബം മൊത്തം അതു കളക്ടുചെയ്യാനെത്തിയിരുന്നു. ഞാനെന്തോ മഹാപരാധം ചെയ്ത മട്ടാണവർക്ക്. ഒരു ചിരി പോലുമില്ല.
ലഗേജ് എത്തുമ്പോൾ അറിയിക്കാമെന്ന് വിമാനക്കാർ.

രണ്ടു ദിവസം കഴിഞ്ഞ് അറിയിപ്പെത്തി.
മ്യൂസിക് സെറ്റ് കളക്ട് ചെയ്ത് ഡ്യൂട്ടി അടച്ച് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു ദിവസം പോയിക്കിട്ടി.
അന്നു കേറിക്കിടന്നിട്ട് തിരിച്ചുപോകേണ്ടതിന്റെ തലേന്ന് പനി വിട്ടു.
തിരിച്ചുപോകാതെ പറ്റില്ല.
വല്ലാത്ത ക്ഷീണം.

തിരിച്ചെത്തിയപ്പോൾ മ്യൂസിക് സെറ്റുകാരന് തീർത്തും സന്തോഷമില്ല.
"കത്തു" തന്നു വിട്ട മറ്റൊരു വിദ്വാന്റെ കത്തിൽ അഞ്ചു ആയിരം രൂപാ കറൻസി ഉണ്ടായിരുന്നതിൽ നാലെണ്ണം കുറവായിരുന്നുവത്രെ! 4000 ഞാനെടുത്ത മട്ടാണയാൾക്ക്. പിന്നീടിതുവരെ അങ്ങേര് മിണ്ടിയിട്ടില്ല.

സംഗതികൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അവധി കലക്കനായിരുന്നു.




എഴുതിയത് രവീന്ദ്രനാഥ്
മുത്തലപുരം സ്വദേശി
നാവികസേനയിൽ സേവനം, തുടർന്ന് പ്രവാസജീവിതം

February 19, 2014

കൈക്കോ

തുണികൾ ഏതും മുഷിഞ്ഞാൽ പുഴുങ്ങിയലക്കും, അമ്മ. പുഴുങ്ങിയലക്കലിന്റെ നടപടികൾ എല്ലാം മക്കൾക്കൊക്കെ നിശ്ചയമാണ്. എന്നാലും ആരും മെനക്കെടാറില്ല.

മുറ്റത്തെ അടുപ്പത്ത് ആവി കേറ്റാൻ തുണിക്കെട്ട് വച്ചിരിക്കുന്നതുകണ്ട് ഈ വീട്ടുകാർ അലക്കുകാരാണെന്നു കരുതി ആഢ്യത്തം വിടാത്ത ധർമ്മക്കാരൻ, ആരെങ്കിലും ഭിക്ഷയുമായി എത്തുന്നതിനുമുമ്പ് സ്ഥലം വിട്ടതും അലക്കിക്കിട്ടാൻ മുഷിഞ്ഞ തുണിപ്പൊതിയുമായി വന്നതും കഥയല്ല.
ഒരു ദിവസം ചായ്പ്പിന്റെ തെക്കേ അറ്റത്തുനിന്നും ഒരു വിളി. അച്ഛനാണ്.
അക്ഷരം തികച്ചില്ലാത്ത വിളി "ന്ത.."(എന്തെടീ എന്നായിരിക്കാം).
ഒറ്റ വിളിക്ക് അമ്മ കേട്ടെന്നുവരില്ല. അമർത്തി ഒരു വിളി കൂടിയായപ്പോൾ അമ്മ മുണ്ടിന്റെ നീണ്ട മടിത്തുമ്പിൽ കൈ തുടച്ച് മുഖവും തൂത്തുകൊണ്ട് അടുത്തെത്തി.
അച്ഛൻ ഒരു കഷണം തുണി തൂക്കിപ്പിടിച്ച് കടുപ്പം കുറഞ്ഞ ദേഷ്യത്തോടെ അമ്മയെ നോക്കി ഒരു ചോദ്യച്ചിഹ്നം വരച്ചു.

അതുവാങ്ങി പരിശോധിച്ചപ്പോൾ അമ്മയ്ക്കു ചിരി വന്നു. അലക്കി നീലം മുക്കി വിരിച്ചിരുന്ന കൈക്കോണകം; വാലറ്റമില്ലാതെ.
'ഇതെങ്ങനെ പറ്റി, വിരിച്ചിടുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ!'
പെട്ടെന്ന് അമ്മയ്ക്കു ചിരിപൊട്ടി. ചിരിയോടുചിരി. അച്ഛൻ കണ്ണുമിഴിച്ചു.
"വെളുത്ത മോഹനൻ തിരിത്തുണി ചോദിച്ചോണ്ടുവന്നിരുന്നു. കോണകവാലിന് ഇപ്പോൾ തീ പിടിച്ചു കാണും".
അമ്മയുടെ ഡയലോഗ് കേട്ട് അപ്പോൾ അച്ഛനും ചിരിച്ചുപോയി.



എഴുതിയത് ശാരദ
അദ്ധ്യാപികയായിരുന്നു, ഉദ്യോഗത്തിൽനിന്നും  വിരമിച്ചു.
മുത്തലപുരം സ്വദേശിനി

July 17, 2013

പൈതൃകം


ഉണക്കലരിയുടെ ആവിപറക്കുന്ന ചിരട്ടപ്പുട്ടും വറുത്തരച്ചു വച്ച കടലക്കറിയും മുമ്പിൽ സ്റ്റീൽ പ്ലെയ്റ്റിൽ. അയാൾ രാവിലത്തെ ആഹാരത്തിലേയ്ക്ക് പ്രവേശിച്ചു. ഭാര്യ അടുക്കളയിൽ ചായകൂട്ടുകയായിരുന്നു. പലഹാരം പുട്ടാണെങ്കിൽ കോമ്പിനേഷൻ നെയ്യും പപ്പടവുമോ, ച്ട്ട്ണിയോ, പയറോ, എന്തിന് ചക്കരവരട്ടിയതാണെങ്കിൽപ്പോലും അയാൾക്കേറെ ഇഷ്ടമായിരുന്നു.
ചായഗ്ലാസ് ഭാര്യ മുന്നിലേയ്ക്ക് വച്ചപ്പോഴേയ്ക്കും അയാൾക്കാചോദ്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "അല്ലാ, ഉച്ചയൂണിനെന്താ കൂട്ടാൻ?"
പതിവില്ലാത്ത ഒരുത്തരമാണ് കിട്ടിയത്. "ഞാൻ ഉച്ചവരെ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തെങ്കിലും ഉണ്ടാക്കിത്തരാം."
അയാൾക്ക് സ്വയം വെറുപ്പുതോന്നി. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തനേരത്തെ ഭക്ഷണത്തെക്കുറിച്ച് ചോദിക്കരുതെന്ന് എന്നും വിചാരിക്കും. തന്റെ ഇഷ്ടമറിഞ്ഞ് എന്തും ഉണ്ടാക്കിത്തരുന്ന ഭാര്യ. മുരിങ്ങയിലത്തോരൻ, മൊളഗോഷ്യം, പിണ്ടിത്തോരൻ, പുളിങ്കറി, വാഴച്ചുണ്ട്, ചേനത്തണ്ട്, താള് ഇവകളുടെ തോരൻ; എന്നുവേണ്ട സകലതിനും അവളുടെ കൈ തൊട്ടാൽ സ്വാദൊന്നു വേറെയാണ്. മത്സ്യമാംസാദികളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട.

അതു തന്നെയായിരുന്നു അയാളുടെ പ്രശ്നവും. ഇവയിൽനിന്ന് ഇന്നത്തെ ഊണിന് എന്തായിരിക്കുമെന്ന ആകാംക്ഷ ഉള്ളിലൊതുക്കാൻ കഴിയുമായിരുന്നില്ല.

നാട്ടിലെ വീട് വാടകയ്ക്ക് കൊടുത്ത് മറുനാട്ടിൽ മകനോടും മകളോടും ഒത്തു കഴിയാൻ അയാളും ഭാര്യയും തീരുമാനിച്ചു. മകനും ഭാര്യയും വല്ലാതെ നിർബ്ബന്ധിക്കുമ്പോൾ കേട്ടല്ലേ പറ്റൂ!
അങ്ങനെ മക്കളോടൊപ്പം ജീവിതം ആരംഭിച്ചു. ഭാര്യയോടും മക്കളോടുമൊപ്പം ഭക്ഷണം കഴിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പാചകം മരുമകളുടേതാണെങ്കിലും കൈപ്പുണ്യം ഒട്ടും മോശമില്ലെന്ന് അയാൾ വിചാരിച്ചു.

ചൂടുദോശയും ചട്ട്ണിയും സാമാന്യം നന്നായി ചെലുത്തി. ചായമോന്തിക്കൊണ്ട് കസേരയിൽനിന്ന് എഴുന്നേറ്റപ്പോഴേക്കും പതിവുചോദ്യം തികട്ടിവന്നു. വളരെ പാടുപെട്ടയാൾ അതു നിയന്ത്രിച്ചു. എന്നിട്ടും ചോദ്യം വളരെ വ്യക്തമായി ഉയർന്നുകേട്ടു:
"എടീ ഉച്ചയ്ക്കെന്താടീ കൂട്ടാൻ?"

അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
തന്റെ ചോദ്യം മകനിലൂടെ പുറത്തുവന്നിരിക്കുന്നു.
 അയാൾ ഭാര്യയെ നോക്കി. "നിങ്ങളുടെയല്ലേ മോൻ!" എന്നു പറഞ്ഞുകൊണ്ട് അവൾ ഉള്ളാലെ ചിരിക്കുന്നത് അയാൾ കണ്ടു.




...എഴുതിയത്
വേണു കുന്നത്ത്
സ്വദേശം ആലുവ
കെ എസ് ആർ ടി സി യിൽ നിന്നും വിരമിച്ചു

July 7, 2013

കത പറയുമ്പോൾ


"അമ്മേ ഒരു കത പറയ്"
"ഏതു കതയാ രവിയേ?"
"ലുട്ടാപ്പീന്റെ കത, കൊമളയൂതുന്നേ."
"ഒരു ദിവസം ലുട്ടാപ്പി കുന്തത്തില് പോയപ്പളില്ലേ... എന്താ പറ്റീത്?"
"അറീത്തില്ല"
"കൊറേ ചേട്ടന്മാര് കളിക്കുന്നു. അപ്പോ ലുട്ടാപ്പി എന്താ ചെയ്തേ?"
"അറീത്തില്ല. അമ്മ ടോമിന്റെ കത പറയ്"
"ടോമും ജെറിയും വഴക്കിട്ടു. എന്നിട്ട് ടോം ജെറിയെ ഓടിച്ചു. അപ്പോ എന്താണ്ടായേ?"
"ടോം പൊർഗില് ഓടി, ജെറി പൊർഗില് ഓടി"
"അപ്പോ എന്താണ്ടായേ"
"അറീത്തില്ല. അമ്മ സിമ്പത്തിന്റെ കത പറയ്."
"അമ്മ മടുത്തു കണ്ണാ. ഇനി നീ പറയ്."
"ഒരു ദിവസില്ലേ ... ഗോമായുക്കുറുക്കൻ കാട്ടിൽനിന്നും നാട്ടിലെത്തി. നാട്ടിലെ പട്ടികളുണ്ടോ വിടുന്നു. ഒരു ആടിന്റെ പേരാണ് കുട്ടൻ, മറ്റേ ആടിന്റെ പേരാണ് മുട്ടൻ... ജംബുകൻ പറഞ്ഞു: കുട്ടാ നീ മുട്ടന്റെ പോരിനുവിളിക്കണം. അപ്പോളില്ലേ ടോമും ജെറിയുമില്ലേ ഒറ്റ ഓട്ടം. എന്നിട്ടില്ലേ പഷ്കിനില്ലേ കുഞ്ഞു ബൂബൂയ്ക്കില്ലേ എക്കിൾ വന്നു. ടോം പൊർഗിൽ ഓടി.. ബാബാ പൊർഗിൽ ഓടി. അപ്പോൾ..."
ചാനൽ മാറ്റിയപ്പോൾ ഭാഗ്യത്തിന് അതാ കുഞ്ഞയ്യപ്പൻ.
"അമ്മേ അത് മതി. ഞാൻ കാണട്ടെ."
കത പറച്ചിലിന് ഒരു ചെറിയ ഇടവേള, ഭാഗ്യം! ഒരു കതയും മുഴുവൻ പഠിക്കേണ്ട!





എഴുതിയത്
രാജലക്ഷ്മി
സ്വദേശം ചേർത്തല
അദ്ധ്യാപിക

July 5, 2013

പനിബാധ


നാട്ടിലാകെ പനി. പനി വരാത്ത വീടില്ല. ആദ്യത്തെ രണ്ടുദിവസം കൊണ്ടുപിടിച്ച പനി. പിന്നെ കാലിലും കൈയ്യിലും നീര്. ചിലർക്ക് സന്ധികൾ തോറും വേദന. ഫോണെടുക്കാനോ  തലചൊറിയാനോ പോലും പറ്റാത്ത അവസ്ഥ. ചിലർക്കാകട്ടെ ശരീരമാസകലം ചൊറിച്ചിൽ. തൊണ്ടയ്ക്കുവേദനക്കാരും തലവേദനക്കാരും വേറെ. രണ്ടുപേർ തമ്മിൽക്കണ്ടാൽ കുശലം പറയുന്നത് പനിപരമായ കാര്യങ്ങളായിരിക്കും.

നഷ്ടത്തിലോടിയിരുന്ന പല ആശുപത്രികളും പുതിയ വാർഡുകളും ബ്ലോക്കുകളും പണിതു, എന്നിട്ടും സ്ഥലം തികയാതെ കല്യാണവീട്ടിലെപ്പോലെ മുറ്റത്തു പന്തലിട്ടു കസേര നിരത്തി, രാവിലെ പത്തുമണിയോടെ ഹൗസ്ഫുൾ ബോർഡ് വച്ച് ഗേറ്റടയ്ക്കുന്നു.

ഞാൻ വീട്ടിലേയ്ക്ക് വരുവാൻ സ്റ്റാൻഡിൽ ബസ്സു കാത്തുനിൽക്കുകയായിരുന്നു. രാവിലെ തുടങ്ങിയ മഴ തോരാതെ പെയ്തുകൊണ്ടിരിക്കുന്നു. സ്റ്റാൻഡിലും ബസ്സിലുമൊക്കെ പനിബാധിതർ. അവശത നിഴലിക്കുന്ന മുഖങ്ങൾ മാത്രം. പരസ്പരസഹായത്തോടെയാണ് മിക്ക രോഗികളും നടക്കുന്നത്.

സ്റ്റാൻഡിൽ അപ്പോൾ വന്നുനിന്ന ബസ്സിൽ നിന്നിറങ്ങിയവരിൽ ഒരു സ്ത്രീ മുടന്തി മുടന്തി നടന്നുവരുന്നു. ഒരു കൈയ്യിൽ കുട, മറ്റേ കൈയ്യിലൊരു കൂട്. മരുന്നുകുപ്പികളും
റേഷൻകാർഡുമൊക്കെയായിരിക്കുമെന്ന് ഞാനൂഹിച്ചു. തലയിൽക്കൂടെ സാരി വലിച്ചിട്ടിരുന്നതിനാൽ ആദ്യം എനിക്കാളെ മനസ്സിലായില്ല. ചളിവെള്ളത്തിൽക്കൂടി വലത്തുകാൽ വലിച്ചു വലിച്ചു നടന്നു വരുന്നു. പാവം! സഹായത്തിനാളില്ലാത്തതുകൊണ്ട് ഒറ്റയ്ക്കിറങ്ങിപ്പുറപ്പെട്ടതാവും.

അടുത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞു. അയൽവക്കത്തുള്ള നല്ല മനുഷ്യപ്പറ്റുള്ള ഒരു സ്ത്രീയാണ്. കണ്ടില്ലെന്നു നടിച്ചു നിൽക്കാൻ തോന്നിയില്ല. കണ്ണിൽപ്പെട്ടാൽ വല്ലതും കൊടുക്കേണ്ടിവരും. എന്നാലും അടുത്തേയ്ക്കുചെന്ന് സഹതാപാർദ്രമായി ചോദിച്ചു. "എന്തുപറ്റി ചേടത്തീ? പനിപിടിച്ചു അല്ലേ? കാലിൽ നീരും വേദനയുമൊക്കെയുണ്ടെന്നു തോന്നുന്നല്ലോ! കഷ്ടമായി"

ചേടത്തി ഒന്നും പറഞ്ഞില്ല. എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് കുടയും കൂടും എന്റെ കൈയ്യിൽത്തന്നു. എന്നിട്ട് വലതുകാലിലെ വള്ളിപൊട്ടിയ ചെരുപ്പ് കൈയ്യിലെടുത്ത് ശരിയാക്കാൻ പറ്റുമോ എന്നുനോക്കി.

ഞാൻ ചമ്മലൊതുക്കാൻ പാടുപെടുമ്പോഴേയ്ക്കും ഭാഗ്യത്തിന് എന്റെ ബസ്സു വന്നു. കൂടും കുടയും അവിടെയിട്ടിട്ട് ഞാൻ ഓടിരക്ഷപെട്ടു.





എഴുതിയത്
ശശികുമാർ(കൊച്ചേട്ടനും കൂട്ടരും- ലെ 'കൊച്ചേട്ടൻ')
സ്വദേശം മുത്തോലപുരം
കെ എസ് ആർ ടി സി യിൽനിന്നും വിരമിച്ചു
വീഡിയോഗ്രാഫർ, പൊതുപ്രവർത്തകൻ

July 3, 2013

ലിസി പറയും


കവല ശാന്തം. വൈകീട്ട് ഏതാണ്ട് നാലുമണിയായിക്കാണും, കുറേയേറെ ലഗേജുമായി നല്ല വേഗതയിൽ ഒരു കാറുവരുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. ലിസിയുടെ വീടിനുമുമ്പിൽ കാർ നിന്നു. നമ്മുടെ പൗലോസ് അതിൽനിന്നും പുറത്തേയ്ക്കിറങ്ങി.
കൊല്ലത്തിലൊരിക്കൽ പൗലോസ് നാട്ടിലേയ്ക്കുവരിക പതിവാണ്.

പതിവുപോലെ കവലയി കൂട്ടുകാരുമായി അടിച്ചുപൊളിച്ച് ദിവസങ്ങൾ കടന്നുപോയി. ഏതാണ്ട് ഒരാഴ്ച്ച കഴിഞ്ഞുകാണും.
അതിനുശേഷമുള്ള മാറ്റം അദ്ഭുതാവഹമായിരുന്നു.
രാവിലെ ഇറങ്ങിയാൽ രാത്രി ഒരു നേരമാകുമ്പോൾ തിരിച്ചെത്തുന്ന നമ്മുടെ കഥാനായകൻ ഇപ്പോൾ എപ്പോഴും വീട്ടിൽത്തന്നെ. പുറത്തേയ്ക്കു കാണാനേയില്ല.

ലിസിക്കാണങ്കിൽ എന്തെന്നില്ലാത്ത സന്തോഷം. ഇപ്പോൾ പുള്ളിക്കാരൻ ലിസിയുടെ അടുത്തുതന്നെയാണെപ്പോഴും.
ഇത്രയും അടുപ്പം കഴിഞ്ഞ പതിനാറു കൊല്ലമായിട്ടുമുണ്ടായിട്ടില്ല.
അഞ്ചുമിനിറ്റ് തികച്ച് കാണാൻ കിട്ടാത്ത പൗലോസുചേട്ടൻ ഇപ്പോൾ ഫുൾടൈം വീട്ടിൽത്തന്നെ. സ്നേഹം ദിവസംതോറും വർദ്ധിച്ചുവരുന്നു.
ഇപ്പോൾ ലിസിതന്നെ എല്ലാം.
കുളിപ്പിക്കണം, പുറത്ത് സോപ്പുതേച്ചുകൊടുക്കണം, പല്ലുതേപ്പിക്കണം, എന്തിന് ഒന്നു പുറത്തേക്കുപോകണമെങ്കിൽ പോലും ലിസി കൈയ്യിൽപ്പിടിച്ച് ഒപ്പമുണ്ടാവണം.

സന്തുഷ്ടമായ കുടുംബജീവിതത്തിൽ 'ചിക്കുൻഗുനിയ' യ്ക്കുള്ള പങ്ക് എത്രത്തോളമുണ്ടെന്നറിയണോ?
ലിസിയോടുചോദിച്ചാൽമതി.




എഴുതിയത്
ശ്യാംനാഥ്
എഞ്ജിനീയർ
സ്വദേശം മുത്തോലപുരം

June 28, 2013

ഒരു ഉറക്കു(ണർത്തു)പാട്ട്


പതിവുപോലെ ഞാൻ ഗായത്രിയെ കുളിപ്പിച്ച് കുറുക്കുകൊടുത്ത് ഉറക്കാൻ കിടത്തി. രാരിരോ മൂളാൻ തുടങ്ങി. അപ്പോൾ വാതിൽക്കൽ ചുവന്ന കണ്ണുമായി ഗംഗയെത്തി.
അവൾ പറഞ്ഞു, "അമ്മേ വേറെയൊന്നു പാടാമോ? എത്ര വർഷമായി ഇതുതന്നെ കേൾക്കുന്നു."

ഞാൻ കഷ്ടപ്പെട്ട് വേറേ രണ്ടു പാട്ടു പഠിച്ച് പാടാൻ തുടങ്ങി,
"ആറ്റുനോറ്റുണ്ടായൊരുണ്ണീ- അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി,
അമ്പാടിക്കണ്ണന്റെ മുന്നിൽ - അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം."
അവൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. "അമ്മ കള്ളം പറയല്ലേ. ഞാനാണ് അമ്പാറ്റീടെ മുന്നിൽ കുമ്പിട്ടു പ്രാർത്ഥിച്ചത്."
അതുശരിയാണ്. കുറേ നാൾ അവൾ 'അനിയത്തിയെ തരണേ' എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു.

ഞാൻ 'ഇന്നാ പിടിച്ചോ' എന്നു പറഞ്ഞ് അടുത്ത പാട്ടു പാടാൻ തുടങ്ങി.
എല്ലാ പാട്ടിന്റെയും നാലു വരിയേ അറിയൂ.

"കണ്ണും പൂട്ടിയുറങ്ങുക നീയെൻ
കണ്ണേ പുന്നാരപ്പൊന്നുമകളേ.
അമ്മയുമച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ"



വീണ്ടും ഗംഗ ചൂടായി, "നുണ തന്നെയാ പാടണത്. ചേച്ചിയും അമ്മയുമാ ചാരത്തിരിക്കുന്നത്."
"ഓ! എന്നാ നീ തന്നെ നിന്റെ അനിയത്തിയെ പാടിയുറക്കിക്കോ" എന്നുപറഞ്ഞ് ഞാൻ പാട്ടുനിറുത്തി.
അവൾ പാടാൻ തുടങ്ങി,
"എൻ‌കുഞ്ഞുറങ്ങിക്കൊൾ-
കെൻകുഞ്ഞുറങ്ങിക്കൊൾ-
കെൻകുഞ്ഞുറങ്ങിക്കൊൾകെന്റെ തങ്കം...
നാളെപ്പുലർകാലത്തുന്മേഷമിന്നത്തെ-
ക്കാളുമിണങ്ങിയുണർന്നെണീപ്പാൻ"

അതാ... നമ്മുടെ കഥാനായിക ഉണർന്നെണീക്കുന്നു...!
കാരണമുണ്ട് കേട്ടോ... അവളെ ഒന്നര മണിക്കൂർ പാടി ആട്ടിക്കഴിഞ്ഞാൽ അര മണിക്കൂർ ഉറങ്ങും.
ഇപ്പോൾ പാടിത്തുടങ്ങിയിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞിരുന്നു.









എഴുതിയത്
രഞ്ജിനി
വീട്ടമ്മ
സ്വദേശം മുവാറ്റുപുഴ

June 10, 2013

കൺഫ്യൂസ്ഡ് രവിശങ്കർ


അമ്മ വിളിക്കും തങ്കൂന്ന്. ഇടയ്ക്ക് രവീ ന്നും...
അച്ഛൻ വായീത്തോന്നീതൊക്കെ വിളിക്കും: കണ്ണപ്പൻ, ഗൺ, തങ്കു, തങ്കമണി അങ്ങനെ എന്തും.
മുത്തച്ഛൻ മോനൂട്ടൻ എന്നാണ് വിളി.
വല്യമ്മച്ചി കുഞ്ഞീ എന്നും. പക്ഷെ നന്ദു, മാധവൻ, ഗായത്രി, മാളു തുടങ്ങിയവരെല്ലാം വല്യമ്മച്ചിക്ക് കുഞ്ഞി തന്നെ...
അതിൽ കുശുമ്പില്ലാതില്ല, എന്നാലും സാരമില്ല.
കുഞ്ഞുമുത്തച്ഛൻ ചെക്കാ എന്നാണു വിളിക്കുക.
കുഞ്ഞുമുത്തശ്ശി തങ്കം എന്നും,
അമ്മായി കണ്ണാ എന്നും.
മുത്തശ്ശിക്ക് ഞാൻ കിട്ടുണ്ണിയാണ്.
കുഞ്ഞച്ഛനുമാത്രം രവി.
എല്ലാരും പറയണു, എന്റെ പേർ രവിശങ്കർ എന്നാണത്രേ!
എന്തൊരു കൺഫ്യൂഷൻ!!!





എഴുതിയത്
രാജലക്ഷ്മി
സ്വദേശം ചേർത്തല
അദ്ധ്യാപിക

May 27, 2013

ഫ്യൂഷൻ ഇൻ കൺഫ്യൂഷൻ


കാലത്തിന്റെയാവും, അമ്മിണിക്കും കുഞ്ഞുണ്ണിക്കും വാക്‌പ്രയോഗങ്ങളിൽ ചില വികൽപങ്ങൾ.

രാജപ്പൻ ചേട്ടന്റെ പച്ചക്കറിക്കട മകൻ ഗോപൻ നടത്തിത്തുടങ്ങി.
അമ്മിണിക്കത് ഗോപപ്പൻ ചേട്ടന്റെ കടയായി!

9:50ന് സ്വാമി അയ്യപ്പന്റെ സ്ഥിരം പ്രേകഹകനായിരുന്നു കുഞ്ഞുണ്ണി.
സൂര്യ ടി വി ശ്രീഗുരുവായൂരപ്പൻ തുടങ്ങിയതോടെ ദാ വീണ്ടും കൺഫ്യൂഷൻ.
ശ്രീഗുരുവായൂരയ്യപ്പനാണ് അവനിപ്പോൾ കാണുന്നത്!

കുഞ്ഞുണ്ണിയുടെ അംഗൻവാടി അവസാനിക്കുന്നത് ജനഗണമനയിലാണത്രേ...
അവൻ പാടും, "ജനഗണനാഥാ, സിന്ദൂരവർണ്ണാ, കരുണാസാഗരാ..." !





എഴുതിയത്...
കൃഷ്ണപ്രിയ
മലയാളം അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പിള്ളി

May 20, 2013

ഗായത്രീടെ നല്ലോണം




അച്ഛൻ വന്നില്ല, പിച്ച നടത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മിണി വന്നില്ല കുമ്മിയടിച്ചീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മായി വന്നില്ല, കമ്മലണിഞ്ഞീല
പിന്നെന്തേ മാവേലി, ഓണം വന്നു?
വല്ല്യച്ഛൻ വന്നില്ല മുല്ലപ്പൂ കിട്ടീല
പിന്നെന്തേ മാവേലി, ഓണം വന്നു?
ഇച്ചേച്ചി വന്നില്ല പിച്ചിപ്പൂ കോർത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അപ്പച്ചി വന്നില്ല ഉപ്പേരി തന്നീല
പിന്നെന്തേ മാവേലി, ഓണം വന്നു?
നല്ലോണമായാലുമെല്ലാരും വന്നാലും
എന്റച്ഛൻ വന്നാലേ ഓണമുള്ളു.




എഴുതിയത്..
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി

May 19, 2013

പരമരഹസ്യം

മുപ്പത്തഞ്ച് കൊല്ലത്തെ സർക്കാർ സേവനത്തിന്റെ സായാഃനത്തിൽ ഓർക്കാപ്പുറത്ത് വീണുകിട്ടിയ വിദേശയാത്രയ്ക്കിടയിലാണ് സംഭവം.
രാത്രി ഒന്നരയ്ക്ക് ദില്ലിയിൽനിന്നും വിമാനത്തിൽക്കയറി. എട്ടുപത്തു മണിക്കൂർ യാത്രയ്ക്കുശേഷംവെളുപ്പിന് ആറുമണിക്ക് പാരീസിൽ.
ഇറങ്ങിയിടത്തുനിന്നും ഒരു ബസ്സിൽ ക്യാനഡയിലേയ്ക്ക് യാത്ര ചെയ്യേണ്ടവർക്കുള്ള ടെർമിനലിൽ കൊണ്ടെത്തിച്ചു ഒരു സർദാർജി.
"കാലത്തെഴുന്നേൽക്കുന്നതുതന്നെ കക്കൂസിൽ പോകാനാണ്" എന്നത് നൈഷ്ഠികവ്രതം. ലഗേജ് കൂട്ടുകാരെ ഏൽപ്പിച്ച് പറ്റിയ ഇടം തിരഞ്ഞുപോയി. തുറന്നുകിടന്ന വാതിലിലൂടെ ക്ലോസറ്റുകണ്ട് ചാടിക്കയറി കാര്യം സാധിച്ചു.

വിജയഭാവത്തിൽ പുറത്തുവന്നപ്പോളാണ് ചെറിയൊരു ബോർഡ് കണ്ടത്.
അതിൽ എഴുതിയത് മനസ്സിലായില്ല. ഭാഷ ഫ്രെഞ്ചായിരിക്കണം.
എന്നാൽ അതിലുള്ള ചിത്രം വ്യക്തം.
അപ്പോൾ പുറപ്പെട്ട വിയർപ്പിന്റെ അളവ് കുറച്ചുമുമ്പുപോയ മൂത്രത്തെക്കാൾ ഒട്ടും കുറവല്ല, കണിശം!


എഴുതിയത്
ബാലേന്ദു
ബി എസ് എന്‍ എല്ലില്‍ നിന്നും വിരമിച്ചു
ബാലസാഹിത്യകാരന്‍, പുരാണവിവര്‍ത്തകന്‍, കവി, പ്രഭാഷകന്‍
സ്വദേശം മുത്തോലപുരം, ബെംഗളൂരുവില്‍ താമസം

November 19, 2012

ബുദ്ധിരാക്ഷസൻ


ഞാൻ രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കാലം.
എനിക്ക് ബുദ്ധിരാക്ഷസൻ എന്നു പേരുവീണിരുന്നു! കാരണം എല്ലാത്തിനും ഞാൻ ഒന്നാമൻ. കായികത്തിൽ മാത്രമല്ല, പഠനത്തിലും.
എല്ലാവരും എന്നെ പൊക്കിപ്പറയും. ഹാ! അങ്ങനെയുമൊരു കാലം...

അന്ന് ഒരു ദിവസം മത്സരങ്ങൾ നടക്കുകയായിരുന്നു. ഓർമ്മപരിശോധനാമത്സരവും നടക്കുന്നുണ്ട്. ആരൊക്കെ പങ്കെടുക്കുന്നുണ്ട് എന്നുചോദിച്ചു. പതിവുപോലെ ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ എഴുന്നേറ്റതുകണ്ട് പലരും ഇരുന്നെന്നു തോന്നുന്നു!
മത്സരത്തിൽ പങ്കെടുക്കുന്നവർ കുറവായിരുന്നു. ഞങ്ങളെ ഒരു മുറിയിലേയ്ക്ക് വരിവരിയായി കൊണ്ടുപോയി. ആ സമയത്ത് പലരും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. മത്സരത്തിനായി നിരത്തിവച്ചിരുന്ന സാധനങ്ങൾ വിസ്തരിച്ചു നോക്കിക്കണ്ടു. തിരിച്ചുവന്ന് വരാന്തയിലിരുന്ന് എഴുതാൻ തുടങ്ങി. എല്ലാവരും തിരക്കുപിടിച്ച് എഴുതുന്നു. ഞാനും ഓർത്തോർത്ത് എണ്ണമിട്ട് എഴുതി. സമയം കഴിഞ്ഞപ്പോൾ പേപ്പർ തിരികെക്കൊടുത്തു.
ഓരോരുത്തരും എത്രയെണ്ണം എഴുതിയെന്ന് പരസ്പരം ചോദിച്ചു. പലരും പറഞ്ഞത് പലതരത്തിൽ. 10, 12, 13, 15, 16, 17...
 എന്നോടുചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 22. എല്ലാവരും ഞെട്ടി!
സമ്മാനം എനിക്കാണെന്നുറപ്പിച്ചു!!
ഞങ്ങൾ ക്ലാസ്സിൽ അക്ഷമരായിരുന്നു. പലരും പ്രാർത്ഥിക്കുന്നു. ഞാൻ 'സിമ്പിൾ' എന്നരീതിയിൽ ഇരിക്കുന്നു. പെട്ടെന്ന് ഒരു സാറുവന്ന് എന്റെ പേരുവിളിച്ചു. സ്റ്റാഫ്റൂമിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. അപ്പോൾ ക്ലാസ്സിലെ ശബ്ദമുയർന്നു. എനിക്കാണ് സമ്മാനമെന്ന് പറയാനാണ് വിളിക്കുന്നതെന്ന് എല്ലാവരും പറഞ്ഞു. കൂട്ടുകാർ വീണ്ടും എന്നെ അഭിനന്ദിക്കാൻ തുടങ്ങി. ഇതുകേട്ട് എനിക്കു രോമാഞ്ചമുണ്ടായി! ഞാൻ ഗമയിൽ സാറിന്റെയടുത്തേയ്ക്ക് പോയി.
എന്റെ മനസ്സുപറഞ്ഞു, "നിനക്കുതന്നെ സമ്മാനം".
സാറിന്റെയടുത്തെത്തി...
സാറന്മാർ എന്നെ നോക്കി ചിരിച്ചു...
ഞാനും ചിരിച്ചു...
കണക്കുസാർ എന്നെ അടുത്തുവിളിച്ചു; എന്നിട്ടുചോദിച്ചു, "നീ എത്രയെണ്ണം എഴുതി?"
ഞാൻ അഭിമാനത്തോടെ പറഞ്ഞു, "22 എണ്ണം"
സാർ എന്റെ പേപ്പർ എടുത്ത് കാണിച്ചിട്ട് ചോദിച്ചു, "11 കഴിഞ്ഞ് എത്രയാണ്?"
ഞാൻ വളരെ പെട്ടെന്നുപറഞ്ഞു, "12" എന്നിട്ടു പേപ്പറിലേയ്ക്കു നോക്കി...

11 കഴിഞ്ഞ് 22 എന്നാണ് എഴുതിയിരിക്കുന്നത്...!!!

അപ്പോഴാണ് സാറന്മാരുടെ ചിരിയുടെ ഗുട്ടൻസ് പിടികിട്ടിയത്!
ബുദ്ധിരാക്ഷസൻ എന്ന എന്റെ പേരിന്റെ ആദ്യഭാഗം മായ്ഞ്ഞ് രാക്ഷസൻ എന്നാകുമോ എന്ന് ഞാൻ ഭയന്നു! എനിക്ക് വല്ലാത്ത ദാഹം തോന്നിയതുകൊണ്ട് മെല്ലെ പൈപ്പിനടുത്തേക്ക് നടന്നു...






എഴുതിയത്...   ശങ്കർ ഗംഗാധരൻ
എഞ്ജിനീയറിങ്ങ് വിദ്യാർത്ഥി
സ്വദേശം എറണാകുളം